ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Wednesday, November 21, 2007

പ്രപഞ്ചത്തിന്റെ പരിപാലകനോ പ്രവാചകന്റെ പരിചാരകനോ?

മക്കയില്‍ ആകാശ ദേവനായും പ്രപഞ്ചദൈവമായുമൊക്കെ പരിചയപ്പെടുത്തിയ അല്ലാഹുവിനെ മദീനയില്‍ തനിക്ക് ആളും അധികാരവും അര്‍ഥവുമൊക്കെ കൈവന്നതോടെ , മുഹമ്മദ് തന്റെ വീട്ടിലെ കാര്യസ്ഥനായി താഴ്ത്തിക്കെട്ടിയ ദയനീയ കാഴ്ച്ചയാണു കുര്‍ ആനില്‍ കാണുന്നത്. പലപ്പോഴു അത് ഒരു പരിചാരകന്റെ നിലയിലേക്കുപോലും തരം താഴുന്നതു കാണാം!


ഹേ വിശ്വാസികളേ, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും മുന്‍പില്‍ നിങ്ങള്‍ മുന്‍ കടന്നു പ്രവര്‍ത്തിക്കരുത്.....”[49:1]
ഹേ വിശ്വാസികളേ, പ്രവാചകന്റെ ശബ്ദത്തെക്കാള്‍ നിങ്ങളുടെ ശബ്ദം ഉയരാന്‍ പാടില്ല. നിങ്ങള്‍ പരസ്പരം ഉച്ചത്തില്‍ സംസാരിക്കുമ്പോലെ അദ്ദേഹത്തോടു നിങ്ങള്‍ സംസാരിക്കരുത്....”[49:2]

നിശ്ചയമായും അല്ലാഹുവിന്റെ ദൂതന്റെ അടുക്കല്‍ വെച്ച് തങ്ങളുടെ ശബ്ദം താഴ്ത്തുന്നവര്‍ ആരോ, അവരുടെ ഹൃദയങ്ങളെ ഭക്തിക്കായി അല്ലാഹു പരീക്ഷിക്കുന്നു. അവര്‍ക്കു പാപമോചനവും മഹത്തായ പ്രതിഫലവും ഉണ്ട്.”[49:3]

നബിയുടെ കിടപ്പറയുടെ പിന്നില്‍ വന്ന് അദ്ദേഹത്തെ വിളിക്കുന്നവര്‍ ബുദ്ധി ഉപയോഗിക്കുന്നില്ല.”[49:4]

നീ പുറത്തേക്കു ഇറങ്ങി വരുന്നതു വരെ അവര്‍ ക്ഷമയോടെ കാത്തിരുന്നുവെങ്കില്‍ അതവര്‍ക്കു ഉത്തമമാകുമായിരുന്നു. അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.”[49:5]

ഹേ വിശ്വാസികളേ, നബിയുടെ വീട്ടില്‍ ഭക്ഷണത്തിനു ക്ഷണിച്ചാലല്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്. ഭക്ഷണം പാകമാകുന്നതും കാത്ത് നിങ്ങള്‍ ഇരിക്കാനും പാടില്ല. ക്ഷണിച്ചാല്‍ മാത്രം പ്രവേശിക്കുകയും ഭക്ഷണം കഴിച്ചാലുടന്‍ പിരിഞ്ഞു പോവുകയും വേണം. നബിയുടെ ഭാര്യമാരോടു സൊറയും പറഞ്ഞ് അവിടെ ചുറ്റിപ്പറ്റി നില്‍ക്കാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ നബിക്കു വളരെ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. നബിക്കാകട്ടെ അതൊക്കെ നിങ്ങളോട് നേരിട്ടു പറയാന്‍ ലജ്ജയുണ്ട്. എന്നാല്‍ അല്ലാഹുവിനതൊന്നും തുറന്നു പറയാന്‍ ലജ്ജയില്ല. നിങ്ങള്‍ നബിയുടെ ഭാര്യമാരോടു വല്ല സാധനവും ചോദിച്ചു വാങ്ങുകയാണെങ്കില്‍ അത് ഒരു മറയുടെ അപ്പുറം നിന്നു മാത്രം വാങ്ങുക. നിങ്ങളുടെയും അവരുടെയും പരിശുദ്ധിക്കതാണു നല്ലത്. അല്ലാഹുവിന്റെ ദൂതനു ശല്യമൂണ്ടാക്കാന്‍ നിങ്ങള്‍ക്കു പാടുള്ളതല്ല. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം ചെയ്യാനും നിങ്ങള്‍ക്കു പാടുള്ളതല്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ വളരെ ഗൌരവമുള്ള കാര്യമാണ്.”[33:53]

നബി മദീനയിലെ ഭരണാധികാരിയുടെ പദവിയിലെത്തിയതോടെ ആളുകള്‍ പല കാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ വീട്ടില്‍ വന്നു ശല്യമുണ്ടാക്കാന്‍ തുടങ്ങി . ചെറുപ്പക്കാരികളായ നിരവധി ഭാര്യമാരുണ്ടായിരുന്ന അദ്ദേഹത്തിനിത് അസഹ്യമായിത്തോന്നുകയും അവരോട് ഇറങ്ങിപ്പോകാന്‍ നേരിട്ടു പറയാന്‍ മടി തോന്നുകയും ചെയ്ത സന്ദര്‍ഭത്തിലാണ് അല്ലാഹുവിനെ പരിചാരക വേഷം കെട്ടിച്ചുകൊണ്ട് ഇതൊക്കെ വെളിപാടായി അവതരിപ്പിച്ചത്. വേലക്കാരനായ അനസിനെയോ അഞജഷിനെയോ ഉപയോഗിച്ചു ചെയ്യാമായിരുന്ന കാര്യങ്ങളൊക്കെ സര്‍വ്വതന്ത്രജ്ഞ്ഞനായ പ്രവാചകന്‍ തന്റെ കുട്ടിദൈവത്തെക്കൊണ്ട് ഭംഗിയായി നിര്‍വ്വഹിച്ചു!
സന്ദര്‍ശകരില്‍ നിന്നു കൈക്കൂലി ചോദിക്കാനും അല്ലാഹുവിനെത്തന്നെ ചുമതലപ്പെടുത്തി!

സത്യവിശ്വാസികളേ നിങ്ങള്‍ ദൈവദൂതനെ സന്ദര്‍ശിച്ചു വല്ല കൂടിയാലോചനയും നടത്തുന്നുവെങ്കില്‍ അദ്ദേഹത്തിനു വല്ലതും കാണിക്കയായി കൊടുത്തിട്ടു പോകണം.[58:12]strong>
കൈക്കൂലി വാങ്ങുന്ന RTO ഓഫീസിലെ പിയൂണിന്റെ റോളാണിവിടെ പ്രപഞ്ചസ്രഷ്ടാവായ ദെവത്തിന്!
നബിയുടെ ഭാര്യമാര്‍ തമ്മില്‍ സദാ വഴക്കും വക്കാണവുമായിരുന്നു എന്ന് ഇസ്ലാം ചരിത്രവും കുര്‍ ആനും വ്യക്തമാക്കുന്നുണ്ട്. ഈ വഴക്കു തീര്‍ക്കാന്‍ പെടാപ്പാടു പെട്ടിരുന്നതും പാവം അല്ലാഹു തന്നെ! ഇക്കാര്യത്തിനായി നിരവധി വെളിപാടുകള്‍ അവതരിക്കപ്പെട്ടു:

>“തന്റെ ഭാര്യമാരില്‍ ചിലരോട് നബി ഒരു രഹസ്യം പറഞ്ഞു. അവള്‍ അത് മറ്റൊരുത്തിയോടു പറഞ്ഞു. അല്ലാഹു അത് നബിയെ അറിയിച്ചു അതിന്റെ ചില ഭാഗങ്ങള്‍ മറച്ചു വെക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം അവള്‍ക്കു അതിനെക്കുറിച്ചു വിവരം അറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ‘ഈ വിവരം ആരാണു താങ്കളെ അറിയിച്ചത്?” അദ്ദേഹം പറഞ്ഞു; “എനിക്കിതു സര്‍വ്വജ്ഞാനിയായ അല്ലാഹു അറിയിച്ചു തന്നു’.[66:3]

നിങ്ങള്‍ രണ്ടു പേരും അല്ലാഹുവിങ്കലേക്കു പശ്ചാതപിക്കുന്നതാണു നല്ലത്. ; നിങ്ങളുടെ ഹൃദയങ്ങള്‍ ചെരിഞ്ഞുപോയിരിക്കുന്നു. നിങ്ങള്‍ രണ്ടു പേരും അദ്ദേഹത്തിനെതിരെ പരസ്പരം കൂട്ടു ചേരുകയാണെങ്കില്‍ അല്ലാഹു അദ്ദേഹത്തിന്റെ സഹായത്തിനുണ്ടാകും. ജിബ്രീലുമുണ്ടാകും. മലക്കുകളും സത്യവിശ്വാസികളിലെ നല്ലയാളുകളും നബിയോടൊപ്പമുണ്ടാകും.”[66:4]

നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്നപക്ഷം നിങ്ങളെക്കാള്‍ നല്ല ഭാര്യമാരെ അദ്ദേഹത്തിന്റെ റബ്ബ് പകരം നല്‍കും. അതായത് മുസ്ലിംകളും, ഭക്തിയുള്ളവരും വിധവകളും കന്യകമാരുമായ സ്ത്രീകളെ.”[66:5]

ഇവിടെ വിവരിക്കാന്‍ പറ്റാത്തത്ര വൃത്തി കെട്ട കഥകളാണ് ഈ വെളിപാടുകളുടെ പശ്ചാതലമായി വിവരിക്കപ്പെട്ടിട്ടുള്ളത്.
ഏതായാലും പത്തു കൊല്ലക്കാലം പ്രപഞ്ചം മുഴുവന്‍ നോക്കി നടത്തേണ്ട ഒരു ദൈവത്തെ പിടിച്ച് തന്റെ വീട്ടിലെ ചക്കൊളത്തിപ്പോരും വക്കാണവും തീര്‍ക്കാന്‍ നിയോഗിച്ച മുഹമ്മദ് സര്‍വ്വ തന്ത്രജ്ഞനും മഹാസൂത്രക്കാരനുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.

Friday, November 9, 2007

സൃഷ്ടികളെ വെല്ലു വിളിക്കുന്ന സ്രഷ്ടാവോ?

`പ്രപഞ്ചസ്രഷ്ടാവായ` അല്ലാഹു തന്റെ സൃഷ്ടികളായ മനുഷ്യരെ സാഹിത്യരചനക്കു വെല്ലു വിളിക്കുന്നുണ്ട് ഖുര്‍ ആനില്‍ !.

പറയുക, ഈ ഖുര്‍ ആനോടു തുല്യമായ ഒരു ഗ്രന്ഥം കൊണ്ടു വരാന്‍ മനുഷ്യരും ജിന്നുകളും ഒന്നായിച്ചേര്‍ന്ന് ശ്രമിച്ചാലും അവര്‍ക്കതിനു കഴിയുകയില്ല.”[17:88]

ഖുര്‍ ആന്‍ മുഹമ്മെദിന്റെ കൃതിയാണെന്നവര്‍ പറയുന്നുവോ? പറയുക, എങ്കില്‍ ഖുര്‍ ആനിലെ അധ്യായങ്ങള്‍ക്കു സമാനമായ പത്ത് അധ്യായങ്ങള്‍ നിങ്ങള്‍ കൊണ്ടു വരിക; അല്ലാഹുവിനെ വിട്ട് നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്യുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍ .”[11:13]

ഈ ഖുര്‍ ആന്‍ നബി സ്വയം ഉണ്ടാക്കിയതാണെന്ന് അവര്‍ പറയുന്നുവോ?, എന്നാല്‍ ഇതിലെ സൂറത്തു പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടു വരിക എന്നു താങ്കള്‍ പറയുക. അല്ലാഹുവെ വിട്ട് നിങ്ങളുടെ കഴിവില്‍ പെട്ടവരെയെല്ലാം നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുക; നിങ്ങള്‍ സത്യവാദികളാണെങ്കില്‍ .”[10:38]

നമ്മുടെ അടിമയ്ക്കു നാം അവതരിപ്പിച്ചിട്ടുള്ളതില്‍ നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ തുല്യമായ ഒരധ്യായം നിങ്ങള്‍ കൊണ്ടു വരിക. അല്ലാഹുവിനെ വിട്ടു നിങ്ങളുടെ സഹായികളെ നിങ്ങള്‍ വിളിക്കുകയും ചെയ്യുക, നിങ്ങള്‍ സത്യവാദികളാണെങ്കില്‍ .”[2:23]

അല്ലാഹുവിന്റെ വെല്ലുവിളിയില്‍ ഊറ്റം കൊള്ളുന്ന ഒരു പണ്ഡിതന്‍ വ്യഖ്യാനമായി എഴുതുന്നതു കൂടി കാണുക: 
ഈ വെല്ലുവിളിയെല്ലാം നടത്തിയിട്ടും സാഹിത്യകുശലന്മാരായ ശത്രുക്കള്‍ക്ക് ഒരൊറ്റ അധ്യായം പോലും നിര്‍മ്മിച്ചു കൊണ്ടു വരാന്‍ കഴിഞ്ഞില്ല. ആ വെല്ലുവിളി ഇന്നും ഖുര്‍ ആനില്‍ സജീവമായി കിടക്കുന്നു. അതിനെ നേരിടുവാന്‍ ആര്‍ക്കും ഇതു വരെ കഴിഞ്ഞിട്ടില്ല. ഇനി ഒരു കാലത്തും കഴിയുകയുമില്ല.”[കെ വി മുഹമ്മദ് മുസ്ലിയാര്‍ ]


ലോകത്തൊരു സാഹിത്യകാരനും തന്റെ കൃതിക്കു തുല്യമായ മറ്റൊരു കൃതി രചിച്ചുകൊണ്ടു വരാന്‍ മറ്റുള്ളവരെ വെല്ലുവിളിച്ചതായി കേട്ടിട്ടില്ല. അത്തരം വിലകുറഞ്ഞ വെല്ലുവിളികളുമായി വരുന്ന അല്‍പ്പന്മാരെ ആരും ആദരിക്കുമെന്നും തോന്നുന്നില്ല. കലോത്സവങ്ങളിലും മറ്റും രചനാ മത്സരങ്ങള്‍ നടത്താറുണ്ട്. അതാകട്ടെ തുല്യനിലയിലുള്ളവര്‍ തമ്മിലാണു മത്സരം നടക്കുന്നത്. സാഹിത്യകാരനായ കോളേജ് പ്രൊഫസര്‍ നെഴ്സറിക്ലാസിലെ കുട്ടികളെ രചനാ മത്സരത്തിനു വെല്ലു വിളിച്ചാല്‍ ആ പ്രൊഫസറുടെ സാഹിത്യ വൈഭവം കണ്ട് നാം ഊറ്റം കൊള്ളുകയല്ല , അയാളുടെ അല്‍പ്പത്തരമോര്‍ത്തു സഹതപിക്കുകയായിരിക്കും ചെയ്യുക!

ഇവിടെയാകട്ടെ പ്രപഞ്ചസ്രഷ്ടാവായ ദൈവമാണു തന്റെ നിസ്സാര സൃഷ്ടികളായ മനുഷ്യരെ സാഹിത്യം രചിക്കാന്‍ വെല്ലു വിളിക്കുന്നത്. അതും ലോകത്തിന്റെ ഒരു മൂലയില്‍ മാത്രം പ്രചാരത്തിലുള്ള ഒരു പ്രാദേശികഭാഷയില്‍ ! ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ തയ്യാറായി വന്നുവെന്നു കരുതുക. മത്സരത്തിനു വേണ്ട നിയമാവലിയും മറ്റും ആരാണു തയ്യാറാക്കുക? അല്ലാഹുവിന്റെ സൂറത്താണോ മത്സരാര്‍ത്ഥിയുടെ രചനയാണോ മികച്ചത് എന്നു പരിശോധിക്കാന്‍ എന്തെല്ലാം മനദണ്ഡങ്ങളായിരിക്കും പരിഗണിക്കപ്പെടുക? മാനദണ്ഡങ്ങള്‍ ആരു നിശ്ചയിക്കും? ആരാണു രചനകളെ മൂല്യനിര്‍ണയം ചെയ്യുക? അന്തിമ വിധികര്‍ത്താവായി ആരെ നിശ്ചയിക്കും? സാധാരണ ഇത്തരം സാഹിത്യ മത്സരങ്ങളില്‍ വിധികര്‍ത്താക്കളായി വരുന്നത് മത്സരത്തില്‍ പങ്കെടുക്കുന്നവരെക്കാള്‍ കഴിവും പ്രാഗല്‍ഭ്യവുമുള്ള എഴുത്തുകാരോ നിരൂ‍പകരോ ഒക്കെ ആയിരിക്കും. അല്ലാഹുവും മനുഷ്യരും തമ്മില്‍ മത്സരം നടക്കുമ്പോള്‍ ഒരു `അംബയറെ` കണ്ടെത്തുക എന്നതു തന്നെ അപ്രായോഗികമായിരിക്കുമെന്നിരിക്കെ ഇങ്ങനെയൊരു വെല്ലുവിളി‍ക്കു തന്നെ സാംഗത്യമില്ലല്ലോ. ബാലിശവും നിരര്‍ത്ഥകവും അപക്വവുമായ ഇത്തരമൊരു വെല്ലുവിളി ഖുര്‍ ആന്‍ ഉയര്‍ത്തി എന്നതു തന്നെ ആ ഗ്രന്ഥത്തിന്റെ നിലവാരത്തകര്‍ച്ചയെയാണു കാണിക്കുന്നത്. ദൈവം സൃഷ്ടികള്‍ക്കു മുന്നില്‍ പിന്നെയും ചെറുതാവുകയാണു ചെയ്യുന്നതെന്നു പോലും വിശ്വാസിവൃന്ദം മനസ്സിലാക്കുന്നില്ല!

ഇത്തരം വെല്ലുവിളികള്‍ ആര്‍ക്കും ഏതു കൃതിയെ മുന്‍ നിര്‍ത്തിയും ഉന്നയിക്കവുന്നതാണ്. ‘ബാലരമ‘യിലും ‘പൂമ്പാറ്റ’യിലും അച്ചടിച്ചു വരുന്ന ഏതെങ്കിലും കഥയോ കവിതയോ പൊക്കിപ്പിടിച്ചു കൊണ്ട് ഒരാള്‍ ഇതിനു തുല്യമായ ഒന്നു കൊണ്ടു വരിക എന്നു വെല്ലുവിളി നടത്തിയാല്‍ അതിനു തുല്യമായതു രചിക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ? സാഹിത്യത്തില്‍ ഒന്നും മറ്റൊന്നിനു തുല്യമാകുന്നില്ല.


അവിശ്വാസികള്‍ ഈ വെല്ലുവിളി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് അല്ലാഹുവിന്റെ വക സമ്മാനം എന്താണെന്നു കൂടി കാണുക: 
 “നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ -അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്കൊരിക്കലും സാധ്യമല്ല-മനുഷ്യരെയും കല്ലുകളെയും വിറകാക്കി കത്തിക്കപ്പെടുന്ന അഗ്നിയെ നിങ്ങള്‍ സൂക്ഷിക്കുക. അത് കാഫറുകള്‍ക്കായി ഒരുക്കി വെക്കപ്പെട്ടിരിക്കുന്നു.”[2:24]
ഈ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് രചന നടത്താന്‍ മുതിരുന്നവര്‍ക്കുള്ള സമ്മാനമെന്തായിരിക്കുമെന്നു കൂടി അറിയണമെങ്കില്‍ ഇസ്ലാമിന്റെ ചരിത്രം ഒന്നു മറിച്ചു നോക്കിയാല്‍ മതി. മക്കയിലും മദീനയിലും പ്രവാചകന്‍ ഇത്തരം വെല്ലുവിളികളുമായി രംഗത്തുള്ളപ്പോള്‍ തന്നെ ഖുര്‍ ആന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന നിരവധി സാഹിത്യസൃഷ്ടികള്‍ അറേബ്യയില്‍ രൂപം കൊള്ളുകയുണ്ടായി. ഖുര്‍ ആനിലെ പല സൂറത്തുകള്‍ക്കും പാരഡികള്‍ രചിക്കപ്പെട്ടു. അതൊക്കെ പരിശോധിക്കാ‍നും മൂല്യനിര്‍ണയം ചെയ്യാനും ഭാഷാവിദഗ്ധരെ ഏല്‍പ്പിക്കുകയല്ല മുഹമ്മദ് ചെയ്തത്. ചാരന്മാരെയും ചാവേറുകളെയും അയച്ച് ഈ കവികളുടെ കഴുത്തറുക്കുകയും അവരുടെ ശിരസ്സുകള്‍ തന്റെ സന്നിധിയില്‍ ഹാജറാക്കുവാന്‍ കല്‍പ്പിക്കുകയുമാണ് പ്രവാചകന്‍ ചെയ്തത്. കഴുത്തറുക്കപ്പെട്ടവരുടെ കൂട്ടത്തില്‍ 115 വയസ്സുള്ള വൃദ്ധകവിയും കുഞ്ഞിനെ മുലയൂട്ടിക്കൊണ്ടിരുന്ന കവയിത്രിയുമൊക്കെ ഉള്‍പ്പെടുന്നു.

നബിയുടെ കാലശേഷവും ഖുര്‍ ആന്റെ നേരെ വെല്ലുവിളികളുയര്‍ത്തുന്ന നിരവധി രചനകള്‍ അറബി സാഹിത്യലോകത്തുണ്ടായിട്ടുണ്ട്. സിറിയന്‍ കവിയായിരുന്ന അബുല്‍ അലാ‍ അല്‍ മ അര്‍ രി ഖുര്‍ ആനിനു ഏതാണ്ട് സമ്പൂര്‍ണമായ പാരഡി തന്നെ രചിച്ചിട്ടുണ്ട്. ഖുര്‍ ആനിന്റെ മുമ്പുള്ള അറബി കവിതകള്‍ക്കു തന്നെ ഖുറ് ആനിനെക്കാള്‍ സാഹിത്യമികവുണ്ടെന്നു പല നിരൂപകരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വിശ്വാസത്താല്‍ ബുദ്ധി മരവിച്ചവര്‍ ഇതൊന്നും സമ്മതിച്ചു തരില്ലെങ്കിലും സത്യം അതാണ്.

 അലിഗര്‍ സര്‍വ്വകലാശാലയിലെ മുന്‍ വൈസ്ചാന്‍സ്ലറും അറബി ഭാഷാവിഭാഗം തലവനുമായിരുന്ന ഡോ.അബ്ദുല്‍ അലീം, ബെര്‍ളിന്‍ സര്‍വ്വകലാശാലയില്‍നിന്നും ഡോക്ടറേറ്റു നേടിയത് `ഖുര്‍ ആന്‍ മുഹമ്മദിന്റെ കൃതിയാണ്` എന്ന ഗവേഷണപ്രബന്ധത്തിനായിരുന്നു എന്ന കാര്യവും ഇതോടൊപ്പം ഓര്‍മ്മിക്കേണ്ട കാര്യമാണ്.
ജാഹിലിയ്യാ കാലത്തെ ‘മുഅല്ലകാത്ത്’ പോലും ഖുര്‍ ആനിനെക്കാള്‍ മികച്ചതാണത്രേ. അതില്‍ നിന്നുള്ള ചില വരികള്‍ ഖുര്‍ ആനില്‍ കോപ്പിയടിച്ചിട്ടുമുണ്ട്.! ഖുര്‍ ആനിലെ മക്കീ വെളിപാടുകളായ ചെറിയ സൂറത്തുകള്‍ക്കാണു പ്രാസഭംഗിയും താളഭംഗിയുമൊക്കെ അല്‍പ്പമെങ്കിലും ഉള്ളത്. മദീനയിലെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ അവതരിക്കപ്പെട്ട വെളിപാടുകള്‍ വെറും സാധാരണ ഗദ്യം മാത്രമാണ്. സര്‍വ്വ ശക്തനായ ഒരു ദൈവമാണ് അവതാരകനെങ്കില്‍ ആദ്യാവസാനം താള വൃത്ത നിബദ്ധമായിത്തന്നെ ഗ്രന്ഥം രചിക്കപ്പെടുമായിരുന്നു.

 മഹാ ഇതിഹാസമായ രാമായണ കഥയത്രയും ഒരേ വൃത്തത്തിലും താളത്തിലും ആവിഷ്കരിക്കാന്‍ ഒരു ദൈവത്തിന്റെയും സഹായമില്ലാതെത്തന്നെ എഴുത്തച്ഛനു സാധിച്ചത് എന്തുകൊണ്ട്? എഴുത്തച്ഛന്റെ, `കിളി`യുടെ മുമ്പില്‍ പോലും മുഹമ്മദിന്റെ അല്ലാഹു വെറും വട്ടപ്പൂജ്യം മാത്രമാണ്.


സാഹിത്യമത്സരത്തിനു മാത്രമല്ല, വാളെടുത്തുള്ള യുദ്ധത്തിനും അറബികളെ വെല്ലു വിളിക്കുന്നുണ്ട് ഈ സര്‍വ്വശക്തന്‍ !“ നിങ്ങളുടെ പട്ടാളത്തെയും കൊണ്ട് നിങ്ങള്‍ വന്നോളൂ; എന്റെ പട്ടാളത്തെയും കൊണ്ട് ഞാനും വരാം” എന്നൊക്കെ സ്വന്തം സൃഷ്ടികളുടെ നേരെ ഭീഷണി മുഴക്കുന്ന ഒരു ദൈവത്തെ കുറിച്ച് എന്തു പറയാനാ! പ്രാകൃത മനുഷ്യരുടെ ഭാവനാലോകത്തെ കുട്ടിദൈവങ്ങളെ ഊതി വീര്‍പ്പിച്ച് പ്രപഞ്ച ദൈവമാക്കുമ്പോള്‍ ഇതുപോലുള്ള വൈരുദ്ധ്യങ്ങളും വിഡ്ഡിത്തങ്ങളും സ്വാഭാവികമാണ്.