ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Saturday, June 14, 2008

വൃഷണം മുതുകിലേക്ക്!!

ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസം ഒരു വശത്ത്; പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രവസ്തുതകള്‍ക്കു നിരക്കാത്ത ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ഖുര്‍ ആനില്‍ കാണ്‍പ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മറുവശത്ത്!
വിശ്വാസം കൊണ്ട് തുപ്പാനും വയ്യ, ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന നിലയില്‍ വലിയ ആശയപ്രതിസന്ധിയെയാണു മതത്തിന്റെ ആധുനിക വക്താക്കള്‍ നേരിടുന്നത്. ഈ പ്രതിസന്ധിക്കവര്‍ കണ്ടെത്തിയ പരിഹാരമാണ് വ്യാഖ്യാനം കൊണ്ടുള്ള അഭ്യാസം.
ആടിനെ പട്ടിയാക്കുക എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. ഇവിടെ ആടിനെയല്ല ആനയെത്തന്നെ പാറ്റയാക്കാനും അല്‍പ്പം മെയ്‌വഴക്കമുണ്ടെങ്കില്‍ ഒരു പ്രയാസവുമില്ലെന്ന് ഇസലാമിന്റെ ആധുനിക പ്രയോഗ്താക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതാ ലക്ഷണമൊത്ത ഒരു ദൃഷ്ടാന്തം!

വൃഷണം മുതുകിലേക്ക്!!!

പുരുഷബീജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളിലാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഈ അറിവ് പക്ഷേ ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്തുണ്ടായിരുന്നില്ല. തത്സംബന്ധമായി പല അന്ധവിശ്വാസങ്ങളും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു. എല്ലുരുകി വരുന്നതാണു ശുക്ലമെന്നായിരുന്നു പഴമക്കാരുടെ ഒരു വിശ്വാസം . ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ഉരുകിയൊലിച്ച് മുതുകില്‍ കേന്ദ്രീകരിക്കുകയും രതിമൂര്‍ഛയുടെ വേളയില്‍ മുതുകില്‍ നിന്നും ഒലിച്ചിറങ്ങി തെറിച്ചു വീഴുകയുമാണതെന്നുമൊക്കെയായിരുന്നു അറബികളുടെ ധാരണ. മുഹമ്മദും അങ്ങനെയൊക്കെയാണു വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ വെളിപാടുകളും വെളിപാടേതര മൊഴികളും വ്യക്തമാക്കുന്നു.

വിവാഹം നിഷിദ്ധമായ സ്ത്രീകളെപ്പറ്റി വിവരിക്കവെ, സ്വന്തം മക്കളുടെ ഭാര്യമാര്‍ എന്ന് ഊന്നിപ്പറയാന്‍ ഖുര്‍ ആന്‍ ഉപയോഗിച്ച ഭാഷ നോക്കൂ:

നിങ്ങളുടെ മുതുകില്‍നിന്നുള്ള പുത്രന്‍ മാരുടെ ഭാര്യമാരും.[4:23]

മറ്റൊരിടത്ത് ഖുര്‍ ആന്‍ പറയുന്നു:

ആദാമിന്റെ മക്കളില്‍നിന്ന്, അവരുടെ മുതുകുകളില്‍നിന്ന് നിന്റെ റബ്ബ് അവരുടെ സന്തതികളെ പുറത്തെടുക്കുകയും...[7:172]

മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള മറ്റൊരു വിവരണം കൂടി കാണുക:

തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍നിന്നത്രേ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു മുതുകിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നും പുറത്തു വരുന്നു.[86:6,7]

ബീജകോശവും അണ്ഡകോശവും സംയോജിച്ചാണു ശിശുവുണ്ടാകുന്നതെന്ന ഒരു സൂചന നല്‍കാന്‍ പോലും സര്‍വ്വജ്ഞനായ ഈ ദൈവത്തിനു കഴിഞ്ഞില്ല! ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നതെന്ന ധാരണയോടൊപ്പം ശുക്ലം മുതുകില്‍നിന്നാണു വരുന്നതെന്ന അക്കാലത്തെ അന്ധവിശ്വാസവും അല്ലാഹു അംഗീകരിക്കുന്നു. ഇതാണു വസ്തുത . എന്നാല്‍ അലാഹുവിനെ അങ്ങനെയങ്ങു വിവരം കെട്ടവനാക്കി തള്ളിപ്പറയാന്‍, വിശ്വാസം കച്ചവടം ചെയ്തു ജീവിക്കുന്ന മതപുരോഹിതര്‍ക്കാവുമോ? അവര്‍ ഈ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തിയത് അതി വിചിത്രമായ ഒരു വ്യാഖ്യാന അഭ്യാസത്തിലൂടെയാണ്. അരക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന വൃഷണത്തെ അവര്‍ വ്യാഖ്യാനം കൊണ്ടു മുതുകിലെത്തിച്ചുകളഞ്ഞു.!!!

ഇതാ ചില സാമ്പിളുകള്‍ :

“വൃഷണങ്ങളും അണ്ഡാശയങ്ങളും ഗര്‍ഭസ്ഥ ശിശുവില്‍ നട്ടല്ലിന്റെ ഇരു വശത്തായി വൃക്കയുടെ നേരെ താഴെയാണ് ആദ്യമായി കാണപ്പെടുന്നത്. ....ജനിച്ച ശേഷമാണ് അവ പലപ്പോഴും വൃഷണസഞ്ചിയിലെത്തുന്നത്. വൃഷണസഞ്ചിയിലേക്കിറങ്ങുന്നുവെങ്കിലും പഴയ ബന്ധം തീരെ വിട്ടുപോകുന്നില്ല. പ്രാണവായുവും ഭക്ഷണവും എത്തിക്കുന്ന രക്തക്കുഴലുകളും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളും വൃക്കയുടെ അടുത്തു വെച്ചു തന്നെയാണു പ്രധാന കേന്ദ്രങ്ങളുമായി സന്ധിക്കുന്നത്.....വൃക്കകള്‍ സ്ഥിതി ചെയ്യുന്നത് നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയിലാണുതാനും .”( പ്രജനനം. ഡോ. സി പി അബൂബക്കര്‍ ‍, പേ.14)

സംഗതി മുതുകിലെത്തിയില്ലെങ്കിലും ഒരുവിധം നട്ടെല്ലിന്റെ അടുത്തിങ്കിലും എത്തിക്കിട്ടിയില്ലേ?!!

ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്നതിനനുസരിച്ച് ദൈവ വെളിപാടുകളുടെ അര്‍ഥവും ആശയങ്ങളും തകിടം മറിയുന്നതെങ്ങിനെയെന്ന് IPH പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകത്തിലും വ്യക്തമാക്കപ്പെടുന്നു:

“മനുഷ്യന്റെ ബീജഗ്രന്ധികള്‍ രൂപപ്പെടുന്ന സ്ഥാനം ഉപര്യുക്ത ഖുര്‍ ആന്‍ വാക്യം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാതാക്കള്‍ രണ്ടഭിപ്രായക്കാരാണ്. ഇബ്നു ജരീരിത്തബ്രീ , ഇബ്നു കസീര്‍ ,ജലാലൈനി എന്നിവരുള്‍പ്പെടുന്ന ഭൂരിപക്ഷം വരുന്ന ആദ്യകാല വ്യാഖ്യാതാക്കള്‍ മനസ്സിലാക്കുന്നത് ശുക്ലം മുതുകെല്ലിന്റെ പിന്‍ഭാഗത്തുനിന്നും സ്ത്രീബീജം വാരിയെല്ലുകള്‍ക്കിടയില്‍നിന്നും വരുന്നു എന്നാണ്. ഇബ്നുല്‍ ഖയ്യിം , ഖുര്‍തുബി, ആലൂസി തുടങ്ങിയ ന്യൂനപക്ഷ വ്യാഖ്യാതാക്കള്‍ പറയുന്നത് പുരുഷന്റെയും സ്ത്രീയുടെയും ബീജഗ്രന്ധികള്‍ മുതുകെല്ലിനും വാരിയെല്ലിനും ഇടയിലാണെന്നു ഖുര്‍ ആന്‍ വാക്യത്തില്‍നിന്നു മനസ്സിലാക്കാം എന്നാണ്.... ശരീര ശാസ്ത്രത്തിലും ഭ്രൂണശാസ്ത്രത്തിലും ഉണ്ടായ പുരോഗതി കാരണം സമീപ കാലത്ത് മാറാഗി രണ്ടാമത്തെ വീക്ഷണത്തെ പിന്താങ്ങുകയുണ്ടായി. ...30 വര്‍ഷത്തിനു ശേഷം വന്ന സയ്യിദ് ഖുതുബ് തന്റെ തഫ്സീറായ ഫീളിലാലില്‍ ഖുര്‍ ആനില്‍ ശാസ്ത്രവസ്തുതകള്‍ പിടികിട്ടാത്തതു മൂലം ഈ വിഷയത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ വരുത്തി വെച്ചിട്ടുണ്ട്. ”(പേ.74,ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും.)

ഇത്രയും കാര്യങ്ങള്‍ തുറന്നു പറയുന്ന ഗ്രന്ഥകാരന്‍ പിന്നെയും വൃഷണത്തെ മുതുകിലേക്കു കയറ്റിക്കൊണ്ടു പോകുന്നതു കൂടി കാണുക:

“വളര്‍ച്ചയെത്തുമ്പോള്‍ ഇടുപ്പായി രൂപാന്തരപ്പെടുന്ന സ്ഥാനത്താണ് ബീജഗ്രന്ധികള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഇന്ന് പ്രസിദ്ധമാണ്. നാലാഴ്ച്ചയെത്തിയ ഭ്രൂണത്തില്‍ ജനനേന്ദ്രിയ അതിരുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ,മധ്യ വൃക്കയ്ക്കും മുതുകു വശത്തെ വപയ്ക്കും ഇടയിലെ മധ്യരേഖയിലാണ്....പുരുഷബീജ ഗ്രന്ധി ജനനം വരെ അവരോഹണപ്രക്രിയ തുടരുന്നു. ഇടുപ്പുഭാഗത്തെ നാളി വഴി ശരീരത്തിനു പുറത്തു വൃഷണസഞ്ചിയില്‍ വന്നു ചേരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ എന്നു ഖുര്‍ ആന്‍ വ്യക്തമാക്കിയ സ്ഥാനത്തേക്കു യവ്വനകാലത്ത് ഞരമ്പുകളുടെ വിന്യാസവും രക്തയോട്ടവും മേദോവാഹിനിയിലെ ദ്രവസാന്നിധ്യവും അതേപടി നിലനില്‍ക്കുന്നു. വയറിന്റെ ഭാഗത്തെ മഹാധമനിയില്‍ നിന്നു വരുന്ന വൃഷണധമനി ഇടുപ്പിന്റെ ഭാഗത്തെ രണ്ടാം കശേരു വരെ വരുന്നു. വലത്തെ വൃഷണസിര അധോമഹാസിരയിലേക്കു താഴ്ന്നിറങ്ങുന്നു. ഇടത്തേത് ഇടതു വശത്തെ വൃക്കസിരയിലേക്കും.”(പേ.75)


ഇതു സംബന്ധമായി ഖുര്‍ ആനില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ള പ്രസ്താവനകള്‍ വെറും മണ്ടത്തരവും മൂഡവിശ്വാസവുമാണെന്നു മനസ്സിലാക്കിയ വ്യാഖ്യാതാക്കള്‍ അക്കാര്യം സമ്മതിക്കാനുള്ള സത്യസന്ധതയില്ലായ്കയാല്‍ എന്തൊക്കെയോ തട്ടിപ്പടച്ചു ഞാണിന്മേല്‍ക്കളി നടത്തുകയാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കും ഇതു വായിച്ചാല്‍ തന്നെ ബോധ്യപ്പെടുമെന്നതിനാല്‍ കൂടുതല്‍ വിശദീകരണം ഒഴിവാക്കുന്നു. ശുക്ലം മുതുകില്‍നിന്നു വരുന്നു എന്ന വെളിപാടും ഭ്രൂണവളര്‍ച്ചയുടെ ഈ വിവരണവും തമ്മില്‍ എന്തു ബന്ധമാനുള്ളത്?

ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നുമായി ഉരുകിയൊലിച്ചു മുതുകില്‍ കേന്ദ്രീകരിക്കുന്ന ശുക്ലം സംഭോഗവേളയില്‍ മുതുകില്‍നിന്നും പുറപ്പെട്ട് തെറിച്ചു വീഴുകയാണെന്നായിരുന്നു നബിയുടേയും കൂട്ടരുടെയും വിശ്വാസമെന്ന് ആദ്യകാല തഫ്സീറുകളിലെ വിവരണങ്ങളില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ കൈകാലുകളും മറ്റും നഷ്ടപ്പെട്ടു പോയവര്‍ക്കും ശുക്ലമുണ്ടെന്നും അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കു വൈകല്യം വരുന്നില്ലെന്നും മനസ്സിലാക്കിയ മൌദൂദി തന്റെ ‘യുക്തി’ഇപ്രകാരം അവതരിപ്പിക്കുന്നു:

“മാറിടത്തിനും ഉദരത്തിനും ഇടയില്‍നിന്നുല്‍ഭവിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ധാതു കൈകാലുകള്‍ ഛേദിക്കപ്പെട്ടാലും ഉണ്ടാകുന്നു. അതുകൊണ്ട് പ്രജനനബീജം മനുഷ്യന്റെ പൂര്‍ണ ശരീരത്തില്‍നിന്നാണുല്‍ഭവിക്കുന്നത് എന്നു പറയുന്നതു ശരിയല്ല.”

ആദ്യകാലത്തെ വ്യാഖ്യാതാക്കള്‍ നബിയുടെ വിവരണങ്ങളെ മാത്രം അവലംബിച്ചാണു വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത്. സ്വന്തം യുക്തിയോ ശാസ്ത്രത്തിന്റെ കണ്ടെത്തലോ ഒന്നും അവര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ‘അല്ലാഹു’ എന്താണര്‍ഥമാക്കിയതെന്നറിയാന്‍ ആദ്യകാല തഫ്സീറുകളെ തന്നെയാണു നമുക്കും ആശ്രയിക്കാനാവുക.
ചുരുക്കത്തില്‍ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്നതിന്, ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍പ്പരം മറ്റൊരു ദൃഷ്ടാന്തവും വേണ്ടതില്ല തന്നെ!!!!!!

ഞാന്‍ ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ തുറന്നെഴുതുകയും ഈ വ്യാഖ്യാന വീരന്മാര്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. അതു കണ്ടതായി ഭാവിക്കാതെ ഒരേ കസര്‍ത്തു തന്നെ ഇവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതും ഇക്കൂട്ടരുടെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഞാന്‍ കാണുന്നു.

Friday, May 9, 2008

ഭ്രൂണ ശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും !

ഖുര്‍ ആനും ശാസ്ത്രവും എന്ന വിഷയത്തിലേക്കു കടക്കുകയാണ്.
അതാണല്ലോ ഇക്കാലത്തു ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിഷയം!
ആദ്യം ഭ്രൂണത്തില്‍ തന്നെ തുടങ്ങാം!!

ഖുര്‍ ആനിലും ഹദീസിലും ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്നുണ്ട്. ഈ വിവരങ്ങളും ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും യോജിക്കുന്നതായി ,മോറിസ് ബുക്കയ്,കെയ്ത്ത് മൂര്‍‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ സമര്‍ഥിക്കുകയുണ്ടായി. ഭ്രൂണ ശാസ്ത്രത്തെകുറിച്ച് ഇത്രയും സൂക്ഷ്മമായ വിവരം 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു മനുഷ്യന് അറിയാന്‍ സാധിക്കുമായിരുന്നില്ല. ഖുര്‍ ആനില്‍ ഇത്രയും സൂക്ഷ്മമായ വിവരമുണ്ടെങ്കില്‍ അതിന്റെ ഉറവിടം തീര്‍ച്ചയായും ദൈവികമായിരിക്കണം. ഈ വസ്തുത മനസ്സിലാക്കിയ മോറിസ്ബുക്കായ് എന്ന ഭ്രൂണശാസ്ത്രജ്ഞന്‍ ഇസ്ലാം മതം സ്വീകരിച്ചു.”[ഖുര്‍ ആനും കമ്പ്യൂട്ടറും]


ലോകമെമ്പാടുമുള്ള ഇസ്ലാമികപ്രചാരകര്‍ കുറെക്കാല‍മായി വലിയ തോതില്‍ പ്രചരി‍പ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നംബറാണിത്. കേരളത്തില്‍ ഈ പ്രചാരണം പതിറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു മുപ്പതു കൊല്ലം മുമ്പു തന്നെ ഈ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ കാര്യകാരണസഹിതം തുറന്നുകാട്ടിക്കൊണ്ട് ഞാനും യുക്തിവാദികളായ മറ്റു ചില സുഹൃത്തുക്കളും ലേഖനങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതു വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രചോദനമായത് ഈയിടെ തുടങ്ങിയ ഒരു ബ്ലോഗില്‍ ഖുര്‍ ആനിന്റെ ശാസ്ത്രീയതയും ദൈവീകതയും സംബന്ധിച്ചുള്ള തട്ടുതകര്‍പ്പന്‍ ചര്‍ച്ച ശ്രദ്ധയിപ്പെട്ടതാണ്. 19ന്റെ അല്‍ഭുതം വെളിപ്പെടുത്തിയ ഒരു പ്രൊഫസറുടെ കാര്യം ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ ഒരു പഴയ പുസ്തകത്തിലെ ഖണ്ഡികയാണു മുകളിലുദ്ധരിച്ചിരിക്കുന്നത്.


ആധുനിക ഭ്രൂണശാസ്ത്രം കണ്ടെത്തിയ സൂക്ഷ്മവിവരങ്ങള്‍ ഖുര്‍ ആനിലുണ്ടെങ്കില്‍ തീര്‍ച്ചയായും മോറിസ് ബുക്കായിയോടൊപ്പം നമുക്കും അല്‍ഭുതചിത്തരായി ഇസ്ലാം മതത്തിന്റെ ദൈവിക സാക്ഷ്യത്തെ അംഗീകരിക്കാമായിരുന്നു. എന്നാല്‍ നമ്മുടെ പക്കലുള്ള ഖുര്‍ ആനിലോ ഹദീസിലോ , അതെഴുതപ്പെട്ട കാലത്തെ സാധാരണ മനുഷ്യര്‍ക്കറിവില്ലാത്തതും , ആധുനികശാസ്ത്രത്തിനു മാത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞതുമായ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്നു നമുക്കൊന്നു പരിശോധിക്കാം.

നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്നുണ്ടാക്കി. പിന്നെ നാം അവനെ ശുക്ലത്തുള്ളിയായി ഭദ്രമായ ഒരു സ്ഥലത്തു നിക്ഷേപിച്ചു. പിന്നെ ശുക്ലത്തുള്ളിയെ ചോരക്കട്ടയാക്കി. ശേഷം ചോരക്കട്ടയെ ഇറച്ചിക്കഷ്ണമാക്കി. പിന്നീടതിനെ എല്ലുകളാക്കുകയും അതു കഴിഞ്ഞ് എല്ലുകളെ ഇറച്ചികൊണ്ട് പൊതിയുകയും ചെയ്തു. തുടര്‍ന്നതിനെ മറ്റൊരു സൃഷ്ടിയാക്കുകയും ചെയ്തു.” (23:12-14)

ഖുര്‍ ആനില്‍ പലേടത്തായി ആവര്‍ത്തിച്ചിട്ടുള്ള ഭ്രൂണവിജ്ഞാനമാണ് മേലുദ്ധരിച്ചത്. ഇതില്‍ ഒരു ശാസ്ത്രജ്ഞനെപ്പോലും അല്‍ഭുതപ്പെടുത്താന്മാത്രം എന്തു സൂക്ഷ്മജ്ഞാനമാണു ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ളത്? ആറാംനൂറ്റാണ്ടിലെ അറബികള്‍ക്കറിയാന്‍പാടില്ലാത്ത എന്തു നൂതനജ്ഞാനമാണിവിടെ ഖുര്‍ ആന്‍ വെളിവാക്കിയിട്ടുള്ളത്? ഖുര്‍ ആനിലെ ഭ്രൂണവിജ്ഞാനം തന്നെ അല്‍ഭുതപ്പെടുത്തി എന്നു പറയുന്ന മോറിസ് ബുക്കായ് തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് ഖുര്‍ ആനിലെ ചോരക്കട്ടയും ഇറച്ചിക്കട്ടയുമൊക്കെ ശാസ്ത്രവസ്തുതകള്‍ക്കനുസരിച്ച് അര്‍ത്ഥം മാറ്റി വ്യാഖ്യാനിക്കേണ്ടതുണ്ടെന്നാണ്. അങ്ങനെ ചെയ്യാത്ത പക്ഷം ശാസ്ത്രത്തെയും ഖുര്‍ ആനെയും യോജിപ്പിലെത്തിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. ഖുര്‍ ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് അറബി ഭാഷ മാത്രം അറിഞ്ഞാല്‍ പോര ; അവര്‍ക്ക് ആധുനിക ശാസ്ത്രബോധവും കൂടി വേണമെന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.
മോറിസ് ബുക്കായുടെ ഒരുദ്ധര‍ണി നോക്കുക:-

ഖുര്‍ ആന്‍ സൂക്തങ്ങള്‍ വായിക്കുന്ന ഒരു ശാസ്ത്രജ്ഞന് ഈ വിഷയത്തില്‍ തെറ്റായ ആശയങ്ങള്‍ നല്‍കുന്ന ധാരാളം പരിഭാഷകളും വ്യാഖ്യാനങ്ങളും ഇന്നു പ്രചാരത്തിലുണ്ട്. ഭൂരിഭാഗം വിവര്‍ത്തനങ്ങളും വിവരിക്കുന്നത് മനുഷ്യ ശരീരത്തിന്റെ രൂപീകരണം ഒരു ചോരക്കട്ടയില്‍നിന്നാരംഭിച്ചു എന്നാണ്. ഈ രംഗത്ത് പ്രത്യേക പരിശീലനം നേടുന്ന ഒരു ശാസ്ത്രജ്ഞന് ഈ പ്രസ്താവന തികച്ചും അസ്വീകാര്യമാണ്. ഖുര്‍ ആനിലെ വാക്യങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് ഭാഷാ പരിജ്ഞാനത്തിനു പുറമെ ശാസ്ത്രാവബോധവും കൂടി ഉണ്ടായിരിക്കണമെന്ന് ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു.’’ [ഖുര്‍ ആനും ശാസ്ത്രവും പേജ്24]


ശുക്ലത്തുള്ളി ,ചോരക്കട്ട, മാംസപിണ്ഡം എന്നൊക്കെ അര്‍ത്ഥമുള്ള സാധാരണ അറബി പദങ്ങളാണു ഖുര്‍ ആനില്‍ ഉപയോഗിച്ചിട്ടുള്ളതെങ്കിലും ആധുനിക ഭ്രൂണ ശാസ്ത്ര സംജ്ഞകള്‍ക്കനുസരിച്ച് ഈ അറബി പദങ്ങളെ മാറ്റി വിവര്‍ത്തനം ചെയ്യേണ്ടതുണ്ട് എന്നാണ് ഈ ശാസ്ത്രജ്ഞന്‍ ഉപദേശിക്കുന്നത്. മുസ്ലിം വ്യാഖ്യാതാക്കള്‍ ഇക്കാലത്ത് ഖുര്‍ ആനില്‍ നുന്നും ശാസ്ത്രം മെനഞ്ഞുണ്ടാക്കാന്‍ പ്രധാനമായും സ്വീകരിച്ചു വരുന്ന തന്ത്രവും ഇതു തന്നെയാണ്. അലഖ എന്ന വാക്കിനു ചോരക്കട്ട എന്നതിനു പകരം തൂങ്ങിക്കിടക്കുന്ന ഭ്രൂണം, അള്ളിപ്പിടിക്കുന്ന ഭ്രൂണം എന്നൊക്കെ അര്‍ത്ഥം നല്‍കിയാലേ ഖുര്‍ ആന്‍ വാക്യത്തെ ശാസ്ത്രീയമാക്കാന്‍ കഴിയൂവെങ്കില്‍ , ഖുര്‍ ആനില്‍ അതി സൂക്ഷ്മമായ വിവരങ്ങള്‍ വെളിപ്പെടുത്തി എന്ന അവകാശവാദത്തിന് എന്തര്‍ത്ഥമാണുള്ളത്? ഏച്ചു കെട്ടിയും അര്‍ത്ഥം മാറ്റിയും ഒപ്പിച്ചുണ്ടാക്കുന്ന വ്യാഖ്യാനങ്ങള്‍ എങ്ങനെയാണ് ഖുര്‍ ആനിലെ സൂക്ഷ്മജ്ഞാനമാവുക?

ഒരു ഖുര്‍ ആന്‍ വാക്യത്തിന്റെ യഥാര്‍ത്ഥ ആശയവും വിശദാംശങ്ങളും നമുക്കു ലഭിക്കുന്നത് പ്രവാചകന്‍ അതിനു നല്‍കുന്ന വിശദീകരണത്തില്‍നിന്നാണ്. ഈ ഖുര്‍ ആന്‍ വാക്യത്തിനും വ്യക്തവും വിശദവുമായ വ്യാഖ്യാനം ഹദീസുകളില്‍ കാണാം. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതും ഇമാം നവവി തന്റെ ഏറ്റവും സഹീഹായ 40 ഹദീസുകളില്‍ ഉള്‍പ്പെടുത്തിയതുമായ ഒരു ഹദീസ് ഇതാ കാണുക:-

നിങ്ങളുടെ മാതാവിന്റെ വയറ്റില്‍ നിങ്ങളുടെ സൃഷ്ടി പല ഘട്ടങ്ങളിലായാണു നടക്കുന്നത്. 40 ദിവസം ഇന്ദ്രിയത്തുള്ളിയായി, അത്രയും കാലം ഒരു രക്തക്കട്ടയായി പിന്നീട് അത്രയും കാലം ഒരു മാംസപിണ്ഡമായി. പിന്നീട് അവങ്കലേക്ക് ഒരു മലക്കിനെ നിയോഗിക്കും. മലക്ക് അവനു ജീവന്‍ ഊതും. തുടര്‍ന്ന് അവനെപ്പറ്റി നാലു കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പ്പിക്കും. അപ്പോള്‍ മലക്ക് അവന്റെ ആരോഗ്യം, ആയുസ്സ്, പ്രവര്‍ത്തനങ്ങള്‍ ‍, ശേഷം അവന്‍ പരലോകത്ത് വിജയിയോ പരാജിതനോ എന്ന കാര്യവും രേഖപ്പെടുത്തും.”


ആധികാരികതയുടെ കാര്യത്തില്‍ ഒരു നേരിയ സംശയം പോലും ആരും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഏറ്റവും പ്രബലമായ ഹദീസുകളിലൊന്നാണിത്. എന്നാല്‍ ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കു സ്വന്തമായ അര്‍ത്ഥവും വ്യാഖ്യാനവും നടത്തി ഖുര്‍ ആനിനെ ശാസ്ത്രത്തിന്റെ വാലില്‍ കെട്ടാന്‍ ശ്രമിക്കുന്ന നമ്മുടെ മോറിസ് ബുക്കായ് ഈ ഹദീസിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:-
ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള ഈ വിവരണം ആധുനിക വസ്തുതകളുമായി ഒട്ടും യോജിക്കുന്നതല്ല.”

എന്നു വെച്ചാല്‍ മുഹമ്മദ് നബി പറഞ്ഞത് വിഡ്ഡിത്തമാണ്,മോറീസ് ബുക്കായിയുടെ പുതിയ വ്യാഖ്യാനമാണു നമ്മള്‍ സ്വീകരിക്കേണ്ടത് എന്നു സാരം!

ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചത് ഖുര്‍ ആനും ഹദീസും വായിച്ച് അതിലെ ഭ്രൂണശാസ്ത്ര സൂക്ഷ്മജ്ഞാനത്തില്‍ ആകൃഷ്ടനായതു കൊണ്ടോ അതോ മറ്റു വല്ല പ്രലോഭനവും കാരണമോ എന്ന് അനുമാനിക്കാന്‍ കൂടുതല്‍ ആലോചിക്കെണ്ടതില്ലല്ലോ!
ഇനി ഖുര്‍ ആനിലും ഹദീസിലും വിവരിക്കുന്ന ഈ ഭ്രൂണവിജ്ഞാനം വസ്തുതകളുമായി എത്രത്തോളം ബന്ധമുണ്ട് എന്നു കൂടി പരിശോധിക്കാം.

മുതുകില്‍നിന്നു പുറപ്പെട്ടു തെറിച്ചുവീഴുന്ന ശുക്ലം ഗര്‍ഭാശയത്തില്‍ മാറ്റമില്ലാതെ 40 ദിവസം കിടക്കും എന്നാണല്ലോ ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്. ഇതു തീര്‍ത്തും തെറ്റാണ്. മുതുകിലല്ല ശുക്ലവും ബീജവും ഉല്പാദിപ്പിക്കപ്പെടുന്നതെന്ന കാര്യം പിന്നീടു ചര്‍ച്ച ചെയ്യാം. ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നത് എന്ന ധാരണ തന്നെ വിവരക്കേടാണ്. ഒരു തുള്ളി ശുക്ലത്തില്‍ ദശലക്ഷക്കണക്കിനു പുംബീജങ്ങളുണ്ട് . അതിലൊന്നു മാത്രമേ അണ്ഡവുമായി സംയോജിക്കുന്നുള്ളു. ബീജങ്ങള്‍ക്കു ഗര്‍ഭാശയത്തില്‍ നാലു ദിവസത്തില്‍ കൂടുതല്‍ ജീവനോടെയിരിക്കാനാവില്ല. 40 ദിവസം ശുക്ലം മാറ്റമില്ലാതെ കിടക്കുന്നു എന്ന നബിവചനം ശാസ്ത്രദൃഷ്ട്യാ വെറും അസംബന്ധമാണ്. 40ദിവസം കഴിഞ്ഞ് ചോരക്കട്ടയാകുന്നു എന്നതും മണ്ടത്തരം തന്നെ. ചോരക്കട്ടയ്ക്കു പകരം അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം മാറ്റിയാലും വ്യാഖ്യാനം ശരിയാവുകയില്ല. കാരണം ഭ്രൂണം അള്ളിപ്പിടിക്കുഅന്നത് 40 ദിവസം കഴിഞ്ഞല്ല.

ബീജസങ്കലനം കഴിഞ്ഞ് ആറാമത്തെ ദിവസം തന്നെ ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ അള്ളിപ്പിടിക്കും. ഈ അള്ളിപ്പിടുത്തം 40 ദിവസം കഴിഞ്ഞ് അവസാനിക്കുന്നുമില്ല. പ്രസവസമയത്ത് പൊക്കിള്‍ക്കൊടി മുറിച്ച് പ്ലാസെന്റാ വേര്‍പ്പെടുത്തുന്നതു വരെ അള്ളിപ്പിടുത്തം തുടരും. അലഖ എന്ന വാക്കിനു തൂങ്ങിക്കിടക്കുന്നത്, അള്ളിപ്പിടിക്കുന്നത് എന്നൊക്കെ അര്‍ത്ഥം നല്‍കിയാലും ഖുര്‍ ആനിലെ വിവരണം തെറ്റു തന്നെ. അലഖ എന്ന രണ്ടാം ഘട്ടം കഴിഞ്ഞ് മാംസക്കട്ട എന്ന മൂന്നാം ഘട്ടം വരുന്നതോടെ അള്ളിപ്പിടുത്തം അവസാനിക്കുന്നില്ല എന്നതു കൊണ്ടു തന്നെ ആ പദത്തിനു ചോരക്കട്ട എന്നല്ലാതെ അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം കൊടുക്കാനാവില്ല. ശുക്ലബിന്ദു എന്ന ഒരു ഘട്ടം തന്നെ ഗര്‍ഭധാരണത്തിനു ശേഷം നിലനില്‍ക്കുന്നില്ല. ശുക്ലത്തിലെ ലക്ഷക്കണക്കിനു ബീജങ്ങളിലൊന്നു മാത്രമാണു അണ്ഡവുമായി ചേരുന്നത്. അപ്രകാരം സംയോജിച്ചുണ്ടാകുന്ന ഭ്രൂണകോശം അതിന്റെ അനുസ്യൂതമായ വിഭജനപ്രക്രിയയിലൂടെ വളരാന്‍ തുടരുന്നു.

ബീജസങ്കലനം കഴിഞ്ഞാലുടന്‍ തന്നെ അണ്ഡം വളര്‍ന്നു തുടങ്ങും. 40 ദിവസം കഴിയുമ്പോഴേക്കും ഭ്രൂണത്തിനു തലയും ഉടലും വേര്‍തിരിയും. കണ്ണുകളും വായും രൂപപ്പെടാന്‍ തുടങ്ങുകയും കൈകാലുകളുടെ സ്ഥാനത്ത് മുഴകള്‍(buds) പ്രത്യക്ഷപ്പെടുകയും ചെയ്യും. 80 ദിവസം കഴിയുമ്പോള്‍ ചോരക്കട്ട ഇറച്ചിക്കട്ടയാകുമെന്നാണു നബിയും അല്ലാഹുവും പറയുന്നത്. ശാസ്ത്രം പറയുന്നത് ഏതാണ്ട് 12ആഴ്ച്ച കൊണ്ട് മനുഷ്യശിശുവിന്റെ ആകൃതി കൈവരുകയും കൈകാല്‍ വിരലുകള്‍ പോലും കൃത്യമായി രൂപപ്പെടുകയും ചെയ്യുമെന്നാണ്.

നാലാം മാസത്തിലെ ജീവന്‍ ഊത്ത്!

നാലു മാസം ജീവനില്ലാതെ കിടന്ന ഭ്രൂണത്തിനു ജീവന്‍ ഊതിക്കയറ്റാന്‍ ഒരു മലക്ക് ഗര്‍ഭാശയത്തിലെത്തുമെന്നാണു പ്രവാചകന്‍ വെളിപ്പെടുത്തുന്ന മറ്റൊരു അദൃശ്യജ്ഞാനം! ശാസ്ത്രദൃഷ്ട്യാ ഇതില്‍പ്പരമൊരു വിഡ്ഡിത്തം വേറെയില്ല.
ബീജകോശവും അണ്ഡകോശവും അവ സംയോജിച്ചുണ്ടാകുന്ന ഭ്രൂണവുമെല്ലാം ജീവനുള്ളവയാണ്. ജീവന്റെ എല്ലാ സവിശേഷതയും ഉള്ളതുകൊണ്ടാണ് അവയൊക്കെ ക്രമപ്രകാരം വളര്‍ന്നു നിശ്ചിത ജീവിയായി തീരുന്നത്. ഈ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജൈവ രാസ ഘടകങ്ങള്‍ അതാതു ജീവികോശത്തിലെ ക്രോമസോമുകളില്‍തന്നെ അടങ്ങിയിട്ടുണ്ട്. പുറത്തുനിന്നൊരു മലക്കിന്റെ ഇടപെടലൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. ഏതാണ്ടു നാലു മാസത്തെ വളര്‍ച്ചക്കു ശേഷമാണു കുഞ്ഞിന്റെ ചലനം പുറമേക്കനുഭവപ്പെട്ടു തുടങ്ങുന്നത്. ഇക്കാരണത്താല്‍ പണ്ടുള്ളവര്‍ ഊഹിച്ചുണ്ടാക്കിയ അന്ധവിശ്വാസമായിരിക്കാം മലക്കിന്റെ ആഗമനവും ജീവനൂതലും മറ്റും. നാലാം മാസം മലക്കു വന്ന് ഊതിക്കയറ്റുന്നത് ജീവനോ ആത്മാവോ എന്ന തര്‍ക്കവും അടുത്ത കാലത്തായി പൊന്തിവന്നിട്ടുണ്ട്. നാലു മാസം വരെ ശിശു ജീവനില്ലാതെ വളരുന്നു എന്നു തന്നെയാണ് മത പണ്ഡിതലോകത്തെ പൊതു മതം. നാലു മാസത്തിനു മുമ്പുള്ള ഭ്രൂണഹത്യ പാപമല്ല എന്ന് ജമാ അത്തെ ഇസ്ലാമിക്കാര്‍ ഫത്വ കൊടുത്തത് ഈ അടിസ്ഥാനത്തിലാണ്. [പ്രബോധനം 2000 നവംബര്‍ 4]


ചുരുക്കത്തില്‍ ആറാംനൂറ്റാണ്ടിലെ സാധാരണക്കാര്‍ക്കറിയാവുന്നതിലപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആനോ ഹദീസോ വെളിപ്പെടുത്തുന്നില്ല. ഇക്കാര്യം സത്യസന്ധമായി വളച്ചുകെട്ടില്ലാതെ ഒരു മതപണ്ഡിതന്‍ തന്നെ തുറന്നു പറഞ്ഞത് ഇതാ കാണുക:-

ഗര്‍ഭാശയത്തില്‍ ഒരു ശിശു കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ സൂചിപ്പിച്ചിരിക്കുകയാണിവിടെ. ആധുനിക ഉപകരണങ്ങളുപയോഗിച്ച് ഇന്നു കണ്ടെത്തിയിട്ടുള്ള അതിസൂക്ഷ്മമായ പരിണാമഘട്ടങ്ങളൊന്നും പക്ഷെ ഇവിടെ വിശദീകരിക്കുന്നില്ല. മറിച്ച് ഒരു സാധാരണ കാട്ടറബിക്കു പോലും സുപരിചിതമായിരുന്ന മുഖ്യ പരിണാമദശകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു. അതായത് ഇന്ദ്രിയം ഗര്‍ഭാശയത്തില്‍ പതിച്ച ശേഷം അത് ഒരു രക്തപിണ്ഡമാവുകയും പിന്നീട് രൂപമൊന്നുമില്ലാത്തതും ക്രമേണ മനുഷ്യരൂപം പ്രാപിക്കുന്നതുമായ ഒരു മാംസക്കട്ടയായി പരിണമിക്കുകയും ചെയ്യുമെന്നു സാധാരണക്കാര്‍ക്കു പോലും അറിയാമായിരുന്നു. വിവിധ അവസ്ഥകളിലുണ്ടാകുന്ന ഗര്‍ഭച്ഛിദ്രങ്ങളിലൂടെ ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അക്കാലത്തും മനുഷ്യര്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇവിടെ പ്രസ്തുത ഘട്ടങ്ങളിലേക്കു വിരല്‍ ചൂണ്ടിയത്. അതു മനസ്സിലാക്കുവാന്‍ അന്നും ഇന്നും ശാസ്ത്രീയ ഗൈനക്കോളജി ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല.”[തഫ്ഹീമുല്‍ ഖുര്‍ ആന്‍ വോള്യം3 പേജ്195]

മൌദൂദിയുടെ ഈ വിവരണം വായിക്കാനിടയായിരുന്നെങ്കില്‍ നമ്മുടെ മോറീസ് ബുക്കായിയെപ്പോലുള്ളവര്‍ മതം മാറാന്‍ മുതിരുമായിരുന്നില്ല!

തുടരും...

Tuesday, May 6, 2008

കണ്ണിനു കണ്ണ്; പല്ലിനു പല്ല്!

ഗോത്രകാലത്തെ പ്രാകൃത നിയമങ്ങള്‍ക്ക് ദൈവത്തിന്റെ ശാശ്വതീകരണം ലഭിച്ചതിനുള്ള മറ്റൊരു ഉദാഹരണമിതാ:-

ജീവനു ജീവന്‍ , കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്, മുറിവുകള്‍ക്കു മുറിവുകള്‍ ; ഇങ്ങനെ പകരം വീട്ടണമെന്ന് തൌറാത്തിലും അവരോടു നാം കല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ വല്ലവനും അതു മാപ്പു ചെയ്തു കൊടുത്താല്‍ അതു അവനുള്ള ഒരു പാപ പരിഹാരമാകുന്നു. അല്ലാഹു ഇറക്കിയതനുസരിച്ച് വല്ലവരും വിധിച്ചിട്ടില്ലെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍ .”[5:45]

ശരീ അത്ത് നിയമപ്രകാരം കണ്ണു ചൂഴ്ന്നെടുക്കാന്‍ വിധിക്കപ്പെടുകയും ,ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെയും മറ്റും ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന്, പരാതിക്കാരനെക്കൊണ്ട് മാപ്പു നല്‍കിച്ചു വിട്ടയക്കുകയും ചെയ്ത മലയാളിയായ നൌഷാദിന്റെ അനുഭവം ഓര്‍മ്മയില്ലേ?

ഇവിടെയും കുറ്റവാളിയെ ശിക്ഷിക്കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുന്നതിനു പകരം ‘തുല്യ നഷ്ടം’ വരുത്തി പ്രതികാരം ചെയ്യുക എന്നാണു ‘ദൈവം’ ഉപദേശിക്കുന്നത്! മൂസാ നബിക്ക് പലകയിലെഴുതിക്കൊടുത്ത തൌറാത്തില്‍ അല്ലാഹു ഇക്കാര്യം വിശദമായിത്തന്നെ പറഞ്ഞിട്ടുണ്ട്.
അയല്‍ക്കാരനെ ഏതെങ്കിലും വിധത്തില്‍ വിരൂപപ്പെടുത്തണം. ഒടിവിന് ഒടിവ്, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, അയാള്‍ എങ്ങനെ അംഗഭംഗപ്പെടുത്തിയോ അങ്ങനെത്തന്നെ അയാളെയും അംഗഭംഗപ്പെടുത്തണം.”(ലേവിയര്‍ :-24:19-20)
മനുഷ്യര്‍ തമ്മില്‍ കലഹിക്കുമ്പോള്‍ ....അപകടം സംഭവിച്ചാല്‍ ജീവനു ജീവന്‍ ‍, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, കൈക്കു കൈ, കാലിനു കാല്‍, പൊള്ളലിനു പൊള്ളല്‍ ,മുറിവിനു മുറിവ്, അടിക്ക് അടി, എന്ന മുറയ്ക്കു ശിക്ഷ നല്‍കണം. ആണടിമയുടെയോ പെണ്ണടിമയുടെയോ കണ്ണ് അടിച്ചു പൊട്ടിച്ചാല്‍ അതിനു പകരമായി ആ അടിമക്കു സ്വാതന്ത്ര്യം നല്‍കണം. ...കാള ഒരു ആണടിമയേയോ പെണ്ണടിമയേയോ കുത്തിക്കൊന്നാല്‍ കാളയുടെ ഉടമസ്ഥന്‍ അടിമയുടെ ഉടമസ്ഥന് 30 ശേക്കല്‍ വെള്ളി കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലണം”(പുറപ്പാട്:- 21:22-32)

അല്ലാഹു എന്ന യഥാര്‍ത്ഥ ദൈവം തന്റെ പ്രവാചകര്‍ മുഖേന ലോകാവസാനം വരേക്കുള്ള മനുഷ്യകുലത്തിനാകെയും നടപ്പിലാക്കാനായി [നടപ്പിലാക്കാത്തവര്‍ അക്രമികളാണ് എന്ന മുഖവുരയോടെ] ഇറക്കിത്തന്ന നീതിന്യായവ്യവസ്ഥയാണിത്. സൌദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ പോലും ഇന്നു നടപ്പിലാക്കാന്‍ അറയ്ക്കുന്ന ഈ പ്രാകൃതത്വം ഒരു പരിഷ്കൃതലോകത്തിന്റെ മുമ്പില്‍ എത്രമാത്രം പരിഹാസ്യമാണെന്നു നോക്കൂ!

ഇതൊക്കെ ഗോത്രകാലത്തെ മനുഷ്യന്റെ പരിമിതബുദ്ധിയില്‍നിന്നു ഉരുവം കൊണ്ടതാണെന്നൂഹിക്കാന്‍ സാമാന്യബുദ്ധി പോരേ?

Sunday, April 13, 2008

കൊലപാതകത്തിനു പ്രതികാരം ചെയ്യുക!

അറേബ്യയില്‍ ആറാം ശതകത്തിലെ നാടോടികള്‍ക്കിടയില്‍ നിലനിന്നിരുന്ന അപരിഷ്കൃതവും വിചിത്രവുമായ ഒട്ടേറെ ഗോത്രാചാരങ്ങള്‍ ദൈവത്തിന്റെ അവസാനത്തെ സദാചാരപ്പട്ടികയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഖുര്‍ ആനില്‍ സ്ഥാനം പിടിച്ചിട്ടുള്ളതായി കാണാം.
ഒരുദാഹരണം ഇതാ കാണുക:-
“ഹേ വിശ്വാസികളേ! കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതികാരം ചെയ്യല്‍ നിങ്ങള്‍ക്കു നിയമമാക്കിയിരിക്കുന്നു. അതായത് സ്വതന്ത്രനു സ്വതന്ത്രനും അടിമയ്ക്ക് അടിമയും സ്ത്രീയ്ക്കു സ്ത്രീയും എന്ന നിലയില്‍ ”(2:178)

കൊലക്കു പകരം കൊല എന്ന ഗോത്ര നീതിയെ ശരിവെക്കുന്നതോടൊപ്പം പകരക്കൊലയില്‍ ‘സമത്വം’ പാലിക്കല്‍ നിര്‍ബ്ബന്ധമാക്കുക കൂടിയാണ് ഈ ഖുര്‍ ആന്‍ വാക്യത്തിന്റെ ഉദ്ദേശ്യമെന്ന് വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നു.
“കൊല‍ക്കു പകരം കൊല എന്ന സമ്പ്രദായം അറബികളിലും വേദക്കാരിലും മുമ്പേ പതിവുണ്ടായിരുന്നു. പക്ഷേ അതില്‍ നീതിയും സമത്വവും പാലിക്കപ്പെട്ടിരുന്നില്ല. ....പ്രതിക്രിയ നടത്തല്‍ നിയമമാക്കിയിരിക്കുന്നു എന്നു പറഞ്ഞാല്‍ കൊന്നവനെ കൊല്ലല്‍ നിര്‍ബ്ബന്ധമാണെന്നല്ല; പ്രതിക്കൊലയില്‍ സമത്വവും നീതിയും പാലിക്കണം എന്നാണുദ്ദേശ്യം. സ്വതന്ത്രനു സ്വതന്ത്രനും അടിമക്ക് അടിമയും സ്ത്രീക്കു സ്ത്രീയും എന്ന് പറഞ്ഞത് അതിന്റെ വിശദീകരണമത്രേ.”[ഖുര്‍ ആന്‍ വിവരണം-അമാനിമൌലവി]

ഒരു ഗോത്രത്തിലെ സ്ത്രീയാണു കൊല്ലപ്പെട്ടതെങ്കില്‍ പകരം കൊലയാളിയുടെ ഗോത്രത്തിലെ ഒരു സ്ത്രീയെ മാത്രമേ കൊല്ലാവൂ എന്നും , അടിമയെ കൊന്നാല്‍ , കൊലയാളി സ്വതന്ത്രനാണെങ്കിലും അയാളുടെ ഗോത്രത്തിലെ ഒരടിമയെ മാത്രമേ പകരം വധിക്കാവൂ എന്നുമാണ് ഖുര്‍ ആന്‍ ഉപദേശിക്കുന്നത്. കൊല്ലപ്പെടുന്നവരുടെ ‘വിലനിലവാരം’ പരിഗണിക്കാതെയുള്ള ജാഹിലിയ്യാ കാലത്തെ പ്രതിക്രിയാരീതിയില്‍ കാലോചിതമായ ഭേദഗതി വരുത്തിക്കൊണ്ട് ഇക്കാര്യത്തില്‍ സമത്വവും നീതിയും നടപ്പിലാക്കാന്‍ അവതരിപ്പിച്ചതാണത്രേ ഈ വെളിപാട്. ഖുര്‍ ആന്‍ വ്യാഖ്യാതാക്കളെയും കര്‍മ്മശാസ്ത്രവിദഗ്ധരെയും ഒരുപാട് ആശയക്കുഴപ്പത്തിലാക്കിയ ഒന്നാണീ സൂക്തമെന്നും അമാനിമൌലവി തുടര്‍ന്നെഴുതുന്നു:-
“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം)

ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ചാടിക്കടന്നു പോവുകയാണു ചെയ്തിട്ടുള്ളത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെ’അല്ലാഹു’വെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം!

എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും ‍അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കു ‘തുല്യ നഷ്ടം’ വരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല!

ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!!

ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ:
“ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.”

Wednesday, January 2, 2008

മക്കയിലെ അല്ലാഹു മദീനയിലെത്തിയപ്പോള്‍!

‘അല്ലാഹു’ മക്കയില്‍നിന്നു മദീനയിലെത്തിയതോടെ സമാധാനത്തിന്റെയും ഉല്‍ബോധനത്തിന്റെയും മതം കൊള്ളയുടെയും യുദ്ധത്തിന്റെയും മതമായി മാറിയതിന്റെ വാങ്മയചിത്രം ഖുര്‍ ആനിലും ഇസ്ലാം ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെട്ടു കിടക്കുന്നു. ദീനില്‍ യാതൊരു ബലപ്രയോഗവുമില്ല; അവര്‍ക്ക് അവരുടെ മതം നിങ്ങള്‍ക്ക് നിങ്ങളുടെ മതം; യുക്തികൊണ്ടു മാത്രം സംവാദത്തിലേര്‍പ്പെടുക ; തുടങ്ങിയ ‘മക്കീ’ വെളിപാടുകള്‍ പ്രവാചകന്‍ മദീനയിലെത്തി അധികാരം സ്ഥാപിച്ചതോടെ ക്യാന്‍സല്‍ ചെയ്യപ്പെട്ടു!

ബലപ്രയോഗത്തിനും പച്ചയായ കൊള്ളയ്ക്കും കൊലയ്ക്കും ആഹ്വാനം ചെയ്യുന്ന നൂറുകണക്കിനു വെളിപാടുകള്‍ പ്രവാചകന്റെ നാവിലൂടെ പുറത്തു വന്നു. ഏതാനും ഉദാഹരണങ്ങള്‍ കാണുക:-

യുദ്ധം ചെയ്യല്‍ നിങ്ങള്‍ക്കു നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. അതു നിങ്ങള്‍ക്കു വെറുപ്പുള്ളതാണ്. എന്നാല്‍ ഒരു കാര്യം നന്മയുള്ളതായിരിക്കെ നിങ്ങള്‍ വെറുത്തെന്നു വരാം. ഒരു കാര്യം ദോഷമായിരിക്കെ നിങ്ങള്‍ ഇഷ്ടപ്പെട്ടെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.[2:216]

പരിശുദ്ധ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ ചോദിക്കുന്നു. പറയുക: അത് അപരാധം തന്നെയാണ്. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു ജനങ്ങളെ തടയുന്നതും അവനെ നിഷേധിക്കുന്നതും മസ്ജിദില്‍ ഹറാമില്‍ നിന്നു ബഹിഷ്കരിക്കുന്നതും അല്ലാഹുവിങ്കല്‍ വലിയ അപരാധമാകുന്നു. ഫിത്ന യാണ് കൊലയെക്കാള്‍ വലിയത്.[2:217]

ഈ വാക്യം അവതരിക്കാനിടയായ സംഭവം വ്യാഖ്യാതാക്കളും ചരിത്രകാരന്മാരും വിവരിച്ചിട്ടുണ്ട്. ഇസ്ലാം ചരിത്രത്തിന്റെ അടിയാധാരം എന്നു കണക്കാക്കപ്പെടുന്ന , ഇബ്നു ഹിഷാമിന്റെ ‘സീറത്തു റസൂലുല്ലാഹ്’ എന്ന ഗ്രന്ഥത്തില്‍നിന്നുള്ള വിവരണം ഇതാ കാണുക:-

“ആദ്യ കാലത്തു തന്നെ ഇസ്ലാം വിശ്വസിച്ചവരില്‍ പെട്ട ഒരു മഹാനായിരുന്നു അബ്ദുല്ലാഹിബ്നു ജഹ്ശ്. ത്യാഗ സമ്പൂജ്യമായിരുന്നു അദ്ദേഹത്തിന്റെ ധീര സുന്ദരമായ ജീവിതം. നഖ്ലത്തിലേക്കു നിയോഗിക്കപ്പെട്ട മുഹാജിര്‍ സേനയുടെ നേതൃത്വം നബി അദ്ദേഹത്തില്‍ അര്‍പ്പിക്കുകയുണ്ടായി. എട്ടു പേരാണ് ആ സംഘത്തിലുണ്ടായിരുന്നത്. ഈരണ്ടു പേര്‍ക്ക് ഓരോ ഒട്ടകം എന്ന നിലയില്‍ ഒട്ടകങ്ങളെയും അവര്‍ക്കു നല്‍കുകയുണ്ടായി. വിശപ്പും ദാഹവും സഹിക്കുന്നതില്‍ നിങ്ങളില്‍ ആരെക്കാളും കഴിവുള്ള ഒരാളെ നിങ്ങളുടെ നേതാവായി അയച്ചു തരാം എന്ന മുഖവുരയോടെയാണ് നബി അബ്ദുല്ലാഹിബ്നു ജഹ്ശിനെ സംഘത്തിന്റെ നേതാവായി നിയോഗിച്ചത്.
മക്കക്കും തായിഫിനും ഇടയില്‍ ,മക്കയില്‍നിന്നും ഒരു രാത്രിയുടെ വഴിയകലത്തിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നഖ്ലത്ത്. ആ പ്രദേശം കച്ചവടസംഘങ്ങളുടെ വിശ്രമസങ്കേതമായിരുന്നു. ആ സംഘം നഖ്ലത്തിലേക്കു പുറപ്പെടുമ്പോള്‍ , രണ്ടു ദിവസം യാത്ര ചെയ്ത ശേഷമല്ലാതെ തുറന്നു വായിക്കരുത് എന്ന നിര്‍ദേശത്തോടു കൂടി നബി സംഘത്തലവന്റെ കയ്യില്‍ ഒരു കത്തു കൊടുക്കുകയുണ്ടായി. നിര്‍ദേശപ്രകാരം രണ്ടു ദിവസം യാത്ര ചെയ്ത ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശ് കത്തു തുറന്നു വായിച്ചു. ഈ കത്തു വായിച്ചു കഴിഞ്ഞാല്‍ നഖ്ലത്തിലേക്കുള്ള യാത്ര തുടര്‍ന്നു കൊള്ളേണമെന്നും നഖ്ലത്തിലെത്തിയാല്‍ ഖുറൈശികളുടെ വരവിനെ കാത്ത് ഇരുന്നു കൊള്ളേണമെന്നും വിജയത്തോടു കൂടി തിരിച്ചു വരുവാന്‍ അവസരം ലഭിക്കുമെന്നും ഇക്കാര്യത്തില്‍ കൂട്ടുകാരുടെ നിലപാട് കണക്കിലെടുക്കേണ്ടതില്ല എന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. അദ്ദേഹം കത്തിലെ താല്‍പ്പര്യം കൂട്ടുകാരെ അറിയിക്കുകയും ,മനോധൈര്യവും രക്തസാക്ഷ്യത്തിനു സന്നദ്ധതയും ഉള്ളവര്‍ മാത്രം നഖ്ലത്തിലേക്കു വന്നാല്‍ മതിയെന്നും അല്ലാത്തവര്‍ക്കു തിരിച്ചു പോകാവുന്നതാണെന്നും അവരെ അറിയിക്കുകയും ചെയ്തു. പക്ഷെ ആ സംഘത്തില്‍നിന്നും ഒരാളും തിരിച്ചു പോകാന്‍ ഒരുങ്ങിയില്ല. ആ സംഘം ഉത്സാഹപൂര്‍വ്വം യാത്ര തുടര്‍ന്നു. ഹിജാബിന്നപ്പുറം ബഹ്രാന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ സംഘത്തിലെ ഒരു ഒട്ടകത്തിനെ കാണാതായി. സ അദുബിനു അബീ വക്കാസ്, ഉത്വത്തുബ്നു ഗുസ്വാന്‍ എന്നിവരുടെ ഒട്ടകത്തെയാണു കാണാതായത്. അവര്‍ രണ്ടു പേരും ഒട്ടകത്തെ അന്യേഷിച്ചു പുറപ്പെട്ടു. മറ്റുള്ളവര്‍ നഖ്ലത്തിലേക്കുള്ള യാത്ര തുടര്‍ന്നു. പത്താം ദിവസം ആ സംഘം നഖ്ലത്തിലെത്തി. ഖുറൈശികളുടെ വരവും പ്രതീക്ഷിച്ച് അവര്‍ അവിടെ ഇരിപ്പുറപ്പിച്ചു. അങ്ങനെയിരിക്കുമ്പോള്‍ , മുന്തിരി , തോല്‍ മുതലായ കച്ചവടച്ചരക്കുമായി ഖുറൈശികളുടെ ഒട്ടകങ്ങള്‍ തായിഫില്‍നിന്നും അവിടെ വന്നെത്തി. അമ്രുബിനുല്‍ ഹളുറമി , ഹഖമിബ്നുകൈസാന്‍ , ഉസ്മാനുബിനു അബ്ദുല്ലാ എന്നീ ഖുറൈശീ കച്ചവടക്കാര്‍ ആ സംഘത്തിലുണ്ടായിരുന്നു. നഖ്ലത്തില്‍ മുസ്ലിങ്ങളെ കണ്ടപ്പോള്‍ ഖുറൈശികള്‍ ഭയപ്പെട്ടു. ഒട്ടകപ്പുറത്തുനിന്നു ചരക്കുകള്‍ ഇറക്കിവെക്കാതെ അവര്‍ ശങ്കിച്ചു നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഉക്കാശത്തുമായി അവര്‍ കുശലപ്രശ്നം നടത്തുകയും ,അല്‍പ്പം ആത്മധൈര്യത്തോടെ ചരക്കുകള്‍ ഇറക്കി വെക്കുകയും ചെയ്തു.

ഹിജ്ര മൂന്നാം വര്‍ഷത്തിലെ റജബ് മാസത്തിലാണ് ഈ സംഭവം നടന്നത്. റജബ് മാസം യുദ്ധം നിരോധിച്ച മാസമായിരുന്നു. തന്നിമിത്തം ഖുറൈശികളുമായി യുദ്ധം ചെയ്യുന്നതില്‍ അവര്‍ക്കു മനോവിഷമം നേരിട്ടു. അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ ഖുറൈശികള്‍ ഹറമില്‍ കടന്നു കളയുമെന്നുറപ്പായിരുന്നു. അവര്‍ ഹറമില്‍ കടന്നാല്‍ പിന്നെ ഒരു വിധത്തിലും യുദ്ധം ചെയ്യാന്‍ തരപ്പെടില്ല. ആ സന്നിഗ്ദ്ധ ഘട്ടത്തില്‍ ,റജബു മാസം അവസാനിച്ചിരിക്കുന്നുവെന്നും അന്നു ശ അബാന്‍ ഒന്നാണെന്നുമുള്ള സംശയം അവര്‍ക്കു വെളിച്ചം വീശി. ആ സംശയത്തിന്റെ ബലത്തില്‍ മുസ്ലിങ്ങള്‍ ഖുറൈശികളുമായി യുദ്ധം പ്രഖ്യാപിച്ചു. വാഖിദിബ്നു അബ്ദുല്ലാ തൊടുത്തുവിട്ട അമ്പ് അമ്രുബിനുല്‍ ഹളുറമിയെ കൊലപ്പെടുത്തി. ഉസ്മാനിബ്നു അബ്ദുല്ല, ഹകം ഇബ്നു കൈസാന്‍ എന്നിവരെ തടവുകാരായി പിടിച്ചു. മറ്റുള്ളവര്‍ ഓടിക്കളഞ്ഞു. ഖുറൈശികള്‍ ഇട്ടേച്ചു പോയ മുതലുകള്‍ മുസ്ലിങ്ങള്‍ കണ്ടെടുക്കുകയും അതോടൊപ്പം തടവുകാരെയും കൂട്ടി ,അവര്‍ നബിതിരുമേനിയുടെ സന്നിധിയിലേക്കു തിരിക്കുകയും ചെയ്തു.
യുദ്ധത്തില്‍നിന്നു പിന്തിരിഞ്ഞോടിയ ഭീരുക്കള്‍ മക്കയിലെത്തി ‘യുദ്ധം നിരോധിക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്ത അക്രമികള്‍ ‘ എന്നു മുസ്ലിങ്ങളെ നിന്ദിക്കുകയും അപഹസിക്കുകയും ചെയ്തു. ഈ അപവാദം മുസ്ലിം ഹൃദയങ്ങളെ വ്രണപ്പെടുത്തി. ഈ ഘട്ടത്തിലാണ് “പുണ്യ മാസങ്ങളെ പറ്റി അവര്‍ ചോദിക്കുന്നു......”[2:217]എന്ന ആയത്ത് ഇറങ്ങിയത്. ഈ ആയത്ത് ഖുറൈശികളുടെ വായടക്കുകയും മുസ്ലിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ”

ഈ വിവരണം സൂക്ഷ്മമായി ഒരാവര്‍ത്തി വായിച്ചാല്‍ വരികളിലും വരികള്‍ക്കിടയിലും ഒരു കൊലച്ചതിയുടെ വ്യക്തമായ ചിത്രം നമുക്കു ലഭിക്കും. അല്ലാഹുവിന്റെ ഈ ആയത്തിറങ്ങുന്നതിനു തൊട്ടു മുന്‍പായി മുഹമ്മദ് ഒരു നാടകം അഭിനയിച്ചതായും ഹദീസ് വിവരണങ്ങളില്‍ കാണാം. പുണ്യമാസങ്ങളില്‍ കൊള്ള പാടില്ല എന്ന ഗോത്ര മര്യാദ ലംഘിച്ചതിന്റെ പേരില്‍ സ്വന്തം അനുയായികള്‍ക്കിടയില്‍ പോലും അനിഷ്ടം പ്രകടമായ സന്ദര്‍ഭത്തില്‍ നബി യോദ്ധാക്കളെ കുറ്റപ്പെടുത്തി സംസാരിക്കുകയും ഗനീമത്ത് തൊടാതെ കുറച്ചു നേരം മാറി നില്‍ക്കുകയും ചെയ്തുവത്രേ. പിന്നീട് അല്ലാഹുവിന്റെ പേരില്‍ ഒരു ന്യായീകരണം ‘ഇറക്കി’ എല്ലാവരെയും കബളിപ്പിക്കുകയും തുടര്‍ന്നു കൊള്ളമുതല്‍ പങ്കുവെച്ചു കൊടുക്കുകയും ചെയ്തു.

മുസ്ലിം ചരിത്രത്തിലെ ആദ്യത്തെ വിജയകരമായ യുദ്ധം എന്നു ചരിത്രകാരന്മാര്‍ അവകാശപ്പെടുന്ന സംഭവമാണിത്. ഇതിനു മുന്‍പും രണ്ടു മൂന്നു കൊള്ളകള്‍ ആസൂത്രണം ചെയ്തെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. അതിലൊന്നിന്റെ വിവരണം കൂടി കാണുക:-

“യന്‍ബ ഇല്‍ ബനൂ മുദ് ലജ് ഗോത്രക്കാരുടെ സ്ഥലത്തോട് ചേര്‍ന്നു കിടന്ന സ്ഥലമാണ് ഉശൈറ. ശാമിലേക്കു കച്ചവടത്തിനു പോകുന്ന ഖുറൈശികളുടെ ഒട്ടകങ്ങളെയും മറ്റും പിടിച്ചെടുത്ത് ധര്‍മ്മമുതലാക്കുന്നതിനു വേണ്ടി , നൂറ്റമ്പതു മുഹാജിറുകളായ സഹാബികളോടൊപ്പം തിരുമേനി ഉശൈറയിലേക്കു പുറപ്പെട്ടു. ഹിജ്ര മൂന്നാം വര്‍ഷത്തിലെ ജമാദുല്‍ അവ്വല്‍ മാസത്തിലാണ് ഈ സംഭവം നടന്നത്. മുസ്ലിങ്ങള്‍ ഉശൈറയില്‍ എത്തുന്നതിനു മുന്‍പ് അബ്ബൂസുഫ്യാന്റെ നേതൃത്വത്തില്‍ നൂറോളം ഖുറൈശികളടങ്ങുന്ന ഒരു കച്ചവടസംഘം ആ വഴി ശാമിലേക്കു കടന്നുപോയതായി അവര്‍ക്കു വിവരം ലഭിച്ചു. ഖുറൈശികളുടെ പക്കല്‍ 1000ഒട്ടകങ്ങളും 50000 പൊന്നും മറ്റു ചരക്കുകളും ഉണ്ടായിരുന്നുവെന്നും മുസ്ലിങ്ങള്‍ക്കറിയാന്‍ കഴിഞ്ഞു. ആ യാത്രയില്‍ തിരുമേനി ബനൂളമ്രത് ,ബനൂ മുദ്ലജ് എന്നീ ഗോത്രങ്ങളുമായി മൈത്രീ ബന്ധം സ്ഥാപിക്കുകയുണ്ടായി...”
നഖ് ലയില്‍ നടന്ന കൊള്ള നബിയുടെ അതിബുദ്ധിയില്‍ നിന്നുണ്ടായ ഒരാസൂത്രണമായിരുന്നു എന്നൂഹിക്കാന്‍ താഴെ പറയുന്ന തെളിവുകള്‍ മതി:-

രണ്ടു ദിവസത്തെ യാത്രക്കു ശേഷം മാത്രം വായിക്കാനുള്ള കത്ത്; അതില്‍ കൂട്ടുകാരുടെ നിലപാട് പരിഗണിക്കേണ്ട എന്ന നിര്‍ദ്ദേശം ; 8 പേര്‍ മാത്രമുള്ള ചെറു സംഘത്തെ 10 ദിവസത്തെ യാത്രാദൂരമുള്ള സഥലത്തേക്കയച്ചത്; വിജയം ഉറപ്പാണെന്ന പ്രതീക്ഷ; ഉക്കാശത്തിന്റെ കുശലപ്രശ്നത്തെ തുടര്‍ന്ന് ഖുറൈശികള്‍ ചരക്കിറക്കി വിശ്രമിക്കാനൊരുങ്ങിയത്; തുടര്‍ന്നുള്ള അപ്രതീക്ഷിതമായ ആക്രമണം; ഇതെല്ലാം ചേര്‍ത്തു വായിച്ചാല്‍ പുണ്യമാസത്തിലെ സൌകര്യം മുതലാക്കി ചതിയില്‍ കൊള്ള നടത്താന്‍ നബി നടത്തിയ ഗൂഡശ്രമം വ്യക്തമാണ്. “ഗൂഡ തന്ത്രം പ്രയോഗിച്ച് ശത്രുവിനെ കീഴടക്കലാണ് യുദ്ധം” എന്ന പ്രവാചകന്റെ നിര്‍വ്വചനം കൂടി കൂട്ടി വായിക്കാവുന്നതാണ്.

ഖുറൈശികള്‍ സാധാരണ വലിയ സംഘങ്ങളായി മാത്രമേ കച്ചവടത്തിനു പോകാറുള്ളു എന്നും പുണ്യമാസത്തില്‍ കൊള്ള ഇല്ലാത്തതിനാല്‍ അക്കാലത്ത് ആയുധവും സേനയുമില്ലാതെ ചെറു സംഘമായി കച്ചവടത്തിനു പോകുമെന്നുമൊക്കെ വളരെക്കാലം ആ വര്‍ത്തക സംഘത്തിലെ അംഗമായിരുന്ന മുഹമ്മദിനു നന്നായി അറിയാമായിരുന്നു. നഖ്ലയില്‍ അവര്‍ എത്തുന്ന സമയവും കൃത്യമായി അദ്ദേഹം മണത്തറിഞ്ഞു. അല്ലാഹുവിന്റെ വക ആയത്തും നേരത്തെ തന്നെ അദ്ദേഹം തയ്യാറാക്കിയിരുന്നു എന്നു കരുതുന്നതിലും തെറ്റില്ല.!

Thursday, December 13, 2007

വിശ്വാസികളുടെ `യുക്തിവാദം`!

ഞാന്‍ ഈ ബ്ലോഗ് തുടങ്ങിയത് ഇസ്ലാം മതത്തിന്റെ വിശ്വാസപരവും ദാര്‍ശനികവുമായ ദൌര്‍ബ്ബല്യങ്ങള്‍ തുറന്നു കാണിക്കാനും മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും അവരുടെ അസഹിഷ്ണുതയ്ക്കും മതം എത്രത്തോളം കാരണമാകുന്നു എന്നു ഈ സമുദായത്തിലും പുറത്തുമുള്ള സ്വതന്ത്ര ചിന്തകരെ ബോധ്യപ്പെടുത്താനും ഉദ്ദേശിച്ചു തന്നെയാണ്. ചര്‍ച്ചയുടെ ആരംഭഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഏറെ മുന്നേറാന്‍ സാധിച്ചു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. രാജനും സൂപ്പിയും പ്രചാരകനുമൊക്കെ ഇക്കാര്യത്തില്‍ വളരെ സഹായിക്കുന്നുണ്ട്. നന്ദി!

മതവിശ്വാസികള്‍ പൊതുവെ നല്ല യുക്തിവാദികളാണ്; അന്യമതങ്ങളുടെ വിശ്വാസാചാരങ്ങളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ! സ്വന്തം മതത്തിലെ ഏതന്ധവിശ്വാസത്തെയും സങ്കോചമേതുമില്ലാതെ ന്യായീകരിക്കുന്ന കാര്യത്തിലും.!

മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ ഇത്തരത്തിലുള്ള `യുക്തിവാദപ്രബന്ധ`ങ്ങള്‍ സര്‍വ്വസാധാരണമാണ്. ഒന്നു രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം: ജമാ അത്തെ ഇസ്ലാമി പ്രസിദ്ധീകരണമായ പ്രബോധനം വാരികയില്‍ ക്രിസ്തു മതത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്ന ലേഖനപരംബര വളരെക്കാലമായി തുടരുന്നുണ്ട്. മുമ്പൊരിക്കല്‍ യാദൃച്ഛികമായി അതിന്റെ ഒരു ലക്കം ശ്രദ്ധയില്‍പ്പെട്ടു. അതില്‍ വായിച്ച ഒരു ഖണ്ഡിക ഞാന്‍ ഉദ്ധരിക്കാം:-

ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ടും വിധം ഗതികേടു ദൈവത്തിനു വന്നു എന്നു വിശ്വസിക്കണമെങ്കില്‍ തീര്‍ച്ചയായും ബുദ്ധിശക്തിക്കു ഗുരുതരമായ കുഴപ്പം സംഭവിച്ചിരിക്കണം. ആര്‍ക്കെങ്കിലും എതിരായി ആത്മഹത്യ എന്ന ഭീഷണിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താനായുള്ള ആത്മബലിയോ നടത്തേണ്ട വിധം നിസ്സാരനാണോ ദൈവം?”(97 ഡിസംബര്‍ )

ഈ ചോദ്യം വളരെ യുക്തിസഹമായ ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. യേശു ദൈവപുത്രനാണെന്ന ക്രിസ്തീയ സങ്കല്‍പ്പം ദൈവനിന്ദാപരമാണെന്ന വിശദീകരണവും തുടര്‍ന്നെഴുതിയിട്ടുണ്ട്. എന്നാല്‍ ഈ വിമര്‍ശനം ഉയര്‍ത്തുന്ന പ്രബോധനക്കാരുടെ മതത്തില്‍ യേശുവിന്റെ ജനനത്തെക്കുറിച്ചു പറഞ്ഞിട്ടുള്ള കാര്യം എത്രമാത്രം യുക്തിഭദ്രവും ദൈവത്തിന്റെ അന്തസ്സിനു ചേര്‍ന്നതും ആണെന്നു കൂടി പരിശോധിച്ചാലോ?
ഖുര്‍ ആന്‍ പറയുന്നു:
ഇമ്രാന്റെ പുത്രി മറിയം തന്റെ ഫര്‍ജ്ജ്[യോനി] കാത്തു സൂക്ഷിച്ചു. അങ്ങിനെ നമ്മുടെ ആത്മാവില്‍നിന്നും നാം അതില്‍ ഊതി....”[66:12}

നോക്കൂ! മറിയം ഗര്‍ഭം ധരിച്ചത് ഇപ്രകാരമാണെങ്കില്‍ യേശു അക്ഷരാര്‍ഥത്തില്‍ തന്നെ ദെവപുത്രനല്ലേ? യേശുവിന്റെ പിതാവ് അല്ലാഹുവല്ലെങ്കില്‍ പിന്നെ ആരാണ്? ക്രിസ്ത്യാനികള്‍ ദൈവത്തെ പുത്രവത്സലനായ ഒരു പിതാവിന്റെ സ്ഥാനത്തു സങ്കല്‍പ്പിക്കുകയല്ലാതെ ദെവം ഒരു മനുഷ്യസ്ത്രീയുടെ യോനിയില്‍ വന്ന് ഊതി എന്നൊന്നും പറയുന്നില്ല എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇവിടെ യുക്തികൊണ്ട് അവരുടെ വിശ്വാസത്തെ പരിഹസിക്കുന്നവര്‍ സ്വന്തം വിശ്വാസത്തിനു വല്ല യുക്തിയുമുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതല്ലേ? ഭൂമിയില്‍ വന്നു തൂങ്ങി മരിക്കേണ്ട ഗതികേടു ദൈവത്തിനുണ്ടായി എന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനിക്കു ബുദ്ധിപരമായ കുഴപ്പം കണ്ടെത്തി പരിഹാസം മുഴക്കുന്നവര്‍ ഞാന്‍ ഇതിനു മുന്‍പു ഉദ്ധരിച്ച ഖുര്‍ ആന്‍ വാക്യങ്ങള്‍ ഒന്നോര്‍ത്തു നോക്കുക. മുഹമ്മദിന്റെ വീട്ടി ല്‍ ഒരു കാര്യസ്ഥനെപ്പോലെ പെരുമാറാന്‍ വിധിക്കപ്പെട്ട ഒരു ദൈവത്തിന്റെ ഗതികേടിനെക്കുറിച്ച് ആലോചിച്ചാല്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരുടെ ബുദ്ധിക്കും ഗുരുതരമായ കുഴപ്പം തന്നെയല്ലേ സംഭവിച്ചിട്ടുള്ളത്? ഒരു ദൈവത്തിന്റെ അന്തസ്സിനു ചേര്‍ന്ന കാര്യങ്ങള്‍ തന്നെയാണോ ഖുര്‍ ആനിലും ഉള്ളതെന്നു യുക്തി കൊണ്ടു പരിശോധിക്കാതെ അന്യ മതക്കാരുടെ വിശ്വാസത്തില്‍ അയുക്തികത കണ്ടെത്താന്‍ ഗവേഷണം നടത്തുന്നത് മര്യാദയാണോ?

ഇനി മറ്റൊരു ഉദാഹരണം:- ജമാ അത്ത് പത്രത്തില്‍ മുന്‍പു വന്ന ഒരു മുഖപ്രസംഗത്തില്‍ നിന്ന്:
ഹിന്ദുക്കള്‍ പൂജിച്ചാരാധിക്കുന്ന ശിവലിംഗം ചിരപരിചിതത്വം മൂലം ശ്ലീലതയുടെ പട്ടികയില്‍ പെട്ടു എന്നല്ലാതെ നഗ്നതയുടെ പൂര്‍ണ്ണപ്രകടനത്തിനു മറ്റു വിശദീകരണങ്ങളില്ല. ...ഇക്കാലത്ത് കവലച്ചട്ടമ്പികള്‍ പോലും ചെയ്യാന്‍ മടിക്കുന്ന ഗോപസ്ത്രീകള്‍ വിവസ്ത്രകളായി കുളിക്കുന്നത് ഒളിച്ചു നോക്കാന്‍ മരത്തില്‍ കയറിയിരിക്കുന്നവനും തരം കിട്ടിയാല്‍ പാല്‍ കട്ടു കുടിക്കുന്നവനും യുദ്ധത്തില്‍ ചതി പ്രയോഗിക്കുന്നവനുമായി ശ്രീകൃഷ്ണനെ വ്യാസന്‍ പരിചയപ്പെടുത്തുമ്പോള്‍ അതിനെ എങ്ങനെയാണു കാണേണ്ടത്?.....കല്ലു കരട് കാഞ്ഞിരക്കുറ്റികളെ പൂജിക്കുകയും കാവുകളെയും കുറ്റിക്കാടുകളെയും ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ ആരാധനാമൂര്‍ത്തികളില്‍ പാമ്പും കുരങ്ങും മൂഷികനും പെടും....”[ മാധ്യമം 98 മെയ്4]
എം എഫ് ഹുസൈന്റെ വീട് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ആക്രമിച്ചതിന്റെ അവസരം മുതലാക്കിക്കൊണ്ടാണ് മാധ്യമം ഈ പരിഹാസം അവതരിപ്പിച്ചത്. കേരളത്തിലെ ഹിന്ദുക്കളില്‍ സംഘ്പരിവാര്‍ നടത്തിയ ആ ആക്രമണത്തെ അനുകൂലിക്കുന്നവര്‍ എത്രപേരുണ്ടാകുമെന്നു കൂടി നാം ഈ അവസരം ഓര്‍ക്കണം .എന്നാല്‍ ഇവിടെയുള്ള ഭൂരിപക്ഷം ഹിന്ദുക്കളും ശ്രീകൃഷ്ണനെയും ശിവനെയുമൊക്കെ ആരാധിക്കുന്നവരും ഈ മിത്തുകളെ ആദരിക്കുന്നവരുമാണുതാനും.
ഈ എഴുതിയത് ഹിന്ദുക്കളായ വല്ല യുക്തിവാദികളുമാണെങ്കില്‍, ഞാന്‍ ഖുര്‍ ആനിനെ വിമര്‍ശിക്കുന്നതു പോലെ അതിനെ കണ്ടാല്‍ മതി. പക്ഷെ ഒരു മുസ്ലിം പത്രത്തില്‍ ഒരു ജമാ അത്തു നേതാവ് ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് എത്ര മാത്രം ഉചിതമായിരുന്നു എന്നാലോചിക്കുക.

നൈജീരിയയില്‍ സൌന്ദര്യമത്സരം നടക്കുന്നതിനിടെ ഉണ്ടായ വര്‍ഗ്ഗീയ കലാപം ഓര്‍മ്മയില്ലേ? നൂറുക്കണക്കിനാളുകള്‍ കൊല്ലപ്പെടാനിടയായ ആ കലാപത്തിനു‍ ഹേതുവായത് ഒരു പത്രത്തില്‍ മുഹമ്മദ് നബിയെ ക്കുറിച്ച് ഒരു തമാശ ആരോ അച്ചടിച്ചതായിരുന്നു. സൌന്ദര്യമത്സരത്തിനെതിരെ മുസ്ലിം തീവ്രവാദികള്‍ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണു പത്രം നബിയെ പരിഹസിക്കുന്ന ചില പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇവിടെ കേരളത്തില്‍ ഹിന്ദുക്കള്‍ക്കാര്‍ക്കെങ്കിലും മാധ്യമം എഡിറ്റോറിയല്‍ വായിച്ചിട്ടു വല്ല അപസ്മാരവും ഇളകിയോ? പ്രബോധനം വായിച്ച ക്രിസ്ത്യാനികളാരെങ്കിലും അവരുടെ ഓഫീസില്‍ വിളിച്ചു രണ്ടു തെറിയെങ്കിലും പറഞ്ഞോ?
വിശ്വാസികളായ പ്രിയ സ്നേഹിതരേ, നാം ജീവിക്കുന്നത് ഒരു ബഹുമതസമൂഹത്തിലാണ്. ഒരു പരിഷ്കൃതലോകത്തിലാണ്. ഇവിടെ മുസ്ലിങ്ങള്‍ ന്യൂനപക്ഷമാണ്. മതനിരപേക്ഷതയുടെ നിലനില്‍പ്പ് അപകടപ്പെടുന്നതു മൂലം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുക ന്യൂനപക്ഷത്തിനായിരിക്കും. അല്‍പ്പം കൂടി യാഥാര്‍ത്ഥ്യബോധത്തോടെയും സഹിഷ്ണുതയോടെയും കാര്യങ്ങളെ നോക്കിക്കാണാന്‍ നാം പരിശീലിക്കേണ്ടതുണ്ട്.

ഞാന്‍ ഖുര്‍ ആനിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് ആരെയും പ്രകോപിപ്പിക്കാനല്ല. ഈ മതത്തിലും മറ്റു മതങ്ങളിലുള്ളപോലെ വിഡ്ഡിത്തങ്ങളും വൈരുദ്ധ്യങ്ങളും‍ ഉണ്ടെന്നും മറ്റു മതങ്ങളെ കുറ്റപ്പെടുത്താന്‍ മുസ്ലിങ്ങള്‍ക്കും അര്‍ഹതയില്ല എന്നും ബോധ്യപ്പെടുത്താന്‍ മാത്രമാണ്. മത ദെവങ്ങളൊക്കെയും മനുഷ്യന്റെ സങ്കല്‍പ്പസൃഷ്ടിയാണെന്നതിനു ഈ ദൈവങ്ങളുടെ മനുഷ്യസ്വഭാവം തന്നെയാണു തളിവ്.
എല്ലാ മതങ്ങളെയും ഒരുപോലെ കണക്കാക്കാനുള്ള വിശാലമനസ്കത എല്ലാവര്‍ക്കുമുണ്ടായിരിക്കണം. നമ്മുടെ രാഷ്ട്രപിതാവായ ആ മഹാത്മാവ് ജീവന്‍ വെടിഞ്ഞത് എന്തിനു വേണ്ടിയായിരുന്നു എന്നു നാം ഓറ്ക്കണം. അദ്ദേഹം പാടി നടന്ന ഒരു പ്രാര്‍ത്ഥനാമന്ത്രം ഓര്‍മ്മയില്ലേ? “ഈശ്വര അള്ളാ തേരേ നാം; സബ്കോ സന്മതി ദേ ഭഗവാന്‍ ” എന്താണതിന്റെ അര്‍ഥം? ലാ ഇലാഹ ഇല്ലല്ലാ എന്നതിനു അല്ലാഹുവല്ലാത്ത ദെവമില്ല എന്നര്‍ത്ഥം നല്‍കി ഇതര മതങ്ങളെക്കൂടി അംഗീകരിക്കാനുള്ള ഒരു നല്ല മനസ്സെങ്കിലും മുസ്ലിം സമൂഹത്തിനെന്നാണു കൈവരുക?

ഖുര്‍ ആനില്‍ നിന്നും ഹദീസില്‍നിന്നും ഞാന്‍ ഉദ്ധരിക്കുന്ന വാക്യങ്ങള്‍ എന്റെ സ്വന്തം അക്കൌണ്ടില്‍ ഉള്‍പ്പെടുത്തി തെറി വിളിക്കുന്നവര്‍ മലര്‍ന്നു കിടന്നു തുപ്പുകയാണു ചെയ്യുന്നത്. അവരുടെ ആട്ടും തുപ്പും ചെന്നു പതിക്കുക അവരുടെ പുണ്യപ്രമാണങ്ങളുടെ തിരു മുഖത്തു തന്നെയായിരിക്കും!

Tuesday, December 11, 2007

ലുങ്കിയുടുത്ത ദൈവം!

അല്ലാഹുവിന്റെ വലുപ്പം മനസ്സിലാക്കാന്‍ സഹായകമായ ഏതാനും ഹദീസുകള്‍ കാണുക:-

അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട് “നമ്മുടെ റബ്ബ് തന്റെ കണങ്കാലുകളില്‍നിന്ന് തുണി പൊക്കിപ്പിടിക്കും. സത്യവിശ്വാസികളായ എല്ലാ സ്ത്രീ പുരുഷന്മാരും അവന്റെ മുമ്പില്‍ സുജൂദ് ചെയ്യും. പേരിനും കീര്‍ത്തിക്കും വേണ്ടി സാഷ്ടാംഗം ചെയ്തിരുന്നവരെല്ലാവരും അവശേഷിക്കും. അവര്‍ സുജൂദ് ചെയ്യാനൊരുങ്ങുമ്പോള്‍ മുതുക് വളഞ്ഞു കിട്ടുകയില്ല.[ബുഖാരി]

ഭാര്യമാര്‍ക്കു കക്കൂസില്‍ പോകാന്‍ പോലും അല്ലാഹുവിന്റെ ആയത്ത്!

ഇതാ നോക്കൂ:-

ആയിശ പറയുന്നു: ഹിജാബിന്റെ ആയത്ത് അവതരിച്ച ശേഷം ഒരു ദിവസം തിരുമേനിയുടെ പത്നി സൌദാ വിസര്‍ജ്ജനത്തിനായി പുറത്തേക്കു പോയി. സൌദാ ഒരു തടിച്ച സ്ത്രീയായിരുന്നു. പരിചയമുള്ളവര്‍ക്കാര്‍ക്കും അവരെ കണ്ടാല്‍ മനസ്സിലാകാതിരിക്കുകയില്ല. പുറത്തേക്കു പോയപ്പോള്‍ ഉമര്‍ അവരെ കണ്ടു. അദ്ദേഹം പറഞ്ഞു: “സൌദാ, നിങ്ങളെ എനിക്കു മനസ്സിലായി. ഏതു നിലക്കാണു നിങ്ങള്‍ പുറത്തേക്കു പോകുന്നതെന്നു ചിന്തിച്ചു നോക്കൂ.” ഉടനെ സൌദാ മടങ്ങിപ്പോയി. തിരുമേനി എന്റെ വീട്ടിലിരുന്ന് അത്താഴം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. കയ്യില്‍ കുറകിന്‍ കഷ്ണം ഉണ്ടായിരുന്നു. സൌദാ കടന്നു വന്ന് പറഞ്ഞു: നബിയേ; ഞാന്‍ വിസര്‍ജ്ജനാവശ്യത്തിനായി പുറത്തു പോയപ്പോള്‍ ഉമര്‍ എന്നോട് ഇന്നിന്നതെല്ലാം പറഞ്ഞു.” ആയിശ പറയുന്നു: അപ്പോഴാണ് അല്ലാഹു തിരുമേനിക്ക് സന്ദേശം നല്‍കിയത്. ദിവ്യബോധനം സ്വീകരിച്ച ശേഷവും തിരുമേനി കയ്യിലുണ്ടായിരുന്ന എല്ലിന്‍ കഷ്ണം കയ്യില്‍ തന്നെ പിടിച്ചിരിക്കുകയായിരുന്നു. അവിടുന്നരുളി: “നിങ്ങള്‍ക്കു കക്കൂസില്‍ പോകാന്‍ അനുമതി ലഭിച്ചിരിക്കുന്നു.”[ബുഖാരി]

അല്ലാഹുവിനു ദേഷ്യം വന്ന ഒരു സന്ദര്‍ഭം കൂടി കാണുക:-

ജാബിര്‍ പറയുന്നു: ഞങ്ങള്‍ തിരുമേനിയോടൊപ്പം ഒരിക്കല്‍ നിസ്ക്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടകപ്പുറത്ത് ആഹാര സാധനങ്ങള്‍ കയറ്റിക്കൊണ്ട് ഒരു കച്ചവട സംഘം മദീനയിലെത്തിച്ചേര്‍ന്നു. ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. പലരും പള്ളി വിട്ട് അങ്ങോട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ടു പേര്‍ മാത്രമാണ് ‍ തിരുമേനിയോടൊപ്പം അവശേഷിച്ചത്. “വ്യാപാരമോ വിനോദമോ കണ്ടാല്‍ പിന്നെ പ്രവാചകനെ തനിച്ചാക്കി അവര്‍ അങ്ങോട്ടു പോകും” എന്ന ഖുര്‍ ആന്‍ വാക്യം അവതരിച്ചത് അപ്പോഴാണ്.[ബുഖാരി]
വെളിപാടുകളുടെ ഉറവിടം കണ്ടെത്താന്‍ സഹായകമായിരിക്കുമെന്നു കരുതുന്നതു കൊണ്ടാണ് ഈ ഹദീസുകള്‍ ഉദ്ധരിക്കുന്നത്.