ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Thursday, January 29, 2009

അടിമ ഒരു ലൈംഗിക ഉപകരണം!

വിജയം കൈവരിച്ചു കഴിഞ്ഞ സത്യവിശ്വാസികളുടെ ലക്ഷണങ്ങള്‍ വിവരിച്ചുകൊണ്ട് ഖുര്‍ ആന്‍ പറയുന്നു:-

وَٱلَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ
إِلاَّ عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ
فَمَنِ ٱبْتَغَىٰ وَرَآءَ ذٰلِكَ فَأُوْلَـٰئِكَ هُمُ ٱلْعَادُونَ

“തങ്ങളുടെ ലൈംഗികാവയവങ്ങളെ , ഭാര്യമാരോ സ്വന്തം അടിമസ്ത്രീകളോ അല്ലാത്തവരില്‍നിന്നും , കാത്തു സൂക്ഷിക്കുന്നവരും : അപ്പോള്‍ നിശ്ചയമായും അവര്‍ ആക്ഷേപിക്കപ്പെട്ടുകൂടാ. എന്നാല്‍ അതിനുമപ്പുറത്തേക്കു കടക്കുവാന്‍ വല്ലവരും ഉദ്ദേശിച്ചാല്‍ അവര്‍ അതിക്രമികള്‍ തന്നെയാണ്.”(23:5-7)

വ്യഭിചാരം ഗൌരവമേറിയ ഒരതിക്രമമായി ഇസ്ലാം കണക്കാക്കുന്നതിന്റെ കാരണം ഒരു ഖുര്‍ ആന്‍ വ്യാഖ്യാതാവ് ഇങ്ങനെയാണു വിശദമാക്കുന്നത്:-

“...അപ്പോള്‍ ഭാര്യമാരെയും അടിമസ്ത്രീകളെയും വിട്ട് അവിഹിത വഴികള്‍ തേടുന്നവര്‍ അങ്ങേയറ്റം അതിക്രമകാരികളാണ്. കാരണം നാലു വരെ ഭാര്യമാരെയും ആവശ്യമായത്ര അടിമസ്ത്രീകളെയും സൌകര്യപ്പെടുത്തുക വഴി അല്ലാഹു വലിയ വിശാലതയാണു കാണിച്ചിരിക്കുന്നത്.” [മുഹ്യുദ്ദീന്‍ ശൈഖ് സാദയെ ഉദ്ധരിച്ചുകൊണ്ട് കെ വി മുഹമ്മദ് മുസ്ലിയാര്‍]

സ്വന്തം ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളെ ലൈംഗികാസ്വാദനത്തിനായി ഉപയോഗപ്പെടുത്തുന്നതില്‍ തനിക്ക് യാതൊരു ആക്ഷേപവുമില്ല എന്ന അല്ലാഹുവിന്റെ വെളിപാട് ഏഴാം നൂറ്റാണ്ടിലെ അറബികളെ ഒട്ടും തന്നെ ആശ്ചര്യപ്പെടുത്തുകയോ , ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്തിരിക്കാനിടയില്ല. കാരണം അന്നത്തെ സദാചാരം അതൊക്കെയായിരുന്നു. എന്നാല്‍ അടിമത്തം തന്നെ മനുഷ്യത്വത്തിനു ചേരാത്ത മഹാപാപമാണെന്നു തിരിച്ചറിഞ്ഞ ഇന്ന് , ഖുര്‍ ആനിലെ ഈ അരുളപ്പാട് മതവിശ്വാസികളെത്തന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. തങ്ങളുടെ മതം ഇത്രയും ഹീനമായ ഒരതിക്രമത്തിനു പച്ചക്കൊടി കാട്ടുന്നുവല്ലോ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാതെ ഞെരിപിരി കൊള്ളുന്ന ചില പുരോഗമനക്കാരുണ്ട് പണ്ഡിതന്മാരുടെ കൂട്ടത്തില്‍. അല്ലാഹുവിന്റെ സന്മാര്‍ഗ്ഗസംഹിതയെ ആധുനികവല്‍ക്കരിക്കാന്‍ യുക്തിയെ മാത്രം അവലംബമാക്കി ഇക്കൂട്ടര്‍ നടത്തുന്ന വ്യാഖ്യാനശ്രമങ്ങളെ, പ്രമാണങ്ങളെ അവലംബിച്ചു നേരിടുകയാണു യാഥാസ്ഥിതികര്‍.
മൌദൂദിയുടെ വ്യാഖ്യാനം നോക്കുക:-

“വിവാഹം ചെയ്ത വധുവുമായി എന്നപോലെതന്നെ ഉടമസ്ഥതയിലുള്ള അടിമസ്ത്രീയുമായും ലൈംഗികബന്ധം അനുവദനീയമാണെന്ന് ഈ സൂക്തം (23:6) വ്യക്തമാക്കുന്നു. ആ അനുവദനീയതയുടെ അടിസ്ഥാനം വിവാഹമല്ല, ഉടമാവകാശമാകുന്നു എന്നും സ്പഷ്ടമാണ്. വിവാഹമെന്ന ഉപാധി അവരുടെ കാര്യത്തിലും ബാധകമായിരുന്നുവെങ്കില്‍ അവരെ ഭാര്യമാരില്‍നിന്നു വേര്‍തിരിച്ചു പറയേണ്ട ആവശ്യമുണ്ടാകുമായിരുന്നില്ല. എന്തുകൊണ്ടെന്നാല്‍ നിക്കാഹു ചെയ്യപ്പെട്ട അവസ്ഥയില്‍ ഭാര്യമാര്‍ എന്നതില്‍ അവരും ഉള്‍പ്പെടുമല്ലോ. ആധുനികരായ ചില ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ ഉടമസ്ഥതയിലുള്ള അടിമസ്ത്രീകളെ അനുഭവിക്കാനുള്ള അനുവാദത്തെ നിഷേധിക്കുന്നുണ്ട്. സൂറത്തുന്നിസ്സാഇലെ 25-ആം സൂക്തത്തെ ആധാരമാക്കി , ഉടമസ്ഥതയിലുള്ള സ്ത്രീകളെയും ആസ്വദിക്കുന്നത് നിക്കാഹിലൂടെ മാത്രമേ അനുവദനീയമാകൂ എന്നു സ്ഥാപിക്കാനാണവര്‍ ശ്രമിക്കുന്നത്. സ്വതന്ത്രകുടുംബങ്ങളിലെ കുലസ്ത്രീകളെ വിവാഹം ചെയ്യാനുള്ള സാമ്പത്തിക ശേഷി നിങ്ങള്‍ക്കില്ലെങ്കില്‍ അടിമസ്ത്രീകളെ വിവാഹം ചെയ്തുകൊള്ളുക എന്നു വിധിച്ചിട്ടുണ്ടല്ലോ അതില്‍. പക്ഷെ ഈ വിഭാഗത്തിന് അല്‍ഭുതകരമായ ഒരു പ്രത്യേകതയുണ്ട്. ഒരു സൂക്തത്തിന്റെ ഒരു ഭാഗത്ത് ഉദ്ദിഷ്ട വിവക്ഷിതമുണ്ടെങ്കില്‍ അതു പൊക്കിപ്പിടിക്കുകയും അവരുടെ വാദഗതിക്കു വിരുദ്ധമായ ആശയമുള്ള അതേ സൂക്തത്തിന്റെ മറ്റേ ഭാഗം വിസ്മരിച്ചു കളയുകയുമാണത്. പ്രസ്തുത സൂക്തത്തില്‍ അടിമസ്ത്രീകളെ വിവാഹം ചെയ്യുവാന്‍ അനുവാദം നല്‍കുന്ന പദങ്ങള്‍ ഇവയാണ്. : ٍ فَٱنكِحُوهُنَّ بِإِذْنِ أَهْلِهِنَّ وَآتُوهُنَّ أُجُورَهُنَّ بِٱلْمَعْرُوف [അവരെ അവരുടെ രക്ഷാധികാരികളുടെ അനുമതിയോടെ നിങ്ങള്‍ വിവാഹം ചെയ്തുകൊള്ളുക. അവര്‍ക്കു ന്യായമായ വിവാഹമൂല്യം നല്‍കുകയും ചെയ്യുക. ]
ഇവിടെ പരാമര്‍ശിക്കുന്നത് അടിമസ്ത്രീയുടെ ഉടമയുടെ കാര്യമല്ല , മറിച്ച് സ്വതന്ത്രസ്ത്രീയെ വിവാഹം ചെയ്യുന്നതിന്റെ സാമ്പത്തികഭാരം താങ്ങാന്‍ കഴിവില്ലാതെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഭൃത്യയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്വതന്ത്ര പുരുഷന്റെ കാര്യമാണ് എന്ന് പ്രസ്തുത പദങ്ങള്‍ വ്യക്തമായും വിളിച്ചോതുന്നുണ്ട്. അല്ലാതെ അടിമസ്ത്രീയും തന്റെ ഉടമയും തമ്മിലുള്ള കാര്യമാണു പറയുന്നതെങ്കില്‍ അവിടെ സമ്മതം നല്‍കാന്‍ ഉത്തരവാദപ്പെട്ട രക്ഷാധികാരി ആരാണ്? പക്ഷെ ഖുര്‍ ആന്‍ കൊണ്ടു കളിക്കുന്നവര്‍ فَٱنكِحُوهُنَّ [‘ഫ അന്‍കിഹൂഹുന്ന’] എന്ന വക്യം മാത്രം സ്വീകരിക്കുകയും അതിനു ശേഷമുള ‘بِإِذْنِ أَهْلِهِنَّ [ബി ഇദ്നി അഹ്ലിഹിന്ന’] എന്ന വാക്യത്തെ അവഗണിച്ചു തള്ളുകയും ചെയ്യുന്നു. കൂടാതെ അവര്‍ ഒരു സൂക്തത്തില്‍നിന്നു അതേ വിഷയത്തെ സംബന്ധിക്കുന്ന മറ്റു ഖുര്‍ ആന്‍ സൂക്തങ്ങളെ ഖണ്ഡിക്കുന്ന ആശയം നിഷ്പന്ദിക്കുകയും ചെയ്യുന്നു. വല്ലവരും തങ്ങളുടെ സ്വന്തം ചിന്തകളെയല്ലാതെ , വിശുദ്ധ ഖുര്‍ ആനെ പിന്‍പറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ സൂറത്തുല്‍ മുഅ മിനൂനിലെ ഈ സൂക്തത്തെ സൂറ അന്നിസാഇലെ (4:3;25); അല്‍ അഹ്സാബ് (33:50-52) അല്‍ മ ആരിജ് 30 എന്നീ സൂക്തങ്ങളുമായി ചേര്‍ത്തു വായിക്കേണ്ടതാകുന്നു. “ (തഫ്ഹീമുല്‍ ഖുര്‍ ആന്‍. വാള്യം 3 പേജ് 258)
വലംകൈകള്‍ക്കുടമയാക്കപ്പെട്ട അടിമസ്ത്രീകളുമായി ലൈംഗികഭോഗം ഹലാലാണെന്ന ഈ ദൈവിക വിധി , പക്ഷെ ഉടമകളായ സ്ത്രീകള്‍ക്ക് ബാധകമല്ല എന്നും തുടര്‍ന്നു മൌദൂദി വിശദമാക്കുന്നു:- “.. ഈ സൂക്ഷ്മ വശം ഗ്രഹിക്കാത്തതുകൊണ്ടാണ് ഹസ്രത്ത് ഉമറിന്റെ കാലത്ത് ഒരു സ്ത്രീ തന്റെ ഉടമസ്ഥതയിലുള്ള ഭൃത്യനുമായി ലൈംഗികവേഴ്ച്ച നടത്താനിടയായത്. പ്രശ്നം സഹാബികളുടെ സദസ്സില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ അവര്‍ ഏകകണ്ഠമായി പ്രസ്താവിച്ചതിങ്ങനെയാണ്. അല്ലാഹുവിന്റെ കിതാബിനെ അവര്‍ തെറ്റായി ഗ്രഹിച്ചു. ഇവിടെ ഈ ഒഴിവ് പുരുഷന്മാര്‍ക്കു മാത്രം ബാധകമാണെങ്കില്‍ പിന്നെ ഭാര്യമാര്‍ക്ക് അവരുടെ ഭര്‍ത്താക്കള്‍ അനുവദനീയമാകുന്നതെങ്ങനെ എന്ന സംശയം ആര്‍ക്കും ഉണ്ടാകേണ്ടതില്ല. കാരണം ഭാര്യമാരുമായുള്ള ഇടപാടില്‍ ഭര്‍ത്താക്കള്‍ ഗുഹ്യഭാഗം സംരക്ഷിക്കുക എന്ന വിധിയില്‍നിന്നും ഒഴിവാക്കപ്പെടുന്നതോടെ ഭര്‍ത്താക്കളുമായുള്ള ഇടപാടില്‍ ഭാര്യമാരും ഈ വിധിയില്‍നിന്ന് ഒഴിവാകുന്നു. അതിനു ഖണ്ഡിതമായ മറ്റൊരു അനുവാദം ആവശ്യമില്ല. കൂടാതെ ഈ ഒഴിവാക്കല്‍ വിധിയുടെ സ്വാധീനം പുരുഷന്മാരിലും അവരുടെ ഉടമസ്ഥതയിലുള്ള സ്ത്രീകളിലും മാത്രം പരിമിതമായിത്തീരുകയും സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ഉടമസ്ഥതയിലുള്ള ഭൃത്യന്‍ നിഷിദ്ധനാവുകയും ചെയ്യുന്നു.”(തഫ്ഹീമുല്‍ ഖുര്‍ ആന്‍ . വാള്യം3 പേജ് 259)



ഇസ്ലാമില്‍ അടിമത്തമില്ല എന്നു വ്യാഖ്യാനിക്കാന്‍ ശ്രമിച്ച സി എന്‍ അഹ്മദ് മൌലവിയുടെ നിലപാടുകള്‍ മതവിരുദ്ധമാണെന്നും ഭീമാബദ്ധമാണെന്നും വിവരിച്ചുകൊണ്ട് മറ്റൊരു ഖുര്‍ ആന്‍ വ്യാഖ്യാതാവ് ഇപ്രകാരം എഴുതുന്നു:

“യുദ്ധത്തില്‍ അറസ്റ്റു ചെയ്യപ്പെടുന്നവരെ ഔദാര്യത്തോടെയോ അല്ലെങ്കില്‍ പിഴ വാങ്ങിയോ വിട്ടയക്കുക എന്നതു മാത്രമാണു ഇസ്ലാമിന്റെ വിധിയെന്നും നബിയും സഹാബികളും അങ്ങനെയല്ലാതെ ചെയ്തിട്ടില്ലെന്നും മൌലവി തട്ടിവിടുന്നത് അജ്ഞതയോ അഹങ്കാരമോ കൊണ്ടാണ്. എന്തുകൊണ്ടെന്നാല്‍ ഈ രണ്ടിനും പുറമെ അവരെ വധിക്കുകയോ അടിമകളാക്കുകയോ ചെയ്യാവുന്നതാണ്. ബദ്രില്‍ വെച്ച് അറസ്റ്റു ചെയ്യപ്പെട്ട ഉഖ്ബത്തുബ്നു അബീ മുഐത്തിനെയും നള്രുബ്നുല്‍ ഹാരിസിനെയും നബി വധിക്കുകയാണു ചെയ്തതെന്ന് ചരിത്രം പഠിച്ചവര്‍ക്കെല്ലാം അറിയാം. ബനൂഖുറൈളക്കാരായ ജൂതന്മാരെയും നബി വധിക്കുകയുണ്ടായി. മറ്റു ചിലരെയും അവിടുന്നു കൊലയ്ക്കു വിധിച്ചിട്ടുണ്ട്. അതെല്ലാം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുകയാണ്.
അടിമകളെ മോചിപ്പിക്കുവാനായി സമരം ചെയ്യണമെന്ന നിര്‍ദ്ദേശമാണു താന്‍ ചൂണ്ടിക്കാട്ടിയ ഖുര്‍ ആന്‍ വാക്യങ്ങളില്‍ അടങ്ങിയിട്ടുള്ളതെന്ന് മൌലവി പറഞ്ഞതില്‍ സത്യത്തിന്റെ കണിക പോലുമില്ല. അവയിലെ വിഷയങ്ങള്‍ വേറെയാണ്. ... ചുരുക്കത്തില്‍ കടുത്ത വിവരക്കേടു കൊണ്ട് ഭീമമായ അബദ്ധങ്ങള്‍ മൌലവി ഇവിടെ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അതിന്റെ ചുരുക്കം ഇതാണ്. സഹാബാക്കളുടെ കൈവശം വന്നുചേര്‍ന്ന അടിമസ്ത്രീകളുടെ പരിപൂര്‍ണ്ണ നിയന്ത്രണം അവരുടെ കയ്യില്‍ തന്നെയായിരുന്നതിനാല്‍ ചിലരെ അവര്‍ തന്നെ വിവാഹം കഴിച്ചു. ചിലരെ മറ്റുള്ളവര്‍ക്കു വിട്ടുകൊടുത്തു. നബി സഫിയാബീവിയെ വിവാഹം ചെയ്തതും ആ ഇനത്തില്‍ പെട്ടതാണ്.
എന്നാല്‍ അടിമസ്ത്രീകളുടെ ഉടമകള്‍ക്കു തന്നെ അവരെ വിവാഹം ചെയ്തു ഭാര്യമാരാക്കാം എന്ന നിര്‍ദേശമാണു 4:25ല്‍ അടങ്ങിയിട്ടുള്ളതെന്നു മൌലവി മനസ്സിലാക്കിയത് മഹാ അബദ്ധമാണ്. അതില്‍ പറഞ്ഞത് അവരുടെ രക്ഷാധികാരികളുടെ അനുമതിയോടു കൂടി നിങ്ങള്‍ അവരെ വിവാഹം ചെയ്തുകൊള്ളുക എന്നാണ്. രക്ഷാധികാരിയും വിവാഹം ചെയ്യുന്ന ആളും ഒന്നല്ല എന്ന് ഇതില്‍നിന്നും ബുദ്ധിയുള്ളവര്‍ക്കെല്ലാം ഗ്രഹിക്കാമല്ലോ......
അടിമത്തം പാടേ നിഷിദ്ധമാക്കിയിട്ടില്ലെന്നതിനു 24,32,33 എന്നീ വാക്യങ്ങളും മറ്റും തെളിവുകളാണ്. പ്രവാചകപുത്രന്‍ ഇബ്രാഹിം എന്ന കുട്ടിയുടെ മാതാവ് മാരിയ നബിയുടെ വെപ്പാട്ടിയായിരുന്നു വെന്ന് ലോകപ്രസിദ്ധമാണ്. ഈജിപ്തിലെ മുഖൌഖിസ് രാജാവ് പാരിതോഷികമായി അയച്ചുകൊടുത്തതായിരുന്നു ആ മഹതി. നബിയുടെ ഭാര്യമാരോ അല്ലാത്തവരോ എന്നു ഭിന്നിപ്പുള്ളവരെയും ചരിത്രകാരന്മാര്‍ വിവരിച്ചിട്ടുണ്ട്. അവരാരും തന്നെ മാരിയബീവിയെ നബിയുടെ ഭാര്യമാരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരെ മറിച്ച് നബിയുടെ വെപ്പാട്ടിയാണെന്ന് ഏക കണ്ഠമായി പ്രസ്താവിച്ചിരിക്കുന്നു. പ്രമുഖരായ പല സഹാബികള്‍ക്കും വെള്ളാട്ടി വടുവന്മാര്‍ ഉണ്ടായിരുന്നുവെന്നും ബുഖാരി മുസ്ലിം എന്നീ ഹദീസ് കിതാബുകള്‍ നോക്കുന്നവര്‍ക്കു കാണാവുന്നതാണ്. മൌലവിയുടെ മറ്റൊരഭിപ്രായം അടിമസ്ത്രീകളെ വിവാഹം കഴിക്കാതെ അവരെക്കൊണ്ട് ഉടമസ്ഥന്മാര്‍ക്ക് ഭാര്യമാരുടെ ഉപയോഗം നടത്താന്‍ പാടില്ല എന്നാണ്. എന്നാല്‍ മൌലവിയുടെ ഈ അഭിപ്രായത്തിനും ഖുര്‍ ആന്റെയോ സുന്നത്തിന്റെയോ അടിസ്ഥാനത്തില്‍ നിലനില്‍പ്പില്ല. അടിമകളെ സംബന്ധിച്ച് ഖുര്‍ ആനില്‍ മിക്ക സ്ഥലത്തും വലംകൈകള്‍ ഉടമയാക്കിയവര്‍ എന്ന അലങ്കാരപ്രയോഗമണു വന്നിട്ടുള്ളത്. അതായത് മറ്റുള്ളവരുടെ ഉടമസ്ഥതയില്‍ ഇരിക്കുന്നവര്‍ എന്നര്‍ത്ഥം.
മൌലവി തന്നെ ആ പ്രയോഗത്തിന് 4:3ല്‍ നിങ്ങളുടെ ഉടമസ്ഥതയില്‍ വന്നു ചേര്‍ന്നിട്ടുള്ളവര്‍ എന്നും 4:24ല്‍ നിങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ത്രീകള്‍ എന്നും 4:25ല്‍ നിങ്ങള്‍ ഉടമപ്പെടുത്തിയിട്ടുള്ള അടിമസ്ത്രീകള്‍ എന്നും പരിഭാഷ കൊടുത്തിട്ടുണ്ട്. മറ്റു ചില സ്ഥലങ്ങളില്‍ ആ പ്രയോഗത്തിന് നിങ്ങളുടെ നിയന്ത്രണത്തിലുള്ളവര്‍ എന്ന് മൌലവി അര്‍ത്ഥം കൊടുത്തിട്ടുണ്ട്. അതു ശരിയല്ല. പുത്തന്‍ വെളിപാടാണ്. ഉടമപ്പെടുത്തിയവര്‍ എന്നു തന്നെയാണ് ശരിയായ അര്‍ത്ഥം. 16:75ല്‍ عَبْداً مَّمْلُوكاً [മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള അടിമ ] എന്നാണ് അല്ലാഹു പറഞ്ഞത്. ഇതില്‍നിന്നെല്ലാം അടിമകളുടെ മേല്‍ മറ്റു ചിലര്‍ക്ക് ഉടമസ്ഥത ഉണ്ടെന്നു സൂര്യപ്രകാശം പോലെ തെളിഞ്ഞു കഴിഞ്ഞു.
എന്നാല്‍ സന്താനങ്ങളുടെ ഉടമസ്ഥനാണു പിതാവ് എന്നു പറയാറില്ല. ഭാര്യയുടെ ഉടമസ്ഥനാണ് ഭര്‍ത്താവ് എന്നും പറയാറില്ല. അവരുടെ രക്ഷിതാക്കളാണ് എന്നു പറയാറുണ്ട്. തോട്ടത്തിന്റെ ഉടമസ്ഥന്‍ കെട്ടിടത്തിന്റെ ഉടമ, കാലികളുടെ ഉടമസ്ഥന്‍ എന്നെല്ലാം പറയുന്നതു പോലെത്തന്നെയാണ് അടിമയുടെ ഉടമസ്ഥന്‍ എന്നു പറയുന്നതും . അപ്പോള്‍ അടിമകള്‍ മറ്റു സ്വത്തുക്കള്‍ പോലെത്തന്നെ ഉടമയുടെ സമ്പത്താണെന്നു വ്യക്തമായി. അടിമകള്‍ അവരുടെ ഉടമസ്ഥരുടെ സ്വത്തുക്കളാണെന്നു തെളിയിക്കുന്ന അനേകം ഹദീസുകള്‍ ബുഖാരിയിലും മുസ്ലിമിലും മറ്റും കാണാം. സ്വത്തുക്കളുടെ അനുഭവങ്ങള്‍ അതിന്റെ ഉടമസ്ഥന്മാര്‍ക്ക് നേരിട്ടനുഭവിക്കാവുന്നതും സ്വത്തുക്കളെ കൈമാറ്റം ചെയ്യാവുന്നതുമാണ്. ന്യായമായ മാര്‍ഗ്ഗത്തില്‍ കൂടെ സ്വത്തുക്കള്‍ എത്ര വേണമെങ്കിലും സമ്പാദിക്കുവാനും അവയുടെ അനുഭവമെടുക്കുവാനും ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഈ നിലയില്‍ നാം ചിന്തിക്കുമ്പോള്‍ അടിമസ്ത്രീകളെ എത്ര വേണമെങ്കിലും ഒരാള്‍ക്ക് ഉടമയാക്കാമെന്നും അവരില്‍നിന്നും ഇഷ്ടമുള്ളത്ര പേരെക്കൊണ്ട് സ്വന്തം ഭാര്യമാരുടെ ഉപയോഗം നടത്താമെന്നും തെളിയുന്നതാണ്. ഇതിനെതിരായി ഒരു നിയമം ഇസ്ലാമിലില്ല. അതു പാടില്ലെന്നു പറയുന്നത് സ്വത്തിന്റെ അനുഭവം കൈപ്പറ്റാന്‍ ഉടമക്ക് അവകാശമില്ലെന്ന് പറയലാണ്.” (വിശുദ്ധ ഖുര്‍ ആന്‍ വ്യാഖ്യാനം. കെ വി മുഹമ്മദ് മുസ്ലിയാര്‍)

തുടര്‍ന്ന് ഈ സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ യുക്തിയും അദ്ദേഹം വിശകലനം ചെയ്യുന്നു.

“ ഒരു അടിമസ്ത്രീയെ ഉടമ വിവാഹം ചെയ്യല്‍ അനുവദനീയമല്ല. എന്നാണ് ഇസ്ലാമിന്റെ നിയമം. വിവാഹം ചെയ്താല്‍ അതു സാധുവാകുന്നതുമല്ല. ഉടംസ്ഥാവകാശവും ഭര്‍തൃത്വവും ഒരാളില്‍ ഒരവസരത്തില്‍ ഒരുമിച്ചു കൂടുകയില്ല. അതിന്റെ കാരണം ഫിഖ് ഹ് കിതാബുകളില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ യുദ്ധത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവരെ അടിമകളാക്കി വെക്കുവാനും അവരെ ക്രയവിക്രയം ചെയ്യപ്പെടുന്ന സ്വത്തുക്കളായി കരുതുവാനും അവരിലുള്ള സ്ത്രീകളെക്കൊണ്ട് ഉടമകള്‍ യഥേഷ്ടം ഭാര്യമാരുടെ ഉപയോഗം നടത്തുവാനും ഇസ്ലാം അനുവാദം കൊടുത്തതു തികച്ചും ന്യായവും യുക്തിയുക്തവുമാണ്. എന്തുകൊണ്ടെന്നാല്‍ അതു സമാധാനത്തിന്റെ മതമാണ്. അത് യുദ്ധം അനുവദിച്ചത് യുദ്ധത്തിനു വേണ്ടിയല്ല. സമാധാന സംസ്ഥാപനത്തിനു വേണ്ടിയാണ്. യുദ്ധത്തില്‍ ബന്ധനസ്ഥരക്കപ്പെടുന്നവരെ മുസ്ലിംങ്ങള്‍ അടിമകളാക്കി വെക്കുമെന്നും അവരെ ക്രയവിക്രയം ചെയ്യപ്പെടുന്ന ഒരു സ്വത്താക്കി തരം താഴ്ത്തുമെന്നും സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുമെന്നും ശത്രുക്കള്‍ അറിഞ്ഞാല്‍ അവര്‍ അന്യായമായും അക്രമമായും യുദ്ധത്തിനു തയ്യാറാവുകയില്ല. അത്തരം യുദ്ധങ്ങള്‍ക്കു മുസ്ലിംങ്ങളും മുതിരുകയില്ല. അതിനാല്‍ ഈ നിയമം ലോകത്ത് ശാശ്വത സമാധാനം കൈവരുവാന്‍ ഏറ്റവും ഉപയുക്തമാണ്. ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കാതെ ചില ശത്രുക്കള്‍ ഇസ്ലാമിനെ ആക്ഷേപിച്ചു. അപ്പോള്‍ ചില അല്‍പ്പജ്ഞന്മാര്‍ ഈ നിയമത്തെ തന്നെ നിഷേധിച്ച് ഖുര്‍ ആനിനെ വളച്ചൊടിച്ചു. ഹദീസുകളെ നിഷേധിക്കുകയും ചരിത്രം മാറ്റി മറിക്കുകയും ചെയ്തു. സി എന്‍ മൌലവി അവരെ അനുകരിക്കുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ”


തുടരും...!

Saturday, January 24, 2009

അടിമമോചനം ഒരു ‘ജാഹിലിയ്യാ’ സമ്പ്രദായം.

ഇസ്ലാം അടിമത്തത്തിനെതിരായിരുന്നുവെന്നും അതുന്മൂലനം ചെയ്യാന്‍ പദ്ധതികളാവിഷ്കരിച്ചുവെന്നും സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ഉദ്ധരിക്കാറുള്ളത് അടിമ മോചനം സംബന്ധിച്ച ചില ഖുര്‍ ആന്‍ വാക്യങ്ങളാണ്. ബലിയും വ്രതവും ദാനധര്‍മ്മങ്ങളുമെന്ന പോലെ അടിമ മോചനവും പുണ്യം സിദ്ധിക്കുന്ന ഒരു സല്‍ക്കര്‍മ്മമാണെന്ന് ഖുര്‍ ആനില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നതു ശരിയാണ്. എന്നാല്‍ ഇത് അടിമത്തം പാപമായതുകൊണ്ടോ അതു നിര്‍ത്തലാക്കാനുദ്ദേശിച്ചതുകൊണ്ടോ സ്വീകരിച്ച നടപടിയായിരുന്നില്ല. അടിമകളും മൃഗങ്ങളും അക്കാലത്തെ പ്രധാന ഭൌതിക സ്വത്തായിരുന്നു. ആ സമ്പത്തിനെ ദൈവപ്രീതിക്കായി ത്യജിക്കുക വഴി സ്വര്‍ഗ്ഗം കരസ്ഥമാക്കാമെന്ന വിശ്വാസത്തിനപ്പുറം ഈ പുണ്യകര്‍മ്മത്തിനു സാമൂഹ്യ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മൃഗബലി നടത്തിയിരുന്നത് മൃഗങ്ങളെ വംശനാശം വരുത്താനോ മൃഗംവളര്‍ത്തല്‍ സമ്പ്രദായത്തെ ഇല്ലാതാക്കാനോ ഉദ്ദേശിച്ചായിരുന്നില്ലല്ലോ.


ഒരു പുണ്യ കര്‍മ്മം എന്ന നിലയില്‍ അടിമകളെ മോചിപ്പിക്കുന്ന സമ്പ്രദായം ആവിഷ്കരിച്ചത് ഇസ്ലാം മതമാണെന്ന അവകാശവാദം തന്നെ വസ്തുതാവിരുദ്ധമാണ്. പാപകര്‍മ്മങ്ങള്‍ക്കു പ്രായശ്ചിത്തമായും പുണ്യം നേടാനുള്ള ത്യാഗപൂര്‍ണമായ ഒരനുഷ്ഠാനമായും അടിമകളെ മോചിപ്പിക്കുന്ന രീതി ഇസ്ലാമിനു മുമ്പു തന്നെ ‘ജാഹിലിയ്യാ’ അറബികള്‍ക്കിടയില്‍ പതിവായിരുന്നു. മറ്റനേകം ജാഹിലിയ്യാ ആചാരങ്ങളെ സ്വീകരിച്ച കൂട്ടത്തില്‍ ഇസ്ലാം ഇതും ഒരനുഷ്ഠാനമായി അംഗീകരിക്കുക മാത്രമാണു ചെയ്തത്. ജാഹിലിയ്യാ വിശ്വാസങ്ങള്‍ വെടിഞ്ഞ് ഇസ്ലാം ആശ്ലേഷിച്ചിരുന്ന പലരും പ്രവാചകനോട് തങ്ങള്‍ മുമ്പ് ചെയ്ത പുണ്യകര്‍മ്മങ്ങള്‍ക്ക് മുന്‍ കാല പ്രാബല്യത്തോടെ പ്രതിഫലം ലഭിക്കുമോ എന്നാരാഞ്ഞിരുന്നതായി ഹദീസുകളില്‍ വിശദീകരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ അവര്‍ എടുത്തു പറഞ്ഞ പുണ്യാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് അടിമമോചനം തന്നെയായിരുന്നു. ഇതില്‍ നിന്നും ഈ സമ്പ്രദായത്തിന്റെ ആരംഭം മുഹമ്മദ്നബിയില്‍നിന്നോ ഇസ്ലാമില്‍ നിന്നോ ആയിരുന്നില്ല എന്നു വ്യക്തമാകുന്നു. അടിമകളില്‍നിന്നു തന്നെ അവരുടെ വില ഈടാക്കിക്കൊണ്ട് മോചനം നല്‍കുന്ന രീതിയും അക്കാലത്തുണ്ടായിരുന്നു.

അടിമസമ്പ്രദായം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം ഇസ്ലാമിന്റ്റെ പ്രവാചകനോ ദൈവത്തിനോ ഉണ്ടായിരുന്നെങ്കില്‍ അതു പാടേ നിരോധിക്കുന്നതിനോ ഘട്ടം ഘട്ടമയി നിരോധിക്കുന്നതിനോ ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അപ്രകാരമൊരു നടപടി മതം സ്വീകരിച്ചിരുന്നുവെങ്കില്‍ ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ ദാഹികളും മനുഷ്യത്വവാദികളും ഇസ്ലാമിനെ വാരിപ്പുണരാന്‍ മുന്നോട്ടു വരുമായിരുന്നു. ലോകത്തിനാകെയും സ്വീകാര്യമായ മതമായി ഇസ്ലാം പ്രശോഭിക്കുകയും ചെയ്തേനേ. അടിമസമ്പ്രദായത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കില്‍ ആദ്യഘട്ടം എന്ന നിലയില്‍ യുദ്ധത്തടവുകാരെ അടിമകളാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കുകയാണു ചെയ്യേണ്ടിയിരുന്നത്. തുടര്‍ന്ന് നിലവിലുള്ള അടിമകളെ മുഴുവന്‍ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.

പ്രവാചകനോ തുടര്‍ന്നു വന്ന ഖലീഫമാരോ അത്തരമൊരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല, യുദ്ധം ഒരു ജ്വരമായി പടര്‍ന്നു കയറിയ സ്വന്തം അനുയായി വൃന്ദത്തെയുപയോഗിച്ച് ലക്ഷക്കണക്കിനു നിരപരാധികളായ സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ബന്ധനസ്ഥരാക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ച് തങ്ങളുടെ സാമ്രാജ്യത്തിന്റെ സമ്പദ്ഘടന പടുത്തുയര്‍ത്തുകയാണവര്‍ ചെയ്തത്. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വ്യാപനത്തോടൊപ്പം അറേബ്യയില്‍ വികസിച്ചു വന്ന ഏറ്റവും വലിയ വ്യവസായം അടിമവ്യാപാരമായിരുന്നു എന്നാണു ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ചുകൊണ്ട് ഇസ്ലാം അടിമത്തമില്ലാതാക്കി എന്നു വീമ്പടിക്കുന്നത് ആത്മവഞ്ചനയല്ലാതെ മറ്റൊന്നുമല്ല.

അടിമത്തത്തിനും ചൂഷണത്തിനും രക്ഷാകവചമായി നിലകൊള്ളുകയാണ് എക്കാലത്തും മതങ്ങള്‍ ചെയ്തിട്ടുള്ളത്. മതത്തിന്റെ നീരാളിക്കൈകളില്‍നിന്നും മോചനം പ്രഖ്യാപിച്ചുകൊണ്ട് സ്വതന്ത്ര ചിന്തയും മാനവികവാദവും കരുത്തു നേടാനാരംഭിച്ചതോടെയാണു അടിമത്തം പോലുള്ള സാമൂഹ്യതിന്മകള്‍ക്കെതിരെ ലോകമനസ്സാക്ഷി ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയത്. ലോകമെമ്പാടും അടിമത്തം നിരോധിച്ചുകൊണ്ട് പരിഷ്കൃത മനുഷ്യര്‍ മാനവികതയ്ക്ക് പുതിയ മാനം നല്‍കാന്‍ ശ്രമിച്ചപ്പോഴും അടിമത്തത്തിനു വേണ്ടി കുഴലൂത്തു നടത്തിക്കൊണ്ടു പുറം തിരിഞ്ഞു നിന്നത് ഇസ്ലാമിക സമൂഹമായിരുന്നു. മുസ്ലിം രാജ്യങ്ങള്‍ പലതും അടുത്ത കാലം വരെയും അതു നിരോധിക്കാന്‍ തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ 1845ല്‍ ബ്രിട്ടീഷുകാര്‍ അടിമത്തം നിരോധിച്ചപ്പോള്‍ എതിര്‍പ്പുമായി രംഗത്തു വന്നത് മുസ്ലിം മതനേതാക്കളായിരുന്നു. അല്ലാഹുവിന്റെ നിയമം അട്ടിമറിക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ വാദം! അടിമത്ത നിരോധനനിയമം ഏറ്റവും അവസാനം നിലവില്‍ വന്ന രാജ്യം സൌദി അറേബ്യയാണെന്നു തോന്നുന്നു.

എന്നാല്‍ ഇന്ന് അടിമനിരോധനത്തിന്റെ ക്രഡിറ്റും ഇസ്ലാമിന്റെ പോക്കറ്റിലാക്കാന്‍ ‘എട്ടുകാലി മമ്മൂഞ്ഞി’ ചമയുന്നതും, ‘ഇസ്ലാം വിചാരക്കാര്‍’തന്നെ. യുക്തിവാദികളുന്നയിച്ച വിമര്‍ശനത്തിനു മറുപടി പറയുന്നതിനിടെ ഒരു മൌദൂദിയന്‍ പണ്ഡിതന്‍ ഇക്കാര്യത്തില്‍ ഇങ്ങനെ ആശ്വാസം കൊള്ളുന്നു: “ആഫ്രിക്കന്‍ രാജ്യമായ മൌറിട്ടാനിയയില്‍ കൂടി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് അടിമത്തം നിശ്ശേഷം നിരോധിച്ചതോടു കൂടി ഈ ശാപത്തില്‍ നിന്നും മുസ്ലിം ലോകം തികച്ചും മുക്തമായിരിക്കുന്നു.”(യുക്തിവാദികളും ഇസ്ലാമും)
മുസ്ലിം ലോകത്തു നിന്നും ഈ ശാപമൊഴിഞ്ഞു എന്നതു ശരിയായിരിക്കാം. പക്ഷെ ഖുര്‍ ആനും ഹദീസുകളും ചരിത്രപ്രമാണങ്ങളും നിലനില്‍ക്കും കാലത്തോളം ‘ഇസ്ലാം’ ഈ മഹാശാപത്തില്‍നിന്നും കരകയറിയെന്ന് ആര്‍ക്കും ആശ്വസിക്കാനാവില്ല!!

Wednesday, January 7, 2009

അടിമത്തത്തെ ന്യായീകരിക്കുന്ന ദെവമോ?

മനുഷ്യന്‍ മനുഷ്യനോടു ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും നികൃഷ്ടമായ സാമൂഹ്യതിന്മയായിരുന്നു അടിമത്തവ്യവസ്ഥ. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ -സാമൂഹികതയെ- നന്മതിന്മകളുടെ മാനദണ്ഡമായി സ്വീകരിക്കുന്ന സ്വതന്ത്ര ചിന്തകരെ സംബന്ധിച്ചിടത്തോളം ഇതിലും ഹീനമായ ഒരു തിന്മ മാനവചരിത്രത്തില്‍ കണ്ടെത്തുക സാധ്യമല്ല. സഹസ്രാബ്ദങ്ങളോളം ലോകത്താകെ നിലനിന്ന ഈ സാമൂഹ്യദുരാചാരം സ്വതന്ത്രചിന്തയുടെ വികാസത്തോടെയാണ് ലോകത്തുനിന്ന് ഇല്ലായ്മ ചെയ്യപ്പെട്ടത്. മുഹമ്മദ് തന്റെ ‘ദൈവിക’ ദൌത്യവുമായി അറേബ്യയില്‍ രംഗപ്രവേശം ചെയ്യുന്ന കാലത്ത് അറേബ്യന്‍ ഗോത്ര സമൂഹത്തില്‍ അടിമ സമ്പ്രദായം വ്യാപകമായി നിലനിന്നിരുന്നു. അടിമത്തം തെറ്റായ ഒരു ആചാരമാണെന്ന് അക്കാലത്ത് ആരും കരുതിയിരുന്നില്ല. അടിമകള്‍ക്കു പോലും അന്നങ്ങനെ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല!

പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ടിരുന്ന അടിമകള്‍ക്കു പുറമെ ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ തടവുകാരാക്കപ്പെടുന്നവരും അടിമകളായി ക്രയവിക്രയം ചെയ്യപ്പെടുക പതിവായിരുന്നു. യുദ്ധങ്ങളുടെ ആധിക്യം അടിമവ്യാപാരത്തിന്റെ വ്യാപനം ത്വരിതപ്പെടുത്തി. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പ് അറേബ്യയിലെ ഗോത്രങ്ങള്‍ക്കിടയില്‍ ഇടക്കിടെ ചെറിയ കലഹങ്ങള്‍ നടന്നിരുന്നെങ്കിലും വ്യാപകമായ യുദ്ധങ്ങളും പിടിച്ചടക്കലുകളും ആരംഭിച്ചത് മുഹമ്മദിന്റെ രാഷ്ട്രീയ മതം ശക്തി പ്രാപിച്ചതോടെയാണ്. അറേബ്യാ ഉപദ്വീപിലങ്ങിങ്ങായി ചിതറിക്കിടന്നിരുന്ന അനേകം ഗോത്ര സമൂഹങ്ങളെ സായുധ ശക്തി കൊണ്ട് കീഴ്പ്പെടുത്തി ഒരു അറബ് സാമ്രാജ്യം പണിയുകയാണു മുഹമ്മദ് ചെയ്തത്. ഈ പടയോട്ടത്തിനിടയ്ക്ക് അനേകായിരം ‘ശത്രു’ ഗോത്രക്കാര്‍ തടവുകാരായി പിടിക്കപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്തു. പ്രവാചകനു ശേഷം അറേബ്യക്കു പുറത്തേക്കും ഇസ്ലാമിന്റെ അധിനിവേശം അതിവേഗത്തില്‍ പടര്‍ന്നു കയറി. അതോടെ ഇസ്ലാമിക രാഷ്ട്രത്തിന്റെ സമ്പദ്ഘടനയ്ക്കു തന്നെ വിപുലമായ കരുത്തു പകര്‍ന്നുകൊണ്ട് അടിമക്കച്ചവടം ഒരു വന്‍ വ്യവസായമായി വളര്‍ന്നുവെന്നാണ് ഇസ്ലാം ചരിത്രകാരന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്.:-

“അറേബ്യന്‍ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു അടിമവ്യവസ്ഥ. ചരിത്രാതീതകാലം തൊട്ടു തന്നെ അറബികള്‍ അടിമസമ്പ്രദായം നിലനിര്‍ത്തിയിരുന്നു. .... ആദ്യകാലത്തു യുദ്ധത്തില്‍ തടവുകാരായി പിടിക്കുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആളുകളെ അടിമകളാക്കുകയായിരുന്നു പതിവ്. പില്‍ക്കാലത്ത് അടിമകള്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കച്ചവടച്ചരക്കായി മാറി. ഇസ്ലാമിക സാമ്രാജ്യത്തിന്റെ വികാസത്തോടെ ഈ വ്യവസായവും വളരാന്‍ തുടങ്ങി. പല ഇനങ്ങളില്‍ പെട്ട അടിമകള്‍ അറേബ്യന്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നു. മധ്യപൂര്‍വ്വ ആഫ്രിക്കയില്‍ നിന്നുള്ള അടിമകള്‍ കറുത്തവരായിരുന്നു. ചൈന ടര്‍ക്കിസ്ഥാന്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും മഞ്ഞ നിറമുള്ളവരും കിഴക്കന്‍ യൂറോപ്പ് ദക്ഷിണ യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വെള്ള നിറമുള്ളവരുമായ അടിമകള്‍ അറേബ്യയിലേക്കു പ്രവഹിച്ചു. സ്പെയ്നില്‍നിന്നുള്ള അടിമകളായിരുന്നു ഏറ്റവുമധികം വില മതിക്കപ്പെട്ടത്. ഒരു സ്പാനിഷ് അടിമക്ക് ശരാശരി ആയിരം ദീനാര്‍ വിലയുണ്ടായിരുന്നു.
തുര്‍ക്കിയില്‍നിന്നുള്ള അടിമയ്ക്ക് 600 ദിനാര്‍ വിലയേ ഉണ്ടായിരുന്നുള്ളു. ഒരു യുദ്ധം കഴിയുമ്പോള്‍ ജേതാക്കള്‍ക്ക് അസംഖ്യം അടിമകളെ ലഭിക്കുക സ്വാഭാവികമാണ്. മൂസായിബ്നു നുസൈര്‍ എന്ന സൈനിക നേതാവ് ഇഫ്രീക്കിയായില്‍നിന്ന് മൂന്നു ലക്ഷം അടിമകളെ തടവുകാരായി പിടിച്ചുവെന്നു പറയപ്പെടുന്നു. സ്പെയ്നിലെ ഗോഥിക് പ്രഭു കുടുംബങ്ങളില്‍നിന്ന് അദ്ദേഹം 30000 കന്യകമാരെ അടിമകളാക്കി. ... മക്കായിലെ പ്രശസ്ഥ കവിയായിരുന്ന ഉമറുബ്നു അബീ റാബി ആ യ്ക്ക് തന്നെയും സ്വന്തമായി എഴുപതിലധികം അടിമകളുണ്ടായിരുന്നു. ഉമവ്വിയാ രാജാക്കന്മാരും പ്രഭുക്കന്മാരും ആയിരത്തിലധികം അടിമകളെ വീതം സ്വന്തമായി സൂക്ഷിക്കുക പതിവായിരുന്നു. മുസ്ലിം സൈന്യത്തിലെ ഒരു പടയാളി പത്തോളം അടിമകളെ സ്വയം വെച്ചു പുലര്‍ത്തി. ” [പേജ്.175- അറബികളുടെ ചരിത്രം, ടി ജമാല്‍ മുഹമ്മദ്- കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്]



യുദ്ധത്തടവുകാരെ അടിമകളാക്കുന്ന ‘ജാഹിലിയ്യ’ സമ്പ്രദായത്തിന് ദൈവികാനുമതി നല്‍കുക വഴി ഇസ്ലാം അടിമത്തത്തെ പൂര്‍വ്വാധികം ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയുമാണു ചെയ്തതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇസ്ലാമിന്റെ ആധുനിക വക്താക്കള്‍ക്ക് ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മനപ്രയാസം നേരിടുന്നതായി അവരുടെ വ്യാഖ്യാനക്കസര്‍ത്തുകള്‍ വ്യക്തമാക്കുന്നു.
ഇസ്ലാം അടിമത്തത്തിനെതിരായിരുന്നുവെന്ന വാദം ആദ്യം ഉന്നയിച്ചത് സി എന്‍ അഹമ്മെദ് മൌലവിയെപ്പോലുള്ള ചില നവീകരണവാദികളായിരുന്നു. മതത്തിന്റെ ആധികാരികപ്രമാണങ്ങളും രേഖകളുമെല്ലാം മറച്ചു വെച്ച് സ്വന്തം യുക്തിയെ മാത്രം അവലംബമാക്കി ഇക്കൂട്ടര്‍ നടത്തിയ വ്യാഖ്യാനക്കസര്‍ത്തുകള്‍ക്ക് സാമാന്യവിശ്വാസികളുടെ പോലും പിന്തുണ ലഭിച്ചില്ല. യാഥാസ്ഥിതിക മതപണ്ഡിതന്മാരാകട്ടെ ഇവരുടെ വാദഗതികളെ ശക്തിയുക്തം ഖണ്ഡിക്കുകയും ദീനി വിശ്വാസത്തിലുള്ള അവരുടെ ആത്മാര്‍ത്ഥതയെ തന്നെ ചോദ്യം ചെയ്യുകയുമുണ്ടായി.

മുജാഹിദ് പണ്ഡിതനായ അമാനി മൌലവിയുടെ അഭിപ്രായം നോക്കുക:‌

“ഇസ്ലാമിന്റെ നേരെ വളരെയധികം ആരോപണങ്ങള്‍ക്കും പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായ ഒന്നാണ് , അത് പരിമിതമായ തോതിലെങ്കിലും അടിമത്തത്തെ അംഗീകരിക്കുന്നു എന്നുള്ളത്. ഇസ്ലാമിന്റെ ശത്രുക്കള്‍ അതിനെതിരായി ഉപയോഗപ്പെടുത്താറുള്ള ഒരു പ്രധാന ആയുധവുമാണിത്. മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്നത് മനുഷ്യത്തത്തിനും സംസ്കാരത്തിനും ചേര്‍ന്നതല്ലെന്നും പ്രത്യക്ഷത്തില്‍ ആരും വേഗം സമ്മതിക്കുമല്ലോ. അതിനെതിരായി ന്യായം കാണുവാന്‍ മിക്കവര്‍ക്കും പ്രയാസവുമായിരിക്കും. അതുകൊണ്ട് മുസ്ലിംങ്ങള്‍ക്കിടയില്‍ തന്നെ -ചില പണ്ഡിതന്മാര്‍ക്കു പോലും -ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്.
അങ്ങിനെ ഒരു വിഭാഗക്കാര്‍ - ഈ ആരോപണത്തില്‍നിന്ന് ഇസ്ലാമിനെ രക്ഷിക്കുന്നതിനായി - അടിമത്തത്തെ അംഗീകരിക്കുന്ന തരത്തിലുള്ള ഖുര്‍ ആന്‍ വാക്യങ്ങളെയും നബിചര്യകളെയും അന്യഥാ വ്യാഖ്യാനിക്കുവാനും ഇസ്ലാമിലെ ചില അംഗീകൃത നിയമങ്ങളെയും ചരിത്രലക്ഷ്യങ്ങളെയും നിരാകരിക്കുവാനും മുതിര്‍ന്നു. മറ്റു ചിലര്‍ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ സ്വീകരിച്ചിട്ടുള്ള രീതി ഇപ്രകാരമാണ്. ഇസ്ലാമിനു മുമ്പ് അറബികള്‍ക്കിടയില്‍ അടിമസമ്പ്രദായം സര്‍വ്വത്ര പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ട് ഇസ്ലാമിന്റെ ആരംഭത്തില്‍ ധാരാളം അടിമകള്‍ അറേബ്യയില്‍ ശേഷിപ്പുണ്ടായിരുന്നു. ഖുര്‍ ആനിലും മറ്റും അവരെകുറിച്ച് പലതും പ്രസ്താവിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുള്ളത് ശരിയാണ്. പക്ഷെ ഇസ്ലാമിക വ്യവസ്ഥയില്‍ അടിമത്തത്തിനുള്ള പ്രവേശനമാര്‍ഗ്ഗങ്ങളെല്ലാം തടയപ്പെട്ടിരിക്കുകയാണ്. അന്നു നിലവില്‍ ബാക്കിയുണ്ടായിരുന്ന അടിമകള്‍ അവസാനിക്കുന്നതു വരേക്കും മാത്രമുള്ളവയാണ് ആ പ്രസ്താവനകളും നിര്‍ദ്ദേശങ്ങളുമെല്ലാം. നബിതിരുമേനിയുടെ കാലം അവസാനിക്കുമ്പോഴേക്കും -അല്ലെങ്കില്‍ ഉമറിന്റെ ഖിലാഫത്തുകാലത്ത് മുസ്ലിം സമുദായത്തില്‍ അടിമകള്‍ അവശേഷിക്കാതായിരിക്കുന്നു. അഥവാ അടിമകളുടെ സ്റ്റോക്കു തീര്‍ന്നുപോയി. ഇസ്ലാമില്‍ അടിമത്തത്തിനു യാതൊരു പഴുതുമില്ലാത്തതുകൊണ്ട് പിന്നീട് രംഗത്തു വന്നിട്ടുള്ള എല്ലാ അടിമകളും -നിയമവിരുദ്ധമായി കൈകാര്യം ചെയ്യപ്പെട്ടവയാണ്. മേല്‍പ്പറഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ മുസ്ലിംങ്ങള്‍ പൊതുവില്‍ ഖുര്‍ ആനെയും ഇസ്ലാമിക ലക്ഷ്യങ്ങളെയും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണ്. ഇതാണ് ഇവരുടെ ന്യായത്തിന്റെ പോക്ക്. ഇതിനനുകൂലമായ പുതിയ തെളിവുകള്‍ സ്ഥാപിക്കുവാനും എതിരായ തെളിവുകളെ വളച്ചു തിരിക്കുവാനും ഇവരും ശ്രമം നടത്തുമെന്നു പറയേണ്ടതില്ല. എത്ര തന്നെ സാഹസപ്പെട്ടാലും ബുദ്ധിമാന്മാരായ സത്യാന്യേഷികളുടെ അടുക്കല്‍ ഇവരുടെ മറുപടികള്‍ പ്രശ്നത്തിനു പൂര്‍ണമായ പരിഹാരം നല്‍കുന്നില്ല. കാരണം ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കും നബിവാക്യങ്ങള്‍ക്കും ഏതു വിധേന വ്യാഖ്യാനം നല്‍കിയാലും അടിമകളെ സ്വീകരിക്കുക എന്ന സമ്പ്രദായം താത്വികമായിട്ടെങ്കിലും ഇസ്ലാം അനുവദിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം പിന്നെയും മുഴച്ചുകൊണ്ടിരിക്കുന്നതു കാണാം.
യുക്തിവാദങ്ങളും നവീകരണസംരംഭങ്ങളും ഒഴിച്ചു നിര്‍ത്തി ,തുറന്നതും നിഷ്പക്ഷവുമായ ഹൃദയത്തോടുകൂടി ഇസ്ലാമികപ്രമാണങ്ങളെ പരിശോധിക്കുന്നവരെ തൃപ്തിപ്പെടുത്തുവാന്‍ ഇവര്‍ക്കു കഴിയാതെവന്നിരിക്കുകയാണ്. അടിമകളെ സംബന്ധിച്ച് ഖുര്‍ ആനിലും നബി വാക്യങ്ങളിലും വ്യക്തമായി പ്രസ്താവിക്കപ്പെട്ടിട്ടുള്ള എത്രയോ നിയമങ്ങളും നിര്‍ദ്ദേശങ്ങളും കാലഹരണപ്പെട്ടവയാണെന്നു പറയാന്‍ മനസ്സാക്ഷി സമ്മതിക്കുമോ?.....

മേല്‍ പ്രസ്താവിച്ചതില്‍നിന്ന് ഇസ്ലാം അടിമത്തത്തെ തീരെ അംഗീകരിക്കുന്നില്ലെന്ന വാദം ശരിയല്ലെന്നും അനിവാര്യമാ‍യ ഒരളവില്‍ അത് അടിമത്തത്തെ-അതിനെ ശരിക്കും ന്യായീകരിച്ചുകൊണ്ടു തന്നെ -അംഗീകരിച്ചിട്ടുണ്ടെന്നും , വിമര്‍ശകര്‍ വിചാരിക്കുമ്പോലെ അതു മനുഷ്യനെ മൃഗങ്ങളാക്കുന്ന നിലക്കുള്ള ഒരേര്‍പ്പാടല്ലെന്നും മനസ്സിലാക്കാവുന്നതാണ്”. [ഖുര്‍ ആന്‍ വിവരണം- അഹ് സാബ് സൂറത്തിന്റെ വ്യാഖ്യാനക്കുറിപ്പ്- അമാനി മൌലവി]



അടിമ സമ്പ്രദായം മനുഷ്യത്വത്തിനു നിരക്കാത്തതോ അപരിഷ്കൃതമോ അന്യായമോ ആയ ഒരാചാരമല്ല എന്നും അതു തികച്ചും ന്യായവും നീതിയുക്തവുമായ ഒരു ദൈവീക നടപടിക്രമം മാത്രമാണെന്നും തുറന്നു സമ്മതിക്കാനുള്ള ദീനീപരമായ സത്യസന്ധതയാണ് മുജാഹിദ് പണ്ഡിതന്‍ ഇവിടെ പ്രകടമാക്കുന്നത്. അത്രയും നല്ലതു തന്നെ!

അതേ സമയം അടിമത്തം പടിപടിയായി ഇല്ലാതാക്കാന്‍ ഇസ്ലാം നടപടി സ്വീകരിച്ചു എന്ന ഒരു പുത്തന്‍ വാദം ഇപ്പോള്‍ മുസ്ലിം പണ്ഡിതലോകത്ത് കൂടുതല്‍ പ്രബലമായി വരുന്നതായാണു കാണപ്പെടുന്നത്. ഇസ്ലാമിനെതിരെ പാശ്ചാത്യ ചിന്തകരും യുക്തിവാദികളും മറ്റും ഉന്നയിച്ചു വരുന്ന ഒരു പ്രധാന വിമര്‍ശനമെന്ന നിലക്ക് ഈ പ്രശ്നത്തിന് ഒരു ‘മറുമരുന്ന്’ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വാദം ഉയര്‍ന്നു വന്നത്. അറേബ്യയില്‍ സാര്‍വ്വത്രികമായിരുന്ന അടിമസമ്പ്രദായത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയുമായിരുന്നില്ല എന്നതിനാല്‍ ഘട്ടംഘട്ടമായി അതിനെ ഉന്മൂലനം ചെയ്യാന്‍ ഇസ്ലാം ശ്രമിച്ചു എന്ന അവകാശവാദത്തിനും മതപ്രമാണങ്ങളുടെയോ ചരിത്ര രേഖകളുടെയോ പിന്‍ബലം ഒട്ടുംതന്നെയില്ല.


ഖുര്‍ ആന്‍ അടിമത്തത്തിനെതിരായി ഒരു വെളിപാടുപോലും അവതരിപ്പിച്ചിട്ടില്ല. അതേ സമയം അടിമത്തത്തെ നിര്‍ലജ്ജം ന്യായിക്കരിക്കുന്ന ഒട്ടേറെ പ്രസ്താവനകള്‍ അതുള്‍ക്കൊള്ളുകയും ചെയ്യുന്നു. അല്ലാഹുവോടൊപ്പം ഇതര ദൈവങ്ങളും ആരാധിക്കപ്പെടുന്നതിലെ യുക്തിരാഹിത്യം ബോധ്യപ്പെടുത്താനായി ഖുര്‍ ആന്‍ ആവര്‍ത്തിച്ചവതരിപ്പിക്കുന്ന ഒരു ‘ഉപമ’ തന്നെ അടിമത്തത്തിനോടുള്ള ‘അല്ലാഹു’വിന്റെ നിലപാടിനു വ്യക്തമായ ദൃഷ്ടാന്തമാണ്.


ضَرَبَ ٱللَّهُ مَثَلاً عَبْداً مَّمْلُوكاً لاَّ يَقْدِرُ عَلَىٰ شَيْءٍ وَمَن رَّزَقْنَاهُ مِنَّا رِزْقاً حَسَناً فَهُوَ يُنْفِقُ مِنْهُ سِرّاً وَجَهْراً هَلْ يَسْتَوُونَ ٱلْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لاَ يَعْلَمُونَ

Allah coineth a similitude: (on the one hand) a (mere) chattel slave, who hath control of nothing, and (on the other hand) one on whom we have bestowed a fair provision from Us, and he spendeth thereof secretly and openly. Are they equal? Praise be to Allah! But most of them know not.

“അല്ലാഹു ഒരു ഉപമ വെളിപ്പെടുത്തുന്നു; അതായത് മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരു അടിമ. അവനൊരു കാര്യത്തിലും കഴിവില്ല. നമ്മുടെ പക്കല്‍നിന്നു നാം നല്ല വിഭവങ്ങള്‍ നല്‍കിയ മറ്റൊരു സ്വതന്ത്രന്‍; അവന്‍ അതില്‍നിന്നും രഹസ്യമായും പരസ്യമായും ചെലവഴിക്കുന്നു. ഇവര്‍ സമന്മാരാവുമോ?. ഇല്ല;ഒരിക്കലുമില്ല. എല്ലാ സ്തുതിയും അല്ലാഹുവിനത്രേ.പക്ഷെ മിക്ക ആളുകളും അറിവില്ലാത്തവരാണ്.”[16:75]

ضَرَبَ لَكُمْ مَّثَلاً مِّنْ أَنفُسِكُمْ هَلْ لَّكُمْ مِّن مَّا مَلَكَتْ أَيْمَانُكُمْ مِّن شُرَكَآءَ فِي مَا رَزَقْنَاكُمْ فَأَنتُمْ فِيهِ سَوَآءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنفُسَكُمْ كَذَلِكَ نُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْقِلُونَ

He has struck, He has coined, for you, O idolaters, a similitude, that is [actually drawn], from yourselves, and it is [as follows]: do you have among those whom your right hands own, that is to say, among your servants, any partners, of yourselves, [who may share] in what We have provided for you, of property and so on, so that you, and they, are equal therein, fearing them as you fear your own [folk], [just as you fear] those free men like you? (the interrogative is meant as a negation) in other words, ‘your servants are not partners of yours in what you own, so how can you make some of God’s servants partners of His. So We detail the signs, [so] We explain them in such detail, for people who understand, [a people who] reflect.
“നിങ്ങള്‍ക്കവന്‍ നിങ്ങളില്‍നിന്നുതന്നെ ഒരു ഉദാഹരണം നല്‍കുന്നു. : നിങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളില്‍, നാം നിങ്ങള്‍ക്കേകിയ സമ്പത്തിലും സൌഭാഗ്യത്തിലും നിങ്ങളോടൊപ്പം തുല്യ പങ്കാളിത്തമുള്ളവരും സ്വജനങ്ങളെ പരസ്പരം ഭയപ്പെടുന്നപോലെ , നിങ്ങള്‍ ഭയപ്പെടുന്നവരുമായ വല്ല അടിമകളുമുണ്ടോ? ബുദ്ധി ഉപയോഗിക്കുന്ന ജനത്തിന് നാം ദൃഷ്ടാന്തങ്ങള്‍ ഈ വിധം വിശദീകരിച്ചു കൊടുക്കുന്നു.”[30:28]

അടിമത്തമുള്‍പ്പെടെ എല്ലാ തരം സാമൂഹ്യ ഉച്ച നീചത്വങ്ങളും ചൂഷണ വ്യവസ്ഥകളും അല്ലാഹുവിന്റെ സൃഷ്ടിയാണെന്നു ഖുര്‍ ആന്‍ ആണയിട്ടുറപ്പിക്കുന്നുണ്ട്:

أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَّعِيشَتَهُمْ فِي ٱلْحَيَاةِ ٱلدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَتَّخِذَ بَعْضُهُم بَعْضاً سُخْرِيّاً وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ

Is it they who apportion their Lord's mercy) i.e. your Lord's prophethood and Scriptures, such that they give it to whoever they will? (We have apportioned among them their livelihood) their wealth and children (in the life of the world, and raised some of them above others in rank) and We raised the merits of some above others in relation to wealth and offspring (that some of them may take labour from others) that some may use others in the capacity of servants and slaves; (and the mercy of thy Lord) i.e. prophethood and Scripture; and it is also said that this means: Paradise for the believers (is better than (the wealth) that they amass) is better than what the disbelievers amass of wealth and adornment in the life of the world.

അവരാണോ താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം ഭാഗിച്ചു കൊടുക്കുന്നത്? ഐഹികജീവിതത്തില്‍ അവരുടെ ജീവിത വിഭവങ്ങള്‍ അവര്‍ക്കിടയില്‍ നാം തന്നെ ഭാഗിച്ചുകൊടുത്തിരിക്കുകയാണ്. അവരില്‍ ചിലരെ മറ്റു ചിലര്‍ക്കുമേല്‍ പല പടികള്‍ നാം ഉയര്‍ത്തിവെക്കുകയും ചെയ്തിരിക്കുന്നു. അവരില്‍ ചിലര്‍ മറ്റു ചിലരെ കീഴ്പ്പെടുത്തി വെക്കുവാന്‍ വേണ്ടി.”[43:32]

മനുഷ്യന്‍ മനുഷ്യനെ സ്വകാര്യസ്വത്താക്കിവെക്കുക , മൃഗങ്ങളെപ്പോലെ ചന്തയില്‍ ക്രയവിക്രയം ചെയ്യുക, വരിയുടച്ച് ശണ്ഡീകരിച്ച ശേഷം കന്നുകാലികളെപ്പോലെ പണിയെടുപ്പിക്കുക, ചാട്ടവാറുകൊണ്ട് മര്‍ദ്ദിക്കുക, ഒരു മനുഷ്യജീവിക്കുള്ള എല്ലാ അവകാശങ്ങളും നിഷേധിക്കുക, ലൈംഗിക ചൂഷണത്തിനായി സ്ത്രീകളെ ഉടമപ്പെടുത്തുക, തുടങ്ങിയ അതി നിഷ്ഠൂരമായ സാമൂഹ്യാതിക്രമങ്ങളെ ഇത്രയും ലാഘവത്തോടെ ന്യായീകരിക്കാന്‍ ഒരു ദൈവം മുതിരുമെന്നു നാം വിശ്വസിക്കണോ?


ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ ഗോത്ര സമൂഹത്തില്‍ ജീവിച്ച മുഹമ്മദ് എന്ന മനുഷ്യപ്രവാചകന് ഇതൊന്നും അനീതിയായി തോന്നിയിരുന്നില്ല എങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. മനുഷ്യന്റെ പ്രകൃതമതാണ്. സ്വന്തം ജീവിത സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും താദാത്മ്യപ്പെടുന്ന ഒരു നീതിബോധം മാത്രമേ എക്കാലത്തും മനുഷ്യര്‍ക്കുള്‍ക്കൊള്ളാന്‍ കഴിയൂ. സാഹചര്യങ്ങളും സാമൂഹ്യഘടനയും മാറി വരുന്നതിനനുസരിച്ച് മനുഷ്യന്റെ മൂല്യബോധവുംക്രമാനുഗതമായി വികസിച്ചു വരുകയാണു ചെയ്യുന്നത്. എന്നാല്‍ ത്രികാലജ്ഞാനിയായ പ്രപഞ്ചസ്രഷ്ടാവിന് ഒരു കിരാത ഗോത്ര സംസ്കൃതിയുടെ മൂല്യങ്ങള്‍ക്കപ്പുറം ചിന്തിക്കാനായില്ല എന്നു കരുതുന്നത് വിഡ്ഡിത്തമല്ലേ? മനുഷ്യന്‍ മനുഷ്യനെ സ്വകാര്യ സ്വത്താക്കി ചൂഷണം ചെയ്യുന്നത് ദൈവ നിശ്ചയപ്രകാരമാണെന്നും അതില്‍ ചൂഷിതരും ഇല്ലാത്തവരും അസൂയപ്പെടേണ്ടതില്ലെന്നും ‘വെളിപാട്’ ഉരുവിടുന്നത് ദൈവമായിരിക്കാനിടയില്ല. അതു ചൂഷണത്തെ നീതീകരിക്കാനായി ചൂഷകന്‍ ആവിഷ്കരിച്ചതാകാനേ വഴിയുള്ളു. അടിമത്തത്തില്‍ എന്തെങ്കിലും തിന്മയുള്ളതായി കരുതുന്ന ദൈവം , സ്രഷ്ടാവായ റബ്ബും സൃഷ്ടികളായ ഇലാഹുകളും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാനായി മനുഷ്യര്‍ക്കിടയിലെ അടിമയുടമാ ബന്ധത്തെ ഉദാഹരിക്കുകയോ , ചൂഷണാധിഷ്ഠിതമായ ഈ നീചവ്യവസ്ഥയുടെ കര്‍തൃത്വം സ്വയം ഏറ്റെടുക്കുകയോ ചെയ്യുമായിരുന്നില്ല.


ഒറ്റയടിക്ക് അടിമത്തം നിരോധിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഖുര്‍ ആന്‍ അതവസാനിപ്പിച്ചുകൊണ്ട് ഒരു ഉത്തരവിറക്കാതിരുന്നത് എന്ന ന്യായീകരണം ഇസ്ലാമിന്റെ അടിസ്ഥാന ‍ സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നതോ സാമാന്യ യുക്തിക്കു നിരക്കുന്നതോ അല്ല. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം പ്രവാചകന്മാരെ പല സന്ദര്‍ഭങ്ങളിലായി നിയോഗിച്ചുകൊണ്ട് മാനവകുലത്തിനു ഘട്ടം ഘട്ടമായി സന്മാര്‍ഗ്ഗ ദര്‍ശനം നല്‍കിയ ദൈവം ഒടുവില്‍ എല്ലാ ഘട്ടവും പൂര്‍ത്തീകരിച്ചുകൊണ്ടുള്ള സമ്പൂര്‍ണ്ണവും ശാശ്വതവും അന്യൂനവുമായ ഒരു ജീവിത വ്യവസ്ഥയുമായി മുഹമ്മദ് നബിയെ അയച്ചു എന്നാണല്ലോ മതം അവകാശപ്പെടുന്നത്. ഖുര്‍ ആനില്‍ ഇനിയൊരു കുത്തോ കോമയോ പോലും മാറ്റേണ്ടതില്ല എന്നും മതം ശാഠ്യം പിടിക്കുന്നു. അപ്പോള്‍ അടിമത്തം ഒറ്റയടിക്കു മാറ്റാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഖുര്‍ ആന്‍ അതിനെ ന്യായീകരിച്ചു എന്ന വാദം നില നില്‍ക്കുമോ? ഒറ്റയടിയടിച്ചുകൊണ്ട് സന്മാര്‍ഗ്ഗ സംസ്ഥാപനത്തിനു തുടക്കം കുറിക്കാനല്ല; അവസാനത്തെ ‘അടി’അടിച്ചുകൊണ്ട് പ്രവാചകപരമ്പരയുടെ ദൌത്യം പൂര്‍ത്തീകരിക്കാനാണു അന്ത്യപ്രവാചകന്‍ നിയോഗിക്കപ്പെട്ടത് എങ്കില്‍ ഖുര്‍ ആന്‍ അടിമത്തം ഒരു ഇഷ്യൂ ആയി പരിഗണിക്കുകപോലും ചെയ്തിട്ടില്ല എന്നല്ലേ അതിനര്‍ത്ഥം? ഇനിയൊരു വെളിപാടിന്റെയോ അവതാരപുരുഷന്റെയോ ആവശ്യമില്ലാത്തവിധം ഖുര്‍ ആന്‍ സമ്പൂര്‍ണ്ണമാണെങ്കില്‍ അടിമത്തം ഒരു തിന്മയായി ദൈവം കരുതിയിട്ടില്ല എന്നു വ്യക്തം! അടിമത്തം ഒരു തിന്മയാണെന്ന തിരിച്ചറിവ് ദൈവത്തിനുണ്ടായിരുന്നെങ്കില്‍ അതു നിരോധിക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ ആദ്യകാലപ്രവാചകര്‍ മുഖേന തന്നെ ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ ഈ ദൈവം ഒരു പ്രവാചകനോടും ഇങ്ങനെയൊരു കാര്യം പറഞ്ഞതായി കാണുന്നില്ല.


ഏഴാം ശതകത്തിലെ അറബികള്‍ അടിമ വ്യവസ്ഥയെ നിരാകരിക്കാന്‍ പാകപ്പെടാത്തതുകൊണ്ടാണ് ഈ കൊടിയ അനീതിയെ ശരി വെക്കുകയും വെപ്പാട്ടി സമ്പ്രദായം പോലുള്ള ഹീനമായ ആചാരങ്ങള്‍ക്കു പച്ചക്കൊടി കാട്ടുകയും ചെയ്തുകൊണ്ട് ദൈവീക സന്മാര്‍ഗ്ഗ വ്യവസ്ഥ പൂര്‍ത്തീകരിക്കേണ്ടി വന്നത് എന്ന ന്യായീകരണം ദൈവം എന്ന കഥാപാത്രത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമല്ലേ? അടിമത്തം നിരോധിക്കാന്‍ സമൂഹം പക്വമാകും മുമ്പേ പ്രവാചക പരമ്പരയും വെളിപാടു പ്രസിദ്ധീകരണവും നിര്‍ത്തലാക്കിയതന്റെ ഔചിത്യമെന്ത്? അടിമസമ്പ്രദായത്തെയും അതിലൂടെയുള്ള ലൈംഗിക ചൂഷണത്തെയും ശരി വെക്കുന്ന ഖുര്‍ ആന്‍ വചനങ്ങള്‍ക്കു അന്ത്യപ്രളയം വരെ പ്രസക്തിയുണ്ടോ?


സാമാന്യ നീതിക്കു പോലും നിരക്കാത്തതും കാലഹരണപ്പെട്ടതുമായ ഇത്തരം വെളിപാടുകളെ ഖുര്‍ ആനില്‍ നിലനിര്‍ത്തിക്കൊണ്ട് മതം അടിമത്തത്തിനെതിരാണ് എന്നു മേനി പറയുന്നത് ആത്മ വഞ്ചനയല്ലാതെ മറ്റെന്താണ്? അടിമത്തത്തെ ന്യായീകരിക്കുകയും അതിനെതിരായി മൌനം ദീക്ഷിക്കുകയും ചെയ്യുന്ന ഒരു ദൈവം കാരുണ്യവാനും നീതിമാനുമായി വാഴ്ത്തപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നതിന്റെ യുക്തിയെന്ത്? ഒരു ലക്ഷത്തില്‍പ്പരം ദൂതന്മാര്‍ വന്ന് സദാചാരം പഠിപ്പിച്ചിട്ടും സമൂഹത്തിലെ കൊടിയ തിന്മകള്‍ക്കെതിരെ ഒരു താക്കീതു നല്‍കാന്‍ പോലും സമൂഹം പാകപ്പെട്ടില്ലെങ്കില്‍ ദൈവം പിന്നെയെന്തിന് ഇങ്ങനെയൊരു പാഴ്വേലക്കു മുതിര്‍ന്നു?

അടിമകളെ വൃഷണമുടച്ചു ശണ്ഡീകരിക്കുന്ന ക്രൂരതപോലും അക്കാലത്തുണ്ടായിരുന്നു. അതുപോലും വിലക്കുന്ന ഒരു വെളിപാട് അല്ലാഹുവിന്റെ വേദപുസ്തകത്തിലില്ല എന്നതു ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തം തന്നെ! അല്ലാഹുവിന്റെ പ്രവാചകന്മാരാരും അടിമസമ്പ്രദായത്തിനെതിരെ എന്തെങ്കിലും ഉരിയാടിയതായി കാണുന്നില്ല. അതേ സമയം എണ്ണപ്പെട്ട പല പ്രവാചകരും ഈ സമ്പ്രദായത്തിന്റെ ഗുണഭോക്താക്കളായിരുന്നു താനും. പല നബിമാര്‍ക്കും നൂറുകണക്കിനു വെപ്പാട്ടികളും അടിമകളും ഉണ്ടായിരുന്നു. സുലൈമാന്‍ നബിക്കു ഭാര്യാവെപ്പാട്ടി വൃന്ദത്തില്പെടുന്ന 1000 പെണ്ണുങ്ങളുണ്ടായിരുന്നുവത്രേ! അന്ത്യപ്രവാചകനും അടിമകളും വെപ്പാട്ടികളും ഉണ്ടായിരുന്നതായി ചരിത്ര രേഖകളില്‍ കാണുന്നു.
മദ്യനിരോധനം ഘട്ടം ഘട്ടമായാണു ഖുര്‍ ആന്‍ ഏര്‍പ്പെടുത്തിയത്. എല്ലാ ഘട്ടവും ഖുര്‍ ആനിലുണ്ട്. ഒടുവിലെ ഘട്ടം എന്ന നിലക്കു മദ്യം നിരോധിച്ചുകൊണ്ടുള്ള ഉത്തരവു ഖുര്‍ ആനില്‍ കാണാം. എന്നാല്‍ അടിമത്തത്തിനെതിരെ ഖുര്‍ ആനില്‍ യാതൊന്നും പറഞ്ഞതായി കാണുന്നില്ല.


അടുത്തത്:- അടിമമോചനം ഒരു ജാഹിലിയ്യാ സമ്പ്രദായം!