ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Friday, July 11, 2008

അല്ലാഹുവിന്റെ പ്രപഞ്ചം!

പ്രപഞ്ചം എങ്ങിനെയുണ്ടായി?

സൃഷ്ടിവാദികളായ മതവിശ്വാസികള്‍ ഭൌതികവാദികള്‍ക്കു നേരെ സാധാരണ തൊടുത്തു വിടാറുള്ള ഒരു പഴയ ചോദ്യമാണിത്. പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദി കാര്യങ്ങളെക്കുറിച്ചും സ്രഷ്ടാവായ ഈശ്വരനെക്കുറിച്ചുമൊക്കെ വളരെ ആധികാരികമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന നാട്യവുമായാണ് ഇക്കൂട്ടരുടെ വരവ്. ദെവം ‘സൃഷ്ടി’ നടത്തുംപോള്‍ മണലും സിമന്റും കോരിക്കൊടുക്കാന്‍ ഹെല്‍പ്പര്‍ മാരായി തങ്ങളുമുണ്ടായിരുന്നു കൂടെ എന്ന മട്ടിലാണ് ചിലരുടെ വിവരണങ്ങള്‍ !

ഈ മഹാ പ്രപഞ്ചത്തിന്റെ അനന്തവിസ്തൃതിയെ കുറിച്ച് മനുഷ്യരാശി ഇന്നോളം നേടിയെടുത്ത എല്ലാ അറിവുകളും തുലോം നിസ്സാരമാണന്നും പരിമിതമാണെന്നും നാം മനസ്സിലാക്കുന്നു. അറിയുംതോറും , അറിയാനിരിക്കുന്ന ബ്രഹ്മാണ്ഡ രഹസ്യങ്ങളുടെ ബാഹുല്യം ജ്ഞാനകുതുകിയായ മനുഷ്യന്റെ ജിജ്ഞാസയും വിസ്മയവും വര്‍ദ്ധിപ്പിക്കുന്നേയുള്ളു. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും യുക്തിക്കും അപ്രാപ്യമാം വിധം “അനന്തമജ്ഞാതമവര്‍ണ്ണനീയ”മായിത്തന്നെ പ്രപഞ്ച ചക്രവാളം ഇന്നും നില കൊള്ളുന്നു. മനുഷ്യന്റെ ബുദ്ധിപരമായ ഈ പരിമിതികള്‍ യുക്തിചിന്തകര്‍ക്കും ഭൌതികവാദികള്‍ക്കും മാത്രമല്ല; ആത്മീയജ്ഞാനത്തിന്റെ മൊത്തക്കച്ചവടക്കാരായ മതാചാര്യവൃന്ദത്തിനും ബാധകമാണ്. ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി പറയുന്നവര്‍ക്കും , പ്രപഞ്ചത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ അനന്തവിസ്മയങ്ങളെ അനാവരണം ചെയ്യത്തക്ക വസ്തുനിഷ്ടമോ യുക്തിസഹമോ ആയ ഒരു ജ്ഞാനവും അവതരിപ്പിക്കാനാവുന്നില്ല. വെളിപാടു പുസ്തകങ്ങള്‍ എഴുതപ്പെട്ട കാലഘട്ടത്തിലെ മനുഷ്യന്റെ പരിമിതവും വികലവുമായ അറിവുകള്‍ക്കും ഭാവനകള്‍ക്കും അപ്പുറം വസ്തുതാപരമായ ഒരറിവും ഇക്കൂട്ടരുടെ പക്കലില്ല.

പ്രപഞ്ചമുണ്ടായിരുന്നില്ല എന്ന അയുക്തികമായ [തെളിവില്ലാത്ത] നിഗമനത്തില്‍നിന്നാണ്, ഇതെല്ലാം ആരുണ്ടാക്കി? എന്ന ചോദ്യം തന്നെ ഉടലെടുക്കുന്നത്. എന്നുമുണ്ടായിരുന്ന പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിനെ അന്യേഷിക്കേണ്ട കാര്യമില്ലല്ലോ. പ്രപഞ്ചമില്ലാതെ കാലം പോലുമില്ല. പ്രപഞ്ചപദാര്‍ത്ഥങ്ങളുടെ ചലനം മൂലമാണു കാലത്തെ നിര്‍ണയിക്കുന്നത്. ചലനാത്മകപ്രപഞ്ചത്തിലെ നാലാം മാനം(4th dimension) ആണ് കാലം (time). പ്രപഞ്ചമില്ലാത്ത കാലമെന്നാല്‍ അത് കാലമില്ലാത്ത കാലം എന്ന അയുക്തിക സങ്കല്‍പ്പത്തിലേക്കാണ് നയിക്കുക. ജനിക്കുക, ജീവിക്കുക, മരി‍ക്കുക എന്നത് മനുഷ്യന്റെ ജീവിതാനുഭവത്തിലെ ഘട്ടങ്ങളാകയാല്‍ സകലതും അപ്രകാരം തന്നെയായിരിക്കാം എന്നവന്‍ ഊഹിച്ചു. അത് മനുഷ്യന്റെ ബുദ്ധിപരമായ പരിമിതിയെയാണു കാണിക്കുന്നത്. ശുദ്ധമായ ശൂന്യത അഥവാ ഒന്നുമില്ലായ്മയുടെ അനന്തത എന്ന സങ്കല്‍പ്പം മനുഷ്യ യുക്തിക്കുള്‍ക്കൊള്ളാനാവാത്തതാണെന്ന് മതഗ്രന്ഥങ്ങളിലെ സൃഷ്ടികഥനം തന്നെ തെളിയിക്കുന്നുണ്ട്.

ഖുര്‍ ആനിലും ഹദീസിലും പ്രപഞ്ചസൃഷ്ടിയുടെ വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളതിപ്രകാരമാണ്:
ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7]

ആറു ദിവസം കൊണ്ടാണു പ്രപഞ്ച സൃഷ്ടി നടന്നതെന്നും അതിനു മുന്‍പ് ദൈവ ചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു എന്നും ബൈബിളും പ്രസ്താവിക്കുന്നു. (ഉല്‍പ്പത്തി: 1:2)

ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്‍ത്താവിന് ഇട്ടിരിപ്പാന്‍ ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്.

“ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)

പ്രപഞ്ചമെങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുത്തരം കിട്ടായ്കയാല്‍ ഇരിക്കപ്പൊറുതി കിട്ടാതെ അലയുന്നവരാരും തന്നെ അല്ലാഹുവിന്റെ ഈ ഇരിപ്പിടവും , മഹാസമുദ്രവും അല്ലാഹു തന്നെയും എങ്ങിനെയുണ്ടായി എന്നൊന്നും ചിന്തിച്ചു തല പുണ്ണാക്കാറില്ല. എല്ലാത്തിനും കാരണം തേടിത്തേടി ഒടുവില്‍ അല്ലാഹുവിനെ ആരുണ്ടാക്കി എന്നാരെങ്കിലും ചോദിച്ചാല്‍ ഉടനെ ആ പിശാചുമായുള്ള സംസാരം നിര്‍ത്തി സ്ഥലം വിട്ടുകൊള്ളണം എന്നാണു പ്രവാചകന്‍ അനുയായികളെ ഉപദേശിച്ചിട്ടുള്ളത്. അത്തരം യുക്തിവാദങ്ങളുമായി വരുന്നവരുടെ കണ്ണിലേക്കു പൂഴി വാരിയിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചുവത്രേ!

പടിപടിയായി ദൈവം എപ്രകാരമാണു പ്രപഞ്ചസൃഷ്ടി നടത്തിയതെന്നു ബൈബിള്‍ ഉല്‍പ്പത്തിക്കഥയില്‍ ക്രമം തെറ്റാതെ വിവരിച്ചു തരുന്നുണ്ട്.

“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ആകൃതിയില്ലാത്തതും ശൂന്യവുമായിരുന്നു. ഇരുട്ട് ആഴത്തിന്മേല്‍ പരന്നിരുന്നു. ദൈവചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുള്‍ ചെയ്തു: “വെളിച്ചം ഉണ്ടാകട്ടെ”. വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു. ദൈവം വെളിച്ചത്തെ ഇരുട്ടില്‍നിന്നു വേര്‍പെടുത്തി. വെളിച്ചത്തിനു പകല്‍ എന്നും ഇരുട്ടിനു രാത്രി എന്നും പേര് വിളിച്ചു.....”

ഒന്നാംദിവസ്സത്തെ പണി ഇപ്രകാരം പൂര്‍ത്തിയാക്കിയ ദൈവം തുടര്‍ന്നുള്ള സൃഷ്ടി നിര്‍വ്വഹിച്ചതിന്റെ വിവരം ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം: രണ്ടാംദിവസം(ചൊവ്വാഴ്ച്ച) വെള്ളത്തിനു നടുവിലായി ഒരു വിതാനമുണ്ടാക്കി. അതു മേലോട്ടുയര്‍ത്തി വെള്ളങ്ങളെ വേര്‍തിരിച്ചു. (ആകാശത്തിനു മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ടെന്നും ദെവം ആവശ്യാനുസരണം ആകാശവാതില്‍ തുറന്ന് വെള്ളം താഴോട്ടു വീഴ്ത്തുന്നതാണു മഴ എന്നുമായിരുന്നു പൌരാണിക ബാബിലോണിയന്‍ വിശ്വാസം.)

മൂന്നാം ദിവസം വിതാനത്തിനടിയിലെ വെള്ളം ഒരു ഭാഗത്തേക്കു മാറ്റി സമുദ്രമുണ്ടാക്കുകയും ബാക്കി ഭാഗം ഉണക്കി കരയാക്കുകയും ചെയ്തു. ശേഷം പുല്ലും ഫലവൃക്ഷങ്ങളും മുളപ്പിച്ചു. നാലാം ദിവസമാണ് ആകാശക്കമാനത്തില്‍ സൂര്യ ചന്ദ്ര നക്ഷത്രാദികളെയൊക്കെ വെച്ചു പിടിപ്പിക്കുന്നത്! അഞ്ചാം നാള്‍ മത്സ്യങ്ങള്‍ , പറവകള്‍ എന്നിവയെ സൃഷ്ടിച്ചു. ആറാം ദിനത്തിലാണ് കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും പടയ്ക്കുന്നത്. അന്നു തന്നെ പൊടി കുഴച്ച് മനുഷ്യനെയും ഉണ്ടാക്കി. എല്ലാ ജോലിയും പൂര്‍ത്തിയാക്കിയശേഷം ഏഴാം ദിവസം(ഞായറാഴ്ച്ച) ദൈവം കുളിച്ച് വിശ്രമിച്ചു.!

മുഹമ്മദ്നബി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഈ ‘നാടോടിക്കഥ’ പുനരാവിഷ്കരിച്ചപ്പോള്‍ കാര്യങ്ങള്‍ വളരെയേറെ മാറി മറിഞ്ഞു.
“അല്ലാഹു ഭൂമിയെ ശനിയാഴ്ച്ച പടച്ചു. ..ഞായറാഴ്ച്ച പര്‍വ്വതങ്ങള്‍ സൃഷ്ടിച്ചു. മരങ്ങള്‍ തിങ്കളാഴ്ച്ചയും മുന്തിരിവള്ളി അഥവാ ഫലവത്തായ സാധനങ്ങള്‍ ചൊവ്വാഴ്ച്ച പടച്ചു. മത്സ്യത്തെ ബുധനാഴ്ച്ചയും മറ്റു ജീവജാലങ്ങളെ വ്യാഴാഴ്ച്ചയും സൃഷ്ടിച്ചു. ആദമിനെ അവസാന സൃഷ്ടിയായി പകലിന്റെ അവസാന മണിക്കൂറില്‍ അസര്‍ മുതല്‍ രാത്രി വരെയുള്ള സമയത്തിനിടയില്‍ വെള്ളിയാഴ്ച്ച ദിവസത്തിലും അവന്‍ സൃഷ്ടിച്ചിരിക്കുന്നു.” [ഹദീസ്]

ബൈബിളിളെ കഥയുമായോ ഖുര്‍ ആനിലെ തന്നെ വിവരണങ്ങളുമായോ പൊരുത്തപ്പെടുന്നതല്ല ഹദീസിലെ ഈ വിശദീകരണം.
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
സൃഷ്ടിവിവരണത്തിലെ ഈ പൊരുത്തക്കേടും വൈരുദ്ധ്യവും ഖുര്‍ ആന്‍ വ്യാഖ്യാതാക്കളിലുണ്ടാക്കിയ ആശയക്കുഴപ്പം മൌദൂദി തന്നെ വിവരിക്കുന്നതു കാണുക:
“ഇവിടെ മുഫസ്സിറുകള്‍ പൊതുവില്‍ ഒരു സങ്കീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നു. എന്തെന്നാല്‍ ഭൂമിയുടെ സൃഷ്ടിക്ക് രണ്ടു ദിവസം , അതില്‍ പര്‍വ്വതങ്ങളുറപ്പിക്കാനും അനുഗ്രഹങ്ങളും ആഹാരവിഭവങ്ങളും ഒരുക്കാനും നാലു ദിവസം. ഇത് അംഗീകരിച്ചാല്‍ ഇനി വരുന്ന ആകാശത്തിന്റെ സൃഷ്ടിക്ക് രണ്ടു ദിനം എന്ന പരാമര്‍ശം കൂടി പരിഗണിക്കുമ്പോള്‍ ആകെ സൃഷ്ടിനാളുകള്‍ എട്ടാകുന്നു. എന്നാലോ, ആകാശഭൂമികളുടെ സൃഷ്ടി ആറു നാളുകളിലാണെന്നു ഖുര്‍ ആന്‍ പലയിടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതിനാല്‍ ഈ നാലു ദനം ഭൂമിയുടെ സൃഷ്ടിക്കുള്ള രണ്ടു ദിവസവുംകൂടി അടങ്ങിയതാണെന്ന് ഏതാണ്ട് എല്ലാ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അതായത് രണ്ടു ദിനം ഭൂമിയുടെ സൃഷ്ടിക്കും രണ്ടു ദിനം മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങളുണ്ടാക്കാനും. ഇതു പ്രകാരം ഭൂമിയുടെ സൃഷ്ടി നാലു നാളുകൊണ്ട് അതിലെ സകല വസ്തുക്കളോടും കൂടി പൂര്‍ത്തിയായി. പക്ഷെ ഇതു ഖുര്‍ ആനിലെ പദങ്ങളില്‍നിന്നു പ്രത്യക്ഷമാകുന്നതിനെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്കു തോന്നുന്ന സങ്കീര്‍ണ്ണത തന്നെ കേവലം ഭാവനാസ്പദമാണെന്നതാണു യാഥാര്‍ത്ഥ്യം. ഭൂമിയുടെ സൃഷ്ടിക്കെടുത്ത രണ്ടു ദിവസംതന്നെ പ്രപഞ്ചസമുച്ചയത്തിന്റെ സൃഷ്ടിക്കെടുത്ത ആറു ദിവസങ്ങളില്‍നിന്ന് അന്യമല്ല എന്നതാണു വസ്തുത. ഇനി വരുന്ന സൂക്തങ്ങള്‍ പരിശോധിച്ചുനോക്കുക. അവയില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ അല്ലാഹു രണ്ടു ദിനം കൊണ്ട് ഏഴാകാശങ്ങളെ സൃഷ്ടിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ ഏഴാകാശംകൊണ്ടു വിവക്ഷ മുഴുവന്‍ പ്രപഞ്ചം തന്നെയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണു നമ്മുടെ ഭൂമിയും. അനന്തരം പ്രപഞ്ചത്തിലെ കണക്കറ്റ ഗോളങ്ങളെപ്പോലെ ഈ ഭൂമിയും രണ്ടു നാള്‍ കൊണ്ട് ഒരു ഒറ്റപ്പെട്ട ഗോളത്തിന്റെ സ്വഭാവം സ്വീകരിച്ചപ്പോള്‍ അലാഹു അതിനെ സചേതനസൃഷ്ടിക്കുവേണ്ടി സജ്ജമാക്കാന്‍ തുടങ്ങി. നാലു നാളു കൊണ്ട് ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞ സകല സാധന സാമഗ്രികളും അതില്‍ ഉണ്ടാക്കിവെച്ചു. “ (തഫ് ഹീമുല്‍ ഖുര്‍ ആന്‍ ‍. വാള്യം 4. പേജ് 409)

6 ദിവസം കൊണ്ട് പ്രപഞ്ചനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദൈവം തന്റെ സൃഷ്ടികര്‍മ്മത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു വന്നപ്പോള്‍ മൊത്തം 8 ദിവസങ്ങളായി എന്നതാണു മുഫസ്സിറുകളെ കുഴപ്പത്തിലാക്കിയത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഖുര്‍ ആന്‍ പണ്ഡിതന്മാര്‍ ഇതു വരെയും സ്വീകരിച്ചു വന്ന വ്യാഖ്യാനങ്ങളെ അട്ടി മറിച്ചുകൊണ്ട് മൌദൂദി ഇവിടെ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചിരിക്കുകയാണ്. ഭൂമി സൃഷ്ടിക്കാനെടുത്ത രണ്ടു ദിവസവും അതില്‍ വിഭവങ്ങളൊരുക്കാന്‍ ചെലവഴിച്ച നാലു ദിവസവും വെവ്വേറെ എണ്ണേണ്ടതില്ല എന്ന നിലപാടായിരുന്നു പൊതുവെ പണ്ഡിതന്മാര്‍ സ്വീകരിച്ചു വന്നത്. എന്നാല്‍ ഭൂമിയെ ആകാശത്തിന്റെ ഭാഗമാക്കി ആധുനിക ശാസ്ത്രത്തോട് യോജിപ്പിക്കാമെന്നു കണക്കുകൂട്ടിയ മൌദൂദിക്ക് അതിലും വലിയ അബദ്ധമാണു സംഭവിച്ചത്.

അനന്തവിശാലമായ ഈ പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കാന്‍ രണ്ടു ദിവസം കൊണ്ടു സാധ്യമായ അല്ലാഹുവിന് ഭൂമിയിലെ മനുഷ്യര്‍ക്ക് ആഹാരമൊരുക്കാന്‍ മാത്രം നാലു ദിവസം പണിയെടുക്കേണ്ടി വന്നു എന്ന മഹാവൈരുദ്ധ്യം അദ്ദേഹം കാണാതെ പോയി!

“ആകാശഭൂമികളെ സൃഷ്ടിച്ചവനത്രേ അവന്‍ ‍. ഒരുകാര്യം സൃഷ്ടിക്കണമെന്നു തീരുമാനിച്ചാല്‍ ‍ “ഉണ്ടാവുക” എന്ന് അതിനോട് പറയുകയേ വേണ്ടു. അപ്പോള്‍ അതുണ്ടാകുന്നു.” (2:117) എന്ന അല്ലാഹുവിന്റെ വീരവാദവും ഇവിടെ നിരര്‍ത്ഥകമാകുന്നു. ! പ്രപഞ്ചമുണ്ടാക്കാന്‍ 6 ദിവസം-അതായത്, നമ്മുടെ മൂന്നു ലക്ഷം കൊല്ലം -കഠിനാധ്വാനം ചെയ്യേണ്ടി വന്നു അല്ലാഹുവിന്! എന്നിട്ടും അദ്ദേഹത്തിനു കാര്യമായ ക്ഷീണമൊന്നും ബാധിച്ചില്ല (50:38) എന്നതാണ് ഏക ആശ്വാസം!

മൌദൂദിയുടെ വ്യാഖ്യാനപ്രകാരം ഭൂമിയില്‍ നമുക്ക് ആഹാരമൊരുക്കാന്‍ അല്ലാഹു രണ്ടു ലക്ഷം കൊല്ലം പണിയെടുത്തിട്ടുണ്ട്. പ്രപഞ്ചം മൊത്തം സംവിധാനിക്കാന്‍ വെറും ഒരു ലക്ഷം കൊല്ലമേ വേണ്ടി വന്നുള്ളു!!
[അല്ലാഹുവിന്റെ ഒരു ദിവസം നമ്മുടെ 50000 കൊല്ലത്തിന്റെ നീളമുള്ളതാണ് എന്നു ഖുര്‍ ആന്‍ ]

പ്രപഞ്ചസ്രഷ്ടാവായ ഈ ദൈവം തന്റെ നിസ്സാരസൃഷ്ടികളോട് ഈ സൃഷ്ടികര്‍മ്മവിവരണമൊക്കെ വിളമ്പിയത് [അന്നത്തെ അറബികള്‍ക്കു ] തന്റെ വലുപ്പം കാണിച്ചു കൊടുക്കാനായിരുന്നിരിക്കണം. പക്ഷെ ഇക്കാലത്ത് ഇതൊക്കെ വായിക്കുന്ന ,സാമാന്യബുദ്ധിയും അല്‍പ്പം ശാസ്ത്രബോധവും ഉള്ള ഒരു മനുഷ്യന് ഈ ദൈവത്തിന്റെ അല്‍പ്പത്തരവും വിവരക്കേടും കണ്ട് ചിരിക്കാനേ ഇതുപകരിക്കൂ!

തുടരും...!

13 comments:

സലാഹുദ്ദീന്‍ said...


പ്രപഞ്ചത്തിന്‌ ഒരു സ്രഷ്ടാവ്‌ വേണമെന്നും ദൈവമാണ്‌ അതിനെ സൃഷ്ടിച്ചതെന്നും നിങ്ങള്‍ മതവിശ്വാസികള്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ ദൈവത്തെ സൃഷ്ടിച്ചതാരാണ്‌? മതവും ദൈവവും വിശ്വാസകാര്യമാണെന്നും അതില്‍ യുക്തിക്ക്‌ പ്രസക്തിയില്ലെന്നുമുള്ള പതിവു മറുപടിയല്ലാതെ വല്ലതും പറയാനുണേ്ടാ?


ഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നാണല്ലോ മുസ് ലീംകള്‍ അവകാശപ്പെടാറുള്ളത്‌. അത്‌ മുഹമ്മദിന്റെ രചനയല്ലെന്നും ദൈവികമാണെന്നും എങ്ങനെയാണ്‌ മനസ്സിലാവുക? എന്താണതിന്‌ തെളിവ്‌?

Suraj said...

ശാസ്ത്രത്തിന് ഇന്നും മിസ്റ്റീരിയസ് എന്നു തോന്നുന്ന പല സംഗതികളും ഉണ്ട്. ആദിമ മനുഷ്യനു തീയും ഇടിമിന്നലും മുതല്‍ പലതും മിസ്റ്റീരിയസ് ആയിരുന്നു. ഓരോ പ്രഹേളികയുടെയും ഉള്‍ക്കാമ്പിലേക്ക് അവനെ ഇറങ്ങിച്ചെല്ലാന്‍ സഹായിക്കുന്നതും സഹായിച്ചിട്ടുള്ളതും ശാസ്ത്രീയാന്വേഷണമാണ്. അല്ലാതെ ഇതെല്ലാം ഏതെങ്കിലും മതഗ്രന്ഥത്തിലുള്ളതാണെന്ന് അവകാശപ്പെട്ടുകൊണ്ടിരുന്നെങ്കില്‍ ഇന്ന് ഇക്കാണുന്നതൊന്നും ഉണ്ടാകുമായിരുന്നില്ല. പ്രപഞ്ചോത്ഭവം തീര്‍ച്ചയായും ഒരു സ്പെഷ്യല്‍ ഇവന്റ് ആണ്. വിശേഷിച്ച് ‘പൊട്ടിത്തെറി’ എന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ആദിമ അതിദ്രുതവികാസത്തിനു തൊട്ടുമുന്‍പ് ഉള്ള quantum അവസ്ഥയില്‍ classical നിയമങ്ങള്‍ ബാധകമല്ല എന്ന് നമുക്കിന്ന് അറിയാമെന്നിരിക്കെ. അതുകൊണ്ടുതന്നെ അതു മിസ്റ്റീരിയസ് ആണെന്ന് പറയുന്നതില്‍ അശാസ്ത്രീയമായി ഒന്നുമില്ല.

എന്നുവച്ച് പ്രപഞ്ചത്തെയും മനുഷ്യനെയും ഉണ്ടാക്കിയത് ദൈവമാണെന്ന ഉത്തരത്തിലേക്ക് ശാസ്ത്രം പോകുമെന്ന് കരുതി ആരെങ്കിലും ആനന്ദിക്കുന്നെങ്കില്‍ അതു വിഡ്ഢിത്തം മാത്രം . അങ്ങനെ ദൈവത്തില്‍ ചെന്ന് വഴിമുട്ടാനാണെങ്കില്‍ ഇതിനും എത്രയോ മുന്‍പേ ശാസ്ത്രത്തിനതാവാമായിരുന്നു - ന്യൂട്ടോണിയന്‍ മെക്കാനിക്സിനും പരിണാമശാസ്ത്രത്തിനും ക്വാണ്ടം ഫിസിക്സിനുമൊക്കെ എത്രയോ മുന്‍പ് !

Suraj said...

--- ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്---

വോ തന്നേ ? അപ്പൊ പല കാലത്തായി പരിണമിച്ച് വന്നതാണെന്ന് പാലിയന്റോളജിസ്റ്റുകള്‍ കണ്ടെത്തിയ സാധനങ്ങളൊക്കെ ഒറ്റയടിക്ക് ദൈവം സൃഷ്ടിച്ചതായിരുന്നു അല്ലേ ? അതു ഞാനറിഞ്ഞില്ല.

ഹല്ലാ, എന്നാപ്പിന്നെ ദിനോസറുകളുടെ കൂടെ മനുഷന്റെയൊക്കെ എല്ലും പടപ്പും കാണേണ്ടതല്ലേ ? എന്തരോ എന്തോ!
ഓ ഇതൊക്കെ ഈ ശാസ്ത്രജ്ഞന്മാരുടെ പടപ്പുകളാണല്ലൊ. ഞമ്മക്ക് ഞമ്മട കുറാനും ബൈബിളും ഉപനിഷത്തും കൊണ്ട് ജീവിച്ചാ മതിയേ..

പാമരന്‍ said...

trckng

Unknown said...

"ആകാശഭൂമികളെ സൃഷ്ടിച്ചവനത്രേ അവന്‍ ‍. ഒരുകാര്യം സൃഷ്ടിക്കണമെന്നു തീരുമാനിച്ചാല്‍ ‍ “ഉണ്ടാവുക” എന്ന് അതിനോട് പറയുകയേ വേണ്ടു. അപ്പോള്‍ അതുണ്ടാകുന്നു."

ഒരു പൊട്ടച്ചോദ്യം ചോദിച്ചോട്ടെ?

“ഏതിനോടു്” പറഞ്ഞാല്‍ “ഏതു്” ഉണ്ടാവുന്നു?

“പ്രപഞ്ചസൃഷ്ടിയിലെ ചില ചോദ്യചിഹ്നങ്ങള്‍” എന്ന എന്റെ ഒരു പോസ്റ്റില്‍ നിന്നും ചിലതു്:

കൃത്യമായി വ്യക്തമാക്കപ്പെടാതെ സൃഷ്ടി സാദ്ധ്യമാവുകയില്ല. "കടുവ" എന്നാല്‍ എന്തെന്നു് അറിയാത്ത ഒരു ലോകത്തില്‍ "ഒരു കടുവ ഉണ്ടാവട്ടെ!" എന്നു് കല്‍പിക്കുന്നതു് ദൈവമായാല്‍ത്തന്നെയും, അങ്ങനെയൊരു കല്‍പന അവ്യക്തവും യുക്തിഹീനവുമാണു്. ഉണ്ടാവേണ്ട കടുവ വ്യക്തമായി നിര്‍വ്വചിക്കപ്പെടാത്തിടത്തോളം ഒരു കടുവയ്ക്കും രൂപമെടുക്കാന്‍ കഴിയുകയില്ല. രൂപമെടുക്കേണ്ട കടുവ ആണോ പെണ്ണോ, അതിന്റെ പ്രായമെത്ര, നീളമെത്ര, പൊക്കമെത്ര, തൂക്കമെത്ര മുതലായ എത്രയോ കാര്യങ്ങള്‍ നിശ്ചയിച്ചുറപ്പിക്കാതെ, "ഒരു കടുവയുണ്ടാവട്ടെ!" എന്നു് കല്‍പിച്ചാല്‍, കടുവയോ, മറ്റെന്തെങ്കിലുമോ ഉണ്ടാവുകയില്ല. "കചടതപ" എന്നൊരു ജീവി ഉണ്ടാവട്ടെ എന്നു് കല്‍പിച്ചാല്‍ "ഉണ്ടായേക്കാവുന്ന" ജീവിയേപറ്റി ഒന്നു് ചിന്തിച്ചുനോക്കൂ.

ആ പോസ്റ്റ് ഇവിടെ വായിക്കാം.

"എല്ലാത്തിനും കാരണം തേടിത്തേടി ഒടുവില്‍ അല്ലാഹുവിനെ ആരുണ്ടാക്കി എന്നാരെങ്കിലും ചോദിച്ചാല്‍ ഉടനെ ആ പിശാചുമായുള്ള സംസാരം നിര്‍ത്തി സ്ഥലം വിട്ടുകൊള്ളണം എന്നാണു പ്രവാചകന്‍ അനുയായികളെ ഉപദേശിച്ചിട്ടുള്ളത്. അത്തരം യുക്തിവാദങ്ങളുമായി വരുന്നവരുടെ കണ്ണിലേക്കു പൂഴി വാരിയിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചുവത്രേ!"

കറക്റ്റ്! അതാണതിന്റെ ശരി! മറുചോദ്യം ചോദിക്കാതെ “മതപണ്ഡിതര്‍” പറയുന്നതു് അതേപടി വിശ്വസിക്കുന്നവരാണു്‍ വിശുദ്ധരായ “ദൈവമക്കള്‍”. അല്ലാത്തവരൊക്കെ പിശാചുക്കള്‍! കഴുതകള്‍! അവരെ വിളിക്കാന്‍ കേള്‍ക്കാന്‍ കൊള്ളാത്ത മറ്റു് പല വാക്കുകളുമുണ്ടു്. അവരുടെ ഒക്കെ കണ്ണിലേക്കു് പൂഴി വാരിയിടണം! ചെവിയില്‍ ഈയമുരുക്കി ഒഴിക്കണം! അതൊക്കെയാണു് ദൈവസ്നേഹം!

അങ്ങനെ അവര്‍ അകറ്റി നിര്‍ത്തിയവരോടാണു് ഇന്നു് അവര്‍ "മറുപടി പറയൂ, മറുപടി പറയൂ! ഞങ്ങടെ ചോദ്യങ്ങള്‍ക്കു് മറുപടി പറയൂ" എന്നു് അന്തം വിട്ടു് ആക്രോശിക്കുന്നതു്! ചെവിയില്‍ ഈയമില്ലാത്തവന്‍ കേള്‍ക്കട്ടെ! കണ്ണില്‍ പൂഴി ഇല്ലാത്തവന്‍ കാണട്ടെ!!

ശുഭം!!!!

Sarija NS said...

ബാബുവിണ്ടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുന്നു. :)

ea jabbar said...

അല്ലാഹു പദാര്‍ത്ഥമല്ലാത്തതുകൊണ്ട് അല്ലാഹുവിനെ ആരും ഉണ്ടാക്കേണ്ടതില്ല എന്നാണ് സലാഹുദ്ദീന്റെ ന്യായം. അങ്ങിനെയെങ്കില്‍ സിംഹാസനവും വെള്ളവും{സമുദ്രം?] ഏടും പേനയും മഷിയുമൊക്കെ അല്ലാഹുവിനോടൊപ്പം തന്നെ ഉണ്ടായിരുന്നോ? അതൊക്കെ ആരാ ഉണ്ടാക്കിയത്? അതൊന്നും പ്രപഞ്ചത്തില്‍ പെടില്ലേ? അതൊക്കെ അല്ലാഹു ഉണ്ടാക്കി എന്നാണെങ്കില്‍ “അതിനു മുമ്പ് അല്ലാഹുവിന്‍ ഇരിപ്പിടം“ ഇല്ലായിരുന്നോ?
യക്ഷിക്കഥയില്‍ ചോദ്യം ചോദിക്കുന്നത് വിഡ്ഡിത്തമാണെന്നറിഞ്ഞു കൊണ്ട് ചോദിച്ചതാ . ക്ഷമിക്കുക.

Unknown said...

സിംഹാസനം തേക്കോ ഈട്ടിയോ ആയിരുന്നിരിക്കണം. മുരിക്കാവാന്‍ വഴിയില്ല. മുള്ളു് കൊള്ളുമല്ലോ!

Suraj said...

ദൈവം ഇരിക്കാന്‍ ഒരു സ്ഥലമില്ലാതെ അവസാനം ‘വാര്‍ധക്യപുരാണം’ എന്ന സിനിമയിലെ അടൂര്‍ ഭവാനിയെപ്പോലെ കടാപ്പുറം സ്റ്റൈലില്‍ ചോദിക്കും :
“നിന്നിട്ട് കാല് കഴയ്ക്കണല്ലാ...ഒരു കൊരണ്ടിപ്പലക കാണുവാ ഇരിയ്ക്കാനെക്കൊണ്ട് ?”
:)

ജയരാജന്‍ said...

ഹഹഹ, സൂരജ്. ഇനി ഇന്ന് കോമഡി സീനൊന്നും കാണണ്ട; ഇന്നത്തെ ചിരിയുടെ ക്വാട്ട തീര്‍ന്നു :) ഞാന്‍ ഒന്നും കൂടെ വായിക്കട്ടെ: ഹഹ :)

hopingman said...

പ്രിയപ്പെട്ടവരേ
നിങ്ങള്‍ കണ്ടിട്ടില്ലാത്ത , കേട്ടിട്ടില്ലാത്ത ഒരു കാര്യവും നിങ്ങള്‍ ചിന്തിക്കാറില്ലേ
മനസ്സില്‍ വിചാരിക്കാരില്ലേ ?
എല്ലാത്തിനും കഴിവുള്ള ഒരു ദൈവം എന്തെന്ഗിലും സൃഷ്ടിക്കും മുന്‍പ്‌ അത് ആദ്യമേ വിചാരിച്ചാല്‍ അദിലെന്ത് അയുക്തിയാണഉള്ളത്?
മറ്റൊന്ന്‍ ഖുറാനിലെ ഒരു ആയത്ത് ശ്രദ്ധിക്കുക
അവനാകുന്നു ആദിയും അന്തിമനും ( ഖുറാന്‍ 57 : 3 )
എല്ലാത്തിനും മുന്പുള്ളവന്‍ അള്ളാഹു തന്നെ എന്ന ഖുറാന്‍ വ്യക്തമാക്കിയ സ്ഥിദിക്ക് സിംഹാസനമാണോ വെള്ളമാണോ ദൈവമാണോ ആദ്യമുണ്ടായദ് എന്ന കാര്യത്തില്‍ മുസ്ലിംകള്‍ക്ക് തര്‍ക്കമില്ല

ravi said...

there may be some interpretation for the order to throw sand in the eyes of those who ask who created allah.

സ്വ.ലേ said...

ജബ്ബാര്‍ മാഷ്‌ കൊടുത്ത ആയത്തില്‍ തന്നെയുണ്ട് മാഷിനുള്ള മറുപടി,പക്ഷെ മാഷ്‌ അത് മനോഹരമായി വിഴുങ്ങി.ആയത്തുകള്‍ കൊടുക്കുമ്പോള്‍ പൂര്‍ണമായി നല്കുക .ആയയുടെ പുര്‍ണ്ണ രൂപം തായേ കൊടുക്കുന്നു

"ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌. എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല." (11:7)