ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!

Thursday, August 28, 2008

തേനീച്ച ശാസ്ത്രം ഖുര്‍ ആനില്‍

പഴം തിന്നുന്ന തേനീച്ച


തേനീച്ചകളെ കുറിച്ചും പക്ഷികളെകുറിച്ചുമൊക്കെ ആധുനിക ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയ നിരവധി അല്‍ഭുതരഹസ്യങ്ങള്‍ ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടുത്തിയിരുന്നു എന്നാണു മറ്റൊരു നമ്പര്‍ ! ഇതില്‍ വല്ല കഴമ്പുമുണ്ടോ? ഖുര്‍ ആനില്‍ ഇങ്ങനെ കാണുന്നു:-


وَأَوْحَىٰ رَبُّكَ إِلَىٰ ٱلنَّحْلِ أَنِ ٱتَّخِذِي مِنَ ٱلْجِبَالِ بُيُوتاً وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ
ثُمَّ كُلِي مِن كُلِّ ٱلثَّمَرَاتِ فَٱسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَآءٌ لِلنَّاسِ إِنَّ فِي ذٰلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ
“മലകളിലും മരങ്ങളിലും മനുഷ്യര്‍ ഉയര്‍ത്തിയുണ്ടാക്കുന്നതിലും നീ കൂടുണ്ടാക്കുക എന്ന് നിന്റെ റബ്ബ് തേനീച്ചയ്ക്കു വഹ് യ്[ദിവ്യ ബോധനം] നല്‍കി”.(16:68)



എന്നിട്ട് എല്ലാ പഴങ്ങളില്‍നിന്നും തിന്നുകയും നിന്റെ റബ്ബ് നിശ്ചയിച്ച മാര്‍ഗ്ഗത്തില്‍ അനുസരണയോടെ പ്രവേശിക്കുകയും ചെയ്യുക. അവയുടെ വയറുകളില്‍നിന്നും നിറവ്യത്യാസമുള്ള പാനീയം പുറത്തു വരുന്നു. അതില്‍ മനുഷ്യര്‍ക്കു രോഗശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.”(16:69)

അന്നത്തെ അറബികള്‍ക്കറിയാത്ത എന്തല്‍ഭുത വൃത്താന്തമാണീ വാക്യങ്ങളിലുള്ളത്?
തേനീച്ചകള്‍ കൂടുണ്ടാക്കുന്നതും പഴം തിന്നുന്നതും അല്ലാഹു അവയ്ക്കു `ബോധനം’ നല്‍കിയതുകൊണ്ടാണ്. തേനീച്ചകളുടെ വയറുകളില്‍ നിന്നു പുറപ്പെടുന്ന പാനീയം ഔഷധഗുണമുള്ളതാണ്. ഇത്രയും കാര്യങ്ങളാണീ ‘ദൈവ വചനങ്ങളി’ലുള്ളത്. ഇതില്‍ അല്‍ഭുതകരമായ ഒരു നൂതനജ്ഞാനവും കാണുന്നില്ല; അതേ സമയം അബദ്ധങ്ങളുണ്ടെന്നും തോന്നുന്നു. തേനീച്ച കൂടുണ്ടാക്കുന്നതും ചിലന്തി വല നെയ്യുന്നതും ഉറുമ്പ് ആഹാരം ശേഖരിക്കുനതുമൊക്കെ അല്ലാഹുവിന്റെ പ്രത്യേകം ബോധനം കിട്ടുന്നതുകൊണ്ടല്ല. ജനിതകമായ ഉള്‍പ്പ്രേരണകളാണ് എല്ലാ ജീവജാലങ്ങളുടെയും തനതു സ്വഭാവം നിലനിര്‍ത്താനും അവ അടുത്ത തലമുറയ്ക്കു കൈമാറാനും സഹായിക്കുന്നത്. ഓരോ ജീവിയുടെയും സവിശേഷ സ്വഭാവഗുണങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ആ ജീവിയുടെ കോശങ്ങളിലെ ജനിതക ഘടകങ്ങളാലാണ്. അതു കണ്ടെത്തി വേര്‍തിരിച്ചെടുക്കാനും അവയില്‍ മാറ്റങ്ങള്‍ വരുത്താനുമൊക്കെയുള്ള സാങ്കേതിക വിദ്യകള്‍ ജൈവ സാങ്കേതിക ശാസ്ത്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തും , ജീവ ലോകത്തെ എല്ലാ ‘അല്‍ഭുതങ്ങളും’ അല്ലാഹുവിന്റെ ‘ബോധന’മാണെന്നു പറയാന്‍ മാത്രമേ മതത്തിനു സാധ്യമാകുന്നുള്ളു.
തേനീച്ച എല്ലാ തരം പഴങ്ങളും തിന്നുന്നു എന്ന പ്രസ്താവന മുഹമ്മദിന്റെ ധാരണക്കുറവുകൊണ്ട് സംഭവിച്ചാതാകാം. തേനീച്ചകള്‍ ഈത്തപ്പഴത്തിലും അത്തിപ്പഴത്തിലുമൊക്കെ വന്നിരിക്കുന്നത് അദ്ദേഹം കണ്ടിരിക്കും. തേനീച്ച തേന്‍ ശേഖരിക്കുന്നത് പ്രധാനമായും പലതരം പൂക്കളില്‍നിന്നാണെന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല എന്നു വേണം കരുതാന്‍ . അല്ലെങ്കില്‍ തേനീച്ച പഴങ്ങളാണു തിന്നുന്നത് എന്നു പറയുമായിരുന്നില്ല.


തേന്‍ ഔഷധമാണ് എന്നു പ്രസ്താവിച്ചതും ബാലിശമായിപ്പോയി. പണ്ടു മുതലേ ആളുകള്‍ അതൊരു ഔഷധമെന്ന നിലയില്‍ ഉപയോഗിച്ചു വരുന്നുണ്ടെന്നതു നേരു തന്നെ. പക്ഷെ, പ്രപഞ്ചസ്രഷ്ടാവും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവം വെളിപാടു മുഖേന സ്ഥിരീകരിക്കാന്‍ മാത്രം ഔഷധവീര്യമൊന്നും തേനിനുണ്ടെന്നു തോന്നുന്നില്ല. തേന്‍ സേവിച്ചതുകൊണ്ടു മാത്രം പൂര്‍ണ്ണ സുഖം പ്രാപിക്കുന്ന ഗുരുതരമായ രോഗങ്ങളെന്തെങ്കിലും ഉള്ളതായി വൈദ്യശാസ്ത്രം തെളിയിക്കുന്നില്ല. ഏഴാം ശതകത്തിലെ സാധാരണക്കാരായ അറബികളുടെ ധാരണകള്‍ക്കുപരിയായി ശാസ്ത്രീയമായ ഒരറിവും ഇവിടെ ഖുര്‍ ആന്‍ വെളിപ്പെടുത്തുന്നില്ല എന്നു ചുരുക്കം. എന്നാല്‍ ഈ കുറവു നികത്തിക്കൊണ്ട് നമ്മുടെ ഗവേഷണക്കാരായ വ്യാഖ്യാതാക്കള്‍ ഈ സൂക്തത്തില്‍ അല്‍ഭുതകരമായ വേറെ കുറെ ശാസ്ത്ര രഹസ്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നതായും കണ്ടെത്തിയിരിക്കുന്നുവത്രേ!


കൂടുണ്ടാക്കിക്കൊള്ളുക എന്നു തേനീച്ചയ്ക്കു വഹ്യ് നല്‍കി എന്നു പറഞ്ഞേടത്ത് أَنِ ٱتَّخِذِي ‘അനിത്തഹ്ദീ’[നീ ഉണ്ടാക്കിക്കൊള്ളുക] എന്ന പദം സ്ത്രീ ലിംഗത്തിലാണുപയോഗിച്ചിട്ടുള്ളത് എന്നും , കൂടുണ്ടാക്കുന്നതും തേന്‍ ശേഖരിക്കുന്നതും പെണ്ണീച്ചകളാണെന്ന, അടുത്തകാലത്തു മാത്രം കണ്ടെത്തിയ രഹസ്യം അല്ലാഹുവിനറിയാമായിരുന്നതിനാലാണിങ്ങനെ പ്രയോഗിച്ചതെന്നുമൊക്കെയാണു പറയുന്നത്.


ഇത് അറബി ഭാഷയുടെ വ്യാകരണത്തെ സംബന്ധിച്ചും മറ്റും വേണ്ടത്ര ധാരണയില്ലത്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു പാഴ് വേല മാത്രമാണ്. അറബിയില്‍ നഹ് ല് എന്ന വാക്ക് സ്ത്രീലിംഗപദമായാണു കണക്കാക്കപ്പെടുന്നത്. ഈച്ച പെണ്ണായാലും ആണായാലും നഹ് ല്‍ സ്ത്രീ ലിംഗപദം തന്നെ എന്നര്‍ത്ഥം. സ്ത്രീ ലിംഗപദത്തെ തുടര്‍ന്നു വരുന്ന ക്രിയയും സ്ത്രീലിംഗത്തിലുപയോഗിക്കുക എന്നതാണു പൊതു ശൈലി. കൂടുണ്ടാക്കുന്നത് ആണീച്ചയായാലും പദപ്രയോഗം അനിത്തഹ്ദീ എന്നു തന്നെയായിരിക്കും. [തഫ്സീര്‍ ഖുര്‍തുബി യില്‍ ഈ കാര്യം വിശദീകരിച്ചിട്ടുണ്ട്]

ആദ്യം ഇക്കൂട്ടര്‍ ഇവിടെ വേറൊരു വ്യാകരണപ്രശ്നമാണു പൊക്കിക്കൊണ്ടു വന്നിരുന്നത്. “അവയുടെ വയറുകളില്‍നിന്നു വരുന്ന പാനീയം” എന്നു പറഞ്ഞേടത്ത് بُطُونِهَا  ‘ബുതൂനിഹാ’ എന്നു പ്രയോഗിച്ചതില്‍ ശാസ്ത്രമുണ്ട് എന്നായിരുന്നു വാദം. വയറുകള്‍ എന്ന് ബഹുവചനത്തില്‍ പറയാന്‍ കാരണം ഒരീച്ചയ്ക്കു തന്നെ ഒന്നിലധികം വയറുകളുള്ളതിനാലാണ് , അതു ശാസ്ത്രം തെളിയിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു കസര്‍ത്ത്. ഈച്ചകള്‍ എന്നു ബഹുവചനത്തില്‍ പറയുമ്പോള്‍ വയറുകള്‍ എന്നു പറയുന്നതുപോലെ ഖുര്‍ ആനില്‍ പലേടത്തും പ്രയോഗിക്കുന്നതു ശ്രദ്ധയില്‍ പെട്ടതുകൊണ്ടായിരിക്കാം ഈ വാദം ഇപ്പോള്‍ പറയുന്നില്ല.

ഈ വാദമനുസരിച്ച് നബിയുടെ ഭാര്യമാര്‍ക്ക് രണ്ടിലേറെ ഹൃദയങ്ങളുണ്ടായിരുന്നു എന്നും പറയേണ്ടി വരും! ഇതാ നോക്കൂ:-


إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلاَهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلاَئِكَةُ بَعْدَ ذَلِكَ ظَهِيرٌ
“നിങ്ങളിരുവരും പശ്ചാതപിച്ചാല്‍ നിങ്ങള്‍ക്കു നല്ലത്. നിങ്ങളുടെ ഹൃദയങ്ങള്‍ നേര്‍വഴിയില്‍നിന്നും വ്യതിചലിച്ചിട്ടുണ്ട്.”(66:4)



നബിയുടെ ഭാര്യമാരായിരുന്ന ഹഫ്സയും ആയിഷയും തമ്മില്‍ വഴക്കും തല്ലും നടന്ന ഒരു സന്ദര്‍ഭത്തിലാണ് ഈ ചക്കൊളോത്തിപ്പോരിലിടപെട്ടു കൊണ്ട് അല്ലാഹു ഈ വെളിപാടിറക്കിയത്. ഇതില്‍ രണ്ടു പേരുടെ ഹൃദയങ്ങള്‍ എന്നു സൂചിപ്പിക്കാന്‍ قُلُوبُكُمَا ‘ഖുലൂബുകുമാ’ എന്ന പദമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. രണ്ടിലേറെ ഹൃദയങ്ങളുണ്ടെങ്കിലേ അറബിയില്‍ ഈ വാക്കു പ്രയോഗിക്കൂ. രണ്ടാള്‍ക്കും ഓരോ ഹൃദയമേ ഉള്ളുവെങ്കില്‍ ‘ഖല്‍ബകുമാ’ എന്നേ പറയാവൂ. ഇതു ഖുര്‍ ആനിലെ അനേകം വ്യാകരണത്തെറ്റുകളിലൊന്നു മാത്രം.

ഇപ്രകാരം ഭാഷാപ്രയോഗങ്ങളെയൊക്കെ വ്യാഖ്യാനിച്ച് അല്‍ഭുതം മെനഞ്ഞെടുക്കാന്‍ പുറപ്പെട്ടാല്‍ അല്ലാഹു തന്നെ ഒരാളല്ല അനേകം പേരാണെന്നും തെളിയിക്കാന്‍ പ്രയാസമില്ല. !. ഇതാ മറ്റൊരു ഉദാഹരണം:-


حَتَّىٰ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ
“അങ്ങനെ അവരില്‍ ഒരാള്‍ക്കു മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും , എന്റെ രക്ഷിതാവേ (നിങ്ങളെല്ലാവരും കൂടി) എന്നെ മടക്കിത്തരുവിന്‍ ”(23:99)



ഇവിടെ رَبِّ ٱرْجِعُون “റബ്ബിര്‍ജി ഊന്‍ ”എന്നു ബഹുവചനത്തില്‍ പ്രയോഗിച്ചതിനാല്‍ റബ്ബ് ഒരാളല്ല; അനവധി പേരാണെന്നു വരുന്നു. പൂജകബഹുവചനം കൊണ്ട് അല്ലാഹുവിനെ ആദരിക്കുന്ന പതിവും അറബി ഭാഷയിലില്ലെന്നാണു തോന്നുന്നത്. ഇതും അല്ലാഹുവിന്റെ കിതാബിലെ ഗുരുതരമായ വ്യാകരണത്തെറ്റുകളിലൊന്നാണ്.


അടുത്തത് - പരാഗണം; പിന്നെ പക്ഷിശാസ്ത്രം!

Thursday, August 21, 2008

വിരലടയാള ശാസ്ത്രം ഖുര്‍ ആനില്‍

2.വിരലടയാള ശാസ്ത്രം ഖുര്‍ ആനില്‍ !


മനുഷ്യരുടെ വിരലടയാളത്തിലെ വ്യത്യാസങ്ങള്‍ കുറ്റാന്യേഷണത്തിനും മറ്റും ഉപയോഗപ്പെടുത്താമെന്ന അറിവ് ആധുനികമാണ്. എന്നാല്‍ ഈ അല്‍ഭുതജ്ഞാനം ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടിത്തിയിട്ടുണ്ടെന്നാണു ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാരുടെ മറ്റൊരു ‘ഗവേഷണഫലം’ വ്യക്തമാക്കുന്നത്. ഖുര്‍ ആന്റെ ശാസ്ത്രവല്‍ക്കരണം ദൌത്യമായി ഏറ്റെടുത്തവര്‍ ഈ അല്‍ഭുതം കണ്ടെടുത്തത് താഴെ പറയുന്ന ഖുര്‍ ആന്‍ വാക്യത്തില്‍ നിന്നാണ്.:

أَيَحْسَبُ ٱلإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ

“മനുഷ്യന്‍ കരുതുന്നുവോ , അവന്റെ എല്ലുകളെ നാം ഒരുമിച്ചു കൂട്ടുന്നതേയല്ല എന്ന്;
ഇല്ലാതേ! അവന്റെ വിരലുകളെപ്പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനാണു നാം.” (75:2,3)



ഇവിടെ نُّسَوِّي [നുസവ്വിയ] എന്ന വാക്കിനു ,ശരിയാക്കുക; നേരെയാക്കുക എന്നൊക്കെയാണു സാമാന്യമായ അര്‍ത്ഥം. بَنَانَه [ബനാനഹു] എന്നതിന് നിങ്ങളുടെ വിരലുകള്‍ , അസ്ഥിസന്ധികള്‍ എന്നൊക്കെയാണു വിവക്ഷ. നമ്മുടെ മൃതശരീരം മണ്ണില്‍ ദ്രവിച്ചു നശിച്ച ശേഷം പുനരുത്ഥാന നാളില്‍ അതു പഴയ പടി പുനസ്ഥാപിക്കാന്‍ അല്ലാഹുവിനു ബുദ്ധിമുട്ടാകില്ലേ എന്ന സ്വാഭാവിക സംശയത്തിനുള്ള മറുപടിയായാണ് ഈ വെളിപാട് അല്ലാഹു ഇറക്കിയിരിക്കുന്നത്. ശരീരത്തിലെ വിരലുകള്‍ പോലുള്ള സൂക്ഷ്മമായ അംശങ്ങള്‍ പോലും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അല്ലാഹുവിനു യാതൊരു പ്രയാസവും കൂടാതെ കഴിയും എന്നേ ഇവിടെ അര്‍ത്ഥമാക്കുന്നുള്ളു.

എന്നാല്‍ ഗവേഷണക്കാര്‍ ഇവിടെ വിരലടയാള ശാസ്ത്രം പഠിപ്പിക്കാനാണ് അല്ലാഹു ശ്രമിക്കുന്നത് എന്നത്രേ ‘കണ്ടെത്തി’യിരിക്കുന്നത്! അതിനായി അവര്‍ നടത്തിയ കരണം മറിച്ചില്‍ ഇങ്ങനെ:
നുസ്വ്വിയ എന്നാല്‍ വ്യത്യാസപ്പെടുത്തുക എന്നും ബനാനഹ് എന്നാല്‍ വിരലടയാളങ്ങള്‍ എന്നും അര്‍ത്ഥം മാറ്റി. വിരലടയാളങ്ങള്‍ വ്യത്യാസപ്പെടുത്തി എന്നു വന്നാല്‍ വിരലടയാള ശാസ്ത്രമായില്ലേ?


ഇവിടെ മനുഷ്യര്‍ തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങളെക്കുറിച്ചേയല്ല പ്രതിപാദ്യം. മരിച്ചു മണ്ണായി പ്പോയ ഒരാളുടെ ശരീരത്തിലെ സൂക്ഷ്മമായ സവിശേഷതകളെ പോലും അതേപടി പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ ഒരു വീംപു പറച്ചിലാണ് ഈ വാക്യത്തിലുള്‍ക്കൊള്ളുന്നത്. അതിനാല്‍ നുസവ്വിയ എന്ന വാക്കിനു വ്യത്യാസപ്പെടുത്തുക എന്നര്‍ത്ഥം കല്‍പ്പിച്ചാല്‍ പോലും ഒരു മനുഷ്യന്റെ വ്യത്യസ്തമായ വിരല്‍ത്തലപ്പുകളെ അതേപ്രകാരം വ്യത്യസ്തമാക്കി പുനസൃഷ്ടിക്കും എന്നേ അര്‍ത്ഥം വരൂ. ഒരു കയ്യിലെ അഞ്ചു വിരലുകളും നീളത്തിലും ആകൃതിയിലും വിന്യാസത്തിലും വ്യതാസമുണ്ടല്ലോ. ആ വ്യത്യാസം അതേ പടി അല്ലാഹു വീണ്ടും സൃഷ്ടിക്കും എന്നു സാരം. ഇനി ബനാനഹു എന്നതിനു നിങ്ങളുടെ വിരലല്‍ത്തലപ്പിലെ അടയാളങ്ങള്‍ എന്നാണര്‍ത്ഥമെന്നു വന്നാലും അതു രണ്ടു വ്യക്തികളുടെ വിരലടയാള‍ങ്ങള്‍ തമ്മിലുള്ള വ്യത്യാസമാകുന്നില്ല. ഇ വാക്യത്തിന്റെ സന്ദര്‍ഭം അങ്ങനെയൊരര്‍ത്ഥം മെനയാന്‍ ഒട്ടും യോജിച്ചതല്ലതന്നെ.


അതിനാല്‍ ഈ വാക്യത്തില്‍ വിരലടയാളവും കുറ്റാന്യേഷണവും അതുപോലുള്ള ശാസ്ത്രാല്‍ഭുതങ്ങളുമൊന്നും ഇല്ല. വ്യത്യസ്തമായ അഞ്ചു വിരലുകളെയും പഴയതുപോലെ പുനരാവിഷ്കരിക്കാനൊക്കെ സര്‍വ്വ ശക്തനായ അല്ലാഹുവിനെക്കൊണ്ടു പറ്റും എന്ന് അക്കാലത്തെ ജാഹിലുകളായ അറബികളോടു പറയുക മാത്രമേ ‘അല്ലാഹു’ ഇവിടെ ചെയ്തിട്ടുള്ളു. ഇതു പറയാന്‍ മനുഷ്യരുടെ വിരലടയാളങ്ങള്‍ വ്യത്യാസമുള്ളതാണെന്ന ഒരു അല്‍ഭുതജ്ഞാനത്തിന്റെ ആവശ്യമില്ല. ഈ പറച്ചില്‍കൊണ്ടൊന്നും അല്ലാഹുവിന്റെ ജീവന്‍ ഇനിയുള്ള കാലം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവായിരിക്കാം വിശ്വാസികളെ ഇത്തരം സാഹസങ്ങള്‍ക്കു പ്രേരിപ്പിക്കുന്നത്. അല്ലാഹുവിന്റെയും രക്ഷകരുടെയും ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാന്‍ !

അടുത്തത്
പരാഗണവും തേനീച്ചയും....

Tuesday, August 19, 2008

ബിഗ് ബാങ് തിയറി ഖുര്‍ ആനില്‍

ഖുര്‍ ആനില്‍ ശാസ്ത്രീയമായ ഒരറിവും വെളിപ്പെടുത്തുന്നില്ല എന്നു നാം കണ്ടു. ഭൂമിയുടെ ആകൃതിയെപ്പറ്റിയും ആകാശം, സൂര്യന്‍ ,ചന്ദ്രന്‍ തുടങ്ങിയ പ്രാഥമിക ഭൌതിക കാര്യങ്ങളെപ്പറ്റിയുമൊക്കെ ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കുണ്ടായിരുന്ന വികലമായ അറിവുകള്‍ മാത്രമേ ഖുര്‍ ആനിലും വെളിപ്പെടുന്നുള്ളു എന്നും നാം മനസ്സിലാക്കി. ഈ വക കാര്യങ്ങളില്‍ ശരിയായ വസ്തുതകള്‍ എന്തുകൊണ്ട് ദൈവം പറഞ്ഞു തന്നില്ല എന്ന ചോദ്യത്തിനു “ഖുര്‍ ആന്‍ ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി അവതരിപ്പിച്ചതല്ല” എന്ന മറുപടിയാണു മതത്തിന്റെ വക്താക്കളില്‍നിന്നും ലഭിക്കാറ്! അതേ സമയം ശാസ്ത്ര വസ്തുതകളുമായി എന്തെങ്കിലും സാമ്യമോ അപ്രകാരം വളച്ചൊടിച്ചു വ്യാഖ്യാനിക്കാനുള്ള വല്ല വിദൂര സാധ്യതയൊ കണ്ടെത്തിയാല്‍ അതിനെ ആയിരം നുണകളും അതിശയോക്തികളും കൂട്ടിച്ചേര്‍ത്ത് ലോകമാകെ പറകൊട്ടി പ്രചരിപ്പിക്കാനും ഇതേ കൂട്ടര്‍ ശ്രമിക്കുകയും ചെയ്യുന്നു. ശാസ്ത്രം പഠിപ്പിക്കുക എന്ന ഉദ്ദേശ്യം ഒട്ടുമില്ലാത്ത ഒരു കൃതിയില്‍ ശാസ്ത്ര സൂചനകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്നാണിപ്പോള്‍ ഇവര്‍ പറയുന്നത്. നേരെ ചൊവ്വേ ഭൂമി ഉരുണ്ടതാണെന്നു പോലും പറഞ്ഞു തരാന്‍ വിവരമില്ലാത്ത ‘അല്ലാഹു’ ഖുര്‍ ആനില്‍ ബിഗ് ബാങ് തിയറിയും അറ്റോമിക് തിയറിയുമൊക്കെ പട്ടില്‍ പൊതിഞ്ഞു ആരും കാണാതെ ഒളിപ്പിച്ചു വെച്ചതിന്റെ ഉദ്ദേശ്യമെന്താണാവോ!

ശാസ്ത്രകാരന്മാര്‍ ഒരുപാടു കഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിച്ചും കണ്ടെത്തിയ കാര്യങ്ങള്‍ ലോകത്തെല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞ് പിന്നെയും കുറെ നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം “ ഇതാ ഞങ്ങളുടെ ഖുര്‍ ആനില്‍ അതുണ്ട്.” എന്നു വീമ്പടിക്കുന്നതു കൊണ്ട് ഇക്കൂട്ടര്‍ സ്വയം പരിഹാസ്യരാകുന്നു എന്നതിനപ്പുറം എന്തു പ്രയോജനമാണു മനുഷ്യര്‍ക്കുള്ളത്?
ഏതായാലും ഇപ്രകാരം കഠിന പ്രയത്നങ്ങളിലൂടെ ഈ ആധുനിക ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാര്‍ കണ്ടെത്തി പ്രചരിപ്പിക്കുന്ന ഏതാനും ദൈവിക സൂചനകളുടെ നിജസ്ഥിതി ഒന്നു പരിശോധിക്കാനാണിവിടെ ശ്രമിക്കുന്നത്. ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ അവരുടെ ഗവേഷണങ്ങള്‍ തുടരുകയാണ്. പുതിയ കണ്ടു പിടുത്തങ്ങള്‍ പലതും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ആദ്യഗവേഷണങ്ങളില്‍ കണ്ടെത്തിയ ഏതാനും ഉദാഹരണങ്ങള്‍ നമുക്കു നോക്കാം.

1. വികസിക്കുന്ന പ്രപഞ്ചം.

പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ശാസ്ത്രരംഗത്ത് പഠനങ്ങളും ഗവേഷണങ്ങളും നടന്നു വരുന്നതേയുള്ളു. ഏതാനും നിഗമനങ്ങളാണു ശാസ്ത്രം ഈ കാര്യത്തില്‍ ഇതുവരെ മുന്നോട്ടു വെച്ചിട്ടുള്ളത്. അതുതന്നെ ഇന്നത്തെ നിലയിലുള്ള ഒരു പ്രപഞ്ചഘടന രൂപപ്പെട്ടതിനെ സംബന്ധിച്ചുള്ള നിഗമനങ്ങള്‍ മാത്രമാണു താനും. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു പ്രപഞ്ചം എപ്പോള്‍ എങ്ങിനെ തുടങ്ങി എന്നതല്ല ശാസ്ത്രം ചര്‍ച്ച ചെയ്യുന്നത്.
മഹാസ്ഫോടനസിദ്ധാന്തം അത്തരത്തിലുള്ള ഒരു നിഗമനം മാത്രമാണ്. ഒരു പൊട്ടിത്തെറിയില്‍നിന്നെന്ന പോലെ വികസിച്ചു കൊണ്ടിരിക്കുകയാണു പ്രപഞ്ചം എന്നതാണു നിഗമനം. പൊട്ടിത്തെറിയുണ്ടാക്കിയത് ‘അല്ലാഹു’വാണെന്നും അക്കാര്യങ്ങളൊക്കെ ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടെന്നുമാണു നമ്മുടെ മുസ്ലിം ഗവേഷകര്‍ ‘കണ്ടെത്തി’യിരിക്കുന്നത്! തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഈ ഖുര്‍ ആന്‍ വാക്യമാണ്.:

وَٱلسَّمَآءَ بَنَيْنَاهَا بِأَييْدٍ وَإِنَّا لَمُوسِعُونَ

ആകാശമാകട്ടെ നാമതിനെ കൈകള്‍ കൊണ്ടു സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവന്‍ തന്നെയാണ്.(51:47) ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ തഫ്സീറുകളിലും ഈ സൂക്തത്തിനു നല്‍കിയിട്ടുള്ള അര്‍ത്ഥമാണു മേലുദ്ധരിച്ചത്. എന്നാല്‍ നമ്മുടെ പുത്തന്‍ ഗവേഷണവ്യാഖ്യാതാക്കള്‍ ഈ വാക്യത്തിലെ لَمُوسِعُون‘മൂസിഊന്‍ ’ എന്നതിന് വികസിപ്പിക്കുന്നവന്‍ എന്നൊരു പുതിയ അര്‍ത്ഥം ‘കണ്ടെത്തി’ക്കൊണ്ടാണ് ഈ സൂക്തത്തില്‍ ബിഗ്ബാങ് തിയറി ഒളിച്ചിരിപ്പുണ്ട് എന്നു പ്രചരിപ്പിക്കുന്നത്.! പ്രവാചകനോ പൂര്‍വ്വകാല മുഫസ്സിറുകളോ ഈ വാക്യത്തിന് ഇങ്ങനെയൊരു അര്‍ത്ഥവും വ്യാഖ്യാനവും നല്‍കിയിട്ടില്ല. ഖുര്‍ ആനില്‍ പ്രകൃതി ദൃഷ്ടാന്തങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന മിക്ക സൂക്തങ്ങളും ഇതു പോലെ അല്ലാഹുവിന്റെ വിപുലമായ കഴിവുകളെ വാഴ്ത്തിക്കൊണ്ടാണവസാനിപ്പിക്കുന്നത്. ഇതു ഖുര്‍ ആനില്‍ പൊതുവില്‍ സ്വീകരിച്ചു കാണുന്ന ഒരു ശൈലിയാണ്. അല്ലാഹുവിനു വളരെയധികം കഴിവുണ്ട് എന്നല്ലാതെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നൊന്നും ഈ വാക്യത്തിനര്‍ത്ഥമില്ല. ഇതു പോലുള്ള അട്ടിമറികളാണ് ഇപ്പോള്‍ രംഗത്തു വന്നുകൊണ്ടിരിക്കുന്ന മിക്ക ‘ശാസ്ത്ര സൂചനകളുടെയും’ പിന്നിലുള്ളത്.

ചന്ദ്രന്‍ ഒരു വെളിച്ചമാകുന്നു, ഭൂമി ഇളകുന്നേയില്ല, സൂര്യന്‍ സഞ്ചരിക്കുകയും രാത്രി അല്ലാഹുവിന്റെ കസേരക്കു കീഴെ പോയി വിശ്രമക്കുകയുമാണ് എന്നൊക്കെ വിവരിച്ചു തന്ന ‘ദൈവം’ നമുക്ക് ബിഗ് ബാങ് തിയറി പഠിപ്പിച്ചു തന്നു എന്നു പറഞ്ഞാല്‍ അതു മുഖവിലക്കെടുക്കാന്‍ പറ്റുമോ? ഇനി ബിഗ് ബാങ് തിയറിക്കു പകരം സ്വീകാര്യമായ മറ്റൊരു സിദ്ധാന്തമാണു ശാസ്ത്രം അംഗീകരിക്കുന്നതെന്നു വന്നാലോ, അല്ലാഹുവിന്റെ കിതാബില്‍ അര്‍ത്ഥമാറ്റവും അട്ടിമറിയും പിന്നെയും നടത്തേണ്ടി വരില്ലേ? ഭൂമി ഉരുണ്ടതാണെന്നെങ്കിലും അല്ലാഹു അന്നു പറഞ്ഞു തന്നിരുന്നെങ്കില്‍ മനുഷ്യര്‍ക്കെത്ര പ്രയോജനപ്പെട്ടേനേ അത്.!


അല്ലാഹു കുന്‍ എന്നു പറയേണ്ട താമസം അവന്‍ വിചാരിക്കുന്നതെന്തും ഉണ്ടാകും എന്നാണു ഖുര്‍ ആനില്‍ വീമ്പു പറയുന്നത്.(2:117) ശാസ്ത്രം കണ്ടെത്തിയ പ്രപഞ്ചസിദ്ധാന്തങ്ങളൊക്കെ ശരിയാണെങ്കില്‍ അലാഹു കുന്‍ [ഉണ്ടാവുക] എന്നു പറഞ്ഞിട്ടും കോടാനുകോടി കൊല്ലങ്ങള്‍ വേണ്ടിവന്നു ഇന്നത്തെ നിലയില്‍ ഒരു പ്രപഞ്ചം രൂപപ്പെട്ടു വരാന്‍ എന്നു കരുതേണ്ടി വരും . പ്രപഞ്ചഘടന പൂര്‍ണ്ണത കൈവരിച്ചു എന്നു കരുതാനും നിവൃത്തിയില്ല. അതിന്നും പരിണമിച്ചുകൊണ്ടേയിരിക്കുകയാണ്. കുന്‍ പറഞ്ഞാള്‍ ‘ഉടനെ’ അതുണ്ടാകും എന്ന വീമ്പ് വെറും പൊള്ളയാണെന്നര്‍ത്ഥം!


പൊട്ടിത്തെറി അല്ലാഹുവിന്റെ വകയാണെന്നു സമ്മതിച്ചാലും പ്രശ്നം തീരുന്നുമില്ല. പടക്കമുണ്ടാക്കാന്‍ വേണ്ട കരിമരുന്നും മറ്റും എങ്ങനെയുണ്ടായി? എവിടെനിന്നു കിട്ടി?,പൊട്ടിത്തെറിച്ചത് അല്ലാഹു തന്നെയാണോ?, പൊട്ടിത്തെറിക്കുമ്പോള്‍ അദ്ദേഹം എവിടെയാണു നിന്നത്? പൊട്ടിത്തെറിയുണ്ടാകും മുമ്പ് അല്ലാഹു എവിടെയായിരുന്നു? എന്തു ചെയ്യുകയായിരുന്നു? മൂപ്പരെങ്ങനെയാണുണ്ടായത്? എന്തിണാണുണ്ടായത്? എന്തിനാണിങ്ങനെയൊരു പ്രപഞ്ചമുണ്ടാക്കിയത്? ..... എന്നിങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.

ഇതിനും ഖുര്‍ ആനില്‍ മറുമരുന്നുണ്ട്:

يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَسْأَلُواْ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُواْ عَنْهَا حِينَ يُنَزَّلُ ٱلْقُرْآنُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا وَٱللَّهُ غَفُورٌ حَلِيمٌ
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُواْ بِهَا كَافِرِينَ


"O ye who believe! Ask not questions about things which if made plain to you, may cause you trouble...  Some people before you did ask such questions, and on that account lost their faith." (Quran. 5:101-102)

മനസ്സിലായില്ലേ? ഉത്തരം മുട്ടുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത്. അങ്ങനെ ചോദിച്ചവരൊക്കെ കാഫറുകളായിത്തീരുകയാണുണ്ടായതെന്ന്!

അടുത്തത്-----
2.വിരലടയാളം.

Friday, August 15, 2008

കാലഹരണപ്പെട്ട കാലഗണന

കാലഹരണപ്പെട്ട കാലഗണന!


ആകാശനിരീക്ഷണത്തിലൂടെ കൃത്യമായി കാലനിര്‍ണയം നടത്താനും അതനുസരിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിപ്രതിഭാസങ്ങളെയും മുന്‍ കൂട്ടി പ്രവചിക്കാനും വളരെ പണ്ടു മുതലേ മനുഷ്യര്‍ പരിശീലിച്ചിരുന്നു. ഋതുഭേദങ്ങള്‍ക്കും പ്രകൃതിയിലെ ജൈവപ്രതിഭാസങ്ങളുടെ ചാക്രികാവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നത് സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ വര്‍ത്തുള സഞ്ചാരമായതിനാല്‍ ,ശാസ്ത്രീയവും പ്രയോജനകരവുമായ കാലഗണന സൌരവര്‍ഷത്തെ ആധാരമാക്കിയുള്ളതാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതും സൌരവര്‍ഷക്കലണ്ടര്‍ തന്നെയാണ്.

എന്നാല്‍ അറേബ്യന്‍ മരുഭൂമിയിലെ പഴയകാല നാടോടികള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയാണു കാലം ഗണിച്ചിരുന്നത്. പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ ഈ കാലനിര്‍ണയ സമ്പ്രദായത്തിനു ദിവ്യത്വം കല്‍പ്പിച്ചിരിക്കുകയാണു ഖുര്‍ ആന്‍ !
അറേബ്യയില്‍തന്നെ കാര്‍ഷികവൃത്തി ചെയ്ത് സ്ഥിരാ‍വാസമുറപ്പിച്ചിരുന്ന ജൂത ഗോത്രക്കാരും മറ്റും പ്രകൃതിക്കിണങ്ങുന്ന മട്ടില്‍ ഈ കാലനിര്‍ണയത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ ശ്രമിച്ചിരുന്നു. കൃഷിയും കാലാവസ്ഥയും ,ചന്ദ്രമാസക്കലണ്ടറുമായി ഒത്തു പോകാത്തതിനാല്‍ അവര്‍ തങ്ങളുടെ ‘കലണ്ടറി’ല്‍ ചില ക്രമീകരണങ്ങള്‍ വരുത്തി സൌരവര്‍ഷവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ ‘അല്ലാഹു’ രോഷാകുലനായി പ്രതികരിച്ചതു നോക്കുക:


“നിശ്ചയമായും ‘നസീഅ’ അവിശ്വാസത്തിന്റെ വര്‍ദ്ധന തന്നെയാണ്. അതു മൂലം അവിശ്വാസികള്‍ വഴി പിഴപ്പിക്കപ്പെടുന്നു. അല്ലാഹു ഹറാമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കുവാനും അങ്ങനെ അവന്‍ ഹലാലാക്കിയതിനെ ഹറാമാക്കുവാനും വേണ്ടി ഒരേ മാസത്തെ തന്നെ അവര്‍ ഒരു കൊല്ലം ഹലാലും മറ്റൊരു കൊല്ലം ഹറാമുമാക്കുന്നു. തങ്ങളുടെ ഈ ദുഷ് ചെയ്തികള്‍ അവര്‍ക്കു ഭംഗിയായി തോന്നുന്നു. കാഫറുകളെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുകയില്ല. “(9:37)
വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നതിപ്രകാരമാണ്:
إِنَّمَا ٱلنَّسِيۤءُ زِيَادَةٌ فِي ٱلْكُفْرِ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُ عَاماً وَيُحَرِّمُونَهُ عَاماً لِّيُوَاطِئُواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُ زُيِّنَ لَهُمْ سُوۤءُ أَعْمَالِهِمْ وَٱللَّهُ لاَ يَهْدِي ٱلْقَوْمَ ٱلْكَافِرِينَ



“ഇമാം റാസി മുതലായ ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. പണ്ടു മുതല്‍ക്കേ ചന്ദ്രികാ മാസങ്ങളുടെ അടിസ്ഥാനത്തിലാണു അറബികള്‍ കാലനിര്‍ണയം ചെയ്തു വന്നിരുന്നത്. സൌരവര്‍ഷവും ചന്ദ്രവര്‍ഷവും തമ്മില്‍ കൊല്ലത്തില്‍ ഏതാണ്ട് പതിനൊന്നു ദിവസത്തെ വ്യത്യാസം ഉണ്ടായിരിക്കുമല്ലോ. ഉഷ്ണം, ശൈത്യം, കാലവര്‍ഷം, വേനല്‍ മുതലായ പ്രകൃതി മാറ്റങ്ങള്‍ അനുഭവിക്കുന്നത് സൌരമാസങ്ങളുടെ കണക്കിലുമായിരിക്കും. ഇതു നിമിത്തം ഹജ്ജുകാലം ചിലപ്പോള്‍ അത്യുഷ്ണവേളയിലും ,ചിലപ്പോള്‍ മറിച്ചും വന്നേക്കും. ഉഷ്ണകാലത്തു ഹജ്ജ് വരുന്നതുകൊണ്ട് പൊതുവെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ , അവരുടെ ഒരു പ്രധാന ധനാഗമ മാര്‍ഗ്ഗമായ ഹജ്ജുകാലത്തെ കച്ചവട ഉത്സവങ്ങള്‍ക്കും അതു തടസ്സമായിത്തീരും. അതുകൊണ്ട് ചാന്ദ്രിക മാസങ്ങളെ കണക്കാക്കുന്നതില്‍ ചില നീക്കുപോക്കുകള്‍ സ്വീകരിച്ചുകൊണ്ട് ഹജ്ജുകാലം അവര്‍ മാറ്റി നിശ്ചയിക്കും. ഇതാണ് ഈ ‘നസീ ഇ’ന്റെ ചുരുക്കം.” (ഖുര്‍ ആന്‍ വിവരണം-അമാനി മൌലവി)


ഹജ്ജിനോടനുബന്ധിച്ചുള്ള വ്യാപാരമേളയും ,കാര്‍ഷിക വിളവെടുപ്പും തമ്മില്‍ പൊരുത്തമില്ലാതെ വരുന്നതുമൂലം കൃഷിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രായോഗിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതിനാലാണ് അവര്‍ ചാന്ദ്ര വര്‍ഷവും സൌര വര്‍ഷവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. അശാസ്ത്രീയവും പ്രകൃതിവിരുദ്ധവുമായ ഒരു കാലഗണനാസമ്പ്രദായം അവലംബിക്കേണ്ടി വന്നതിനാലാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. അതിനാല്‍ ചന്ദ്രന്റെ വൃദ്ധി നോക്കി മാസം നിര്‍ണയിക്കുന്ന രീതി ഒഴിവാക്കി സൌരവര്‍ഷമനുസരിച്ച് കാലം നിര്‍ണയിക്കാന്‍ ഉപദേശിക്കുകയായിരുന്നു സാമാന്യ വിവേകമുള്ള ഒരു ദൈവം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അജ്ഞാനികളായ അറബികളുടെ അബദ്ധ പഞ്ചാംഗത്തിന്റെ ന്യൂനത പരിഹരിക്കാന്‍ ശ്രമിച്ചവരെ ധിക്കാരികളായും കാഫറുകളായും മുദ്ര കുത്തി അധിക്ഷേപിക്കാനാണ് ‘ദൈവം’ മുതിര്‍ന്നത്. അല്ലാഹുവിന്റെ ഈ വിവരക്കേടു മൂലം ഇന്നും മുസ്ലിംങ്ങള്‍ക്കു വളരെയേറെ പ്രായോഗിക പ്രയാസങ്ങളും സങ്കീര്‍ണ്ണതകളും അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളം പോലുള്ള ഒരു കൊച്ചു പ്രദേശത്തു പോലും ഏകീകൃതമായ രീതിയില്‍ പെരുന്നാളോ നൊമ്പോ അനുഷ്ഠിക്കാനാവാതെ , തമ്മില്‍ തല്ലും കത്തിക്കുത്തും തുടരുന്നത് അശാസ്ത്രീയമായ ഈ ‘മാസം നോക്കി’ സമ്പ്രദായത്തിന്റെ ഫലമാണ്. !

ക്രിസ്തുമസ് ആഘോഷിക്കേണ്ട തിയ്യതിയെക്കുറിച്ച് ലോകത്തെവിടെയും ഒരു തര്‍ക്കവും ഉണ്ടാകുന്നില്ല . എന്നാല്‍ മുസ്ലിംങ്ങളുടെ പെരുന്നാളിനും നോംപിനും തല്ലും തര്‍ക്കവുമില്ലാത്ത ഒരു കൊല്ലവും ഉണ്ടാകാറില്ല!!

ഖുര്‍ ആന്‍ ദൈവത്തിന്റെ കൃതിയല്ല; വിവരം കെട്ട മനുഷ്യന്റെ സൃഷ്ടിയാണ് എന്നതിന് ഇതും ഒന്നാംതരമൊരു ‘ദൃഷ്ടാന്തം’ തന്നെ!!!

അല്ലാഹു വെളിപ്പെടുത്തുന്ന മറ്റു ചില ആകാശ രഹസ്യങ്ങള്‍

ഇടിയും മിന്നലും കാറ്റും മഴയുമൊക്കെ പണ്ടു കാല‍ത്തു ദൈവങ്ങളായിരുന്നു. മനുഷ്യര്‍ ഭയപ്പെട്ടിരുന്ന പ്രകൃതി പ്രതിഭാസങ്ങളെയൊക്കെ ആരാധനയും സ്തുതിയും ബലിയും കൊണ്ട് പ്രീതിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. പിന്നീട് പ്രകൃതിയെ നിയന്ത്രിക്കുന്ന അതീതശക്തികളായി ദൈവങ്ങള്‍ക്കു സ്ഥാനക്കയറ്റം കിട്ടി. അതോടെ സ്തുതിയും ബലിയും അവര്‍ക്കായി. ദൈവങ്ങള്‍ രാജാക്കന്മാരെപ്പോലെ സിംഹാസനങ്ങളില്‍ ഇരുന്നു ഭരിക്കുകയാണെന്നും സഹായികളായി ചില അദൃശ്യ ശക്തികള്‍ വേറെയുണ്ടെന്നും സങ്കല്‍പ്പിക്കപ്പെട്ടു. അല്ലാഹുവെന്ന ദൈവം കാര്യനിര്‍വ്വഹണം നടത്തുന്നത് മലക്കുകള്‍ എന്ന ഒരു തരം അദൃശ്യസേനയെ ഉപയോഗപ്പെടുത്തിയാണ്. വിവിധ ചുമതലക്കാരായി നിരവധി മാലാഖമാര്‍ ആകാശത്തും ഭൂമിയിലും പണിയെടുക്കുന്നുണ്ട്.
മാലാഖമാരും സദാസമയം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുമത്രേ. പ്രകൃതിയിലെ ,ജീവനും ആത്മാവുമില്ലാത്ത പ്രതിഭാസങ്ങളും അല്ലാഹുവിനു മുഖസ്തുതി പറഞ്ഞു കൊണ്ടിരിക്കും! ഇടിയും മിന്നലും അല്ലാഹുവിനെ സ്തുതിക്കുന്നത് എങ്ങനെയെന്ന് അല്ലാഹു തന്നെ വിവരിക്കുന്നുണ്ട്:

وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِ وَٱلْمَلاَئِكَةُ مِنْ خِيفَتِهِ وَيُرْسِلُ ٱلصَّوَاعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَادِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ
“ഇടിനാദം അവനേ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. ഭയപ്പാടു മൂലം മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിമിന്നലിനെ അവന്‍ അയക്കുന്നു. അവനുദ്ദേശിക്കുന്നവരെ അതുമൂലം അവന്‍ അപായപ്പെടുത്തുകയും ചെയ്യുന്നു. ....”(13:13)


പ്രവാചകന്റെ വിശദീകരണം കൂടി കാണുക:

ഇബ് നു അബ്ബാസ് പറയുന്നു: ഒരിക്കല്‍ പ്രവാചകനോട് ഇടിമിന്നലിനെ കുറിച്ചു ചോദിച്ചു.അദ്ദേഹം പറഞ്ഞു:“ അത് മേഘങ്ങളുടെ ചുമതലയുള്ള ഒരു മലക്കാണ്. ദൈവഭയത്താല്‍ ആ മലക്ക് തീച്ചാട്ടവാര്‍ വീശിക്കൊണ്ട് മെഘങ്ങളെ തെളിച്ചുകൊണ്ടു പോകുന്നു. ”
മറ്റൊരു ഹദീസില്‍ ,ജൂതന്മാരുടെ ചോദ്യത്തിനു മറുപടിയായി പ്രവാചകന്‍ ഇപ്രകാരം പറഞ്ഞതായി തിര്‍മുദി ഉദ്ധരിക്കുന്നു: “ മേഘങ്ങളുടെ ചുമതലയുള്ള മലക്ക് ദെവം ഇച്ഛിക്കുന്ന സ്ഥലത്തേക്ക് തീക്കട്ടകളെറിഞ്ഞ് അവയെ ഓടിച്ചു കൊണ്ടു പോവുകയാണ്. അവയോടു നില്‍ക്കാന്‍ പറയുന്ന ഗര്‍ജ്ജനമാണ് ഇടിനാദം”.

ഇടി കേള്‍ക്കുമ്പോള്‍ നബി ഇപ്രകാരം പറഞ്ഞിരുന്നതായി അബൂ ഹുറൈറയും സാക്ഷ്യപ്പെടുത്തുന്നു: “യാതൊരുവനെ സ്തുതിച്ചുകൊണ്ട് ഇടി തസ്ബീഹ് നടത്തുന്നുവോ അവന്‍ മഹാ പരിശുദ്ധന്‍ . അവനെ ഞാന്‍ വാഴ്ത്തുന്നു.” ഇടിയും മഴക്കാറും കണ്ടാല്‍ “ നിന്റെ കോപം കൊണ്ടു നീ ഞങ്ങളെ ശിക്ഷിക്കരുതേ”എന്നും നബി പ്രാര്‍ത്ഥിക്കുമായിരുന്നു എന്നാണു ഇബ്നു ഉമര്‍ പറയുന്നത്.


ആകാശത്തിനു മുകളില്‍ കെട്ടി നിര്‍ത്തിയിട്ടുള്ള വെള്ളം മനുഷ്യരുടെ പ്രാര്‍ത്ഥനയും നന്ദിപ്രകടനവും മുഖസ്തുതിയുമൊക്കെ പരിഗണിച്ച് താഴോട്ടൊഴുക്കിത്തരുന്നതാണു മഴ! ഖുര്‍ ആനും ഹദീസും ഇതൊക്കെത്തന്നെയാണു വിവരിച്ചു തരുന്നത്. ആകാശക്കമാനം മേലോട്ടുയര്‍ത്തിയതു തന്നെ വെള്ളത്തെ പകുത്തു മാറ്റാനായിരുന്നുവെന്നാണല്ലോ ബൈബിളിലെ ഉല്‍പ്പത്തികഥയിലും പറയുന്നത്. വാനലോകത്തെ ജലാശയങ്ങളെക്കുറിച്ചുള്ള നബിയുടെ വിവരണങ്ങള്‍ അബൂദാവൂദും തിര്‍മുദിയും ഉദ്ധരിച്ച ഹദീസുകളിലുണ്ട്.
ഭൌമോപരിതലത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും സമുദ്രമാണെന്നും സമുദ്രജലം സൂര്യതാപമേറ്റ് ബാഷ്പീകരിക്കുന്നതുമൂലമാണു അന്തരീക്ഷവായു ജലനിബിഡമാകുന്നതെന്നും മഴയിലൂടെ ആവര്‍ത്തിക്കപ്പെടുന്ന ജലപരിവൃത്തിയാണ് ഭൂതലത്തെ ജൈവസാന്നിദ്ധ്യത്താല്‍ അനുഗൃഹീതമാക്കുന്നതെന്നും ഇന്നു കൊച്ചു കുട്ടികള്‍ക്കുപോലും അറിയാം. ഈ വസ്തുതകളൊന്നും ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കോ അവരുടെ ദൈവങ്ങള്‍ക്കോ അറിയുമായിരുന്നില്ല. സമുദ്രത്തിലെ ജലസമ്പത്തും സൂര്യന്‍ പ്രസരിപ്പിക്കുന്ന അളവറ്റ ഊര്‍ജ്ജവുമാണ് മനുഷ്യനുള്‍പ്പ്ര്ടുന്ന ജീവജാലങ്ങളുടെ നിലനിപ്പിനും വികാസപരിണാമങ്ങള്‍ക്കുമൊക്കെ അടിസ്ഥാനഹേതുവായിട്റ്റുള്ളതെന്ന് ശാസ്ത്രം നമ്മെ തെര്യപ്പെടുത്തുന്നു.

സൂര്യനും ചന്ദ്രനും മനുഷ്യര്‍ക്കു കൊല്ലക്കണക്കും മാസക്കണക്കും തിരിയാനുള്ള അടയാളങ്ങളാണെന്നു ‘ദൃഷ്ടാന്തം’ വിവരിക്കുന്ന ഖുര്‍ ആന്‍ , മനുഷ്യര്‍‍ക്കു വേണ്ടി സമുദ്രങ്ങളെ ഉണ്ടാക്കിത്തന്നതെന്തിനാണെന്നും പറഞ്ഞു തരുന്നുണ്ട്.:


وَهُوَ ٱلَّذِي سَخَّرَ ٱلْبَحْرَ لِتَأْكُلُواْ مِنْهُ لَحْماً طَرِيّاً وَتَسْتَخْرِجُواْ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
“നിങ്ങള്‍ക്കു പുതിയ ഇറച്ചി തിന്നുന്നതിനും , ആഭരണങ്ങള്‍ പുറത്തെടുക്കുന്നതിനുമായി സമുദ്രത്തെ അധീനപ്പെടുത്തിത്തന്നത് അവനാണ്.”(16:14)



അത്ലാന്റിക് സമുദ്രവും പസഫിക് സമുദ്രവുമൊക്കെ ഉണ്ടാക്കിയത് അറബികള്‍ക്കു മുത്തുമണി പെറുക്കാനും മീന്‍പിടിക്കാനുമാണെന്ന്! സമുദ്രശാസ്ത്രത്തിന്റെ ഒരു വിജ്ഞാനകോശമാണു ഖുര്‍ ആന്‍ എന്നത്രേ നമ്മുടെ പുത്തന്‍ മുഫസ്സിറുകളുടെ അവകാശവാദം.


മനുഷ്യരെ പേടിപ്പിക്കാന്‍ അല്ലാഹു ഒപ്പിക്കുന്ന ഒരു ആകാശവികൃതിയാണുപോലും സൂര്യഗ്രഹണം . പ്രവാചകന്റെ വിശദീകരണം കാണുക: “അബൂമൂസ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു.അത് അന്ത്യപ്രളയമാണോ എന്നായിരുന്നു തിരുമേനിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശിച്ചു നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നമസ്കരിക്കുന്നത് അതിനു മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടേയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല, തന്റെ അടിമകളെ ഭയപ്പെടുത്താന്വേണ്ടി അല്ലാഹു നടപ്പിലാക്കുന്ന പണിയാണിറ്റ്ര്ഹ്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക.” എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു.” (ബുഖാരി-547)

‘അതു ചന്ദ്രന്റെ നിഴല്‍ മാത്രമാണ്. ആരും ഭയപ്പെടേണ്ടതില്ല’ എന്നായിരുന്നില്ലേ സര്‍വ്വജ്ഞദൈവവും ദൂതനും പറയേണ്ടിയിരുന്നത്?
മാനത്തു മഴക്കാറു മൂടുന്നതു പോലും നബിക്കു പേടിയായിരുന്നുവത്രേ:

“ആയിഷ പറയുന്നു: തിരുമേനി ആകാശത്തു മേഘം കണ്ടാല്‍ മുന്നോട്ടും പിന്നോട്ടും നടന്നുകൊണ്ടിരിക്കും. ചിലപ്പോള്‍ വീടിനുള്ളിലേക്കു കടക്കും. ഉടനെ പുറത്തു പോകും. തിരുമേനിയുടെ മുഖഭാവം മാറിയിട്ടുണ്ടാകും. മഴ പെയ്തുകഴിഞ്ഞാലോ തിരുമേനിയില്‍നിന്ന് ആ പേടിയെല്ലാം നീങ്ങിപ്പോകും. ഞാന്‍ തിരുമേനിയോട് ഇതിനെ കുറിച്ച് ചോദിച്ചു. തിരുമേനി അരുളി: “എനിക്കെന്തറിയാം. ! അങ്ങിനെ ആ ശിക്ഷയെ , അവരുടെ താഴ്വരകളുടെ നേരെ വരുന്ന ഒരു മേഘത്തിന്റെ രൂപത്തില്‍ കണ്ടപ്പോള്‍ ‘ഇതു നമുക്കു മഴ പെയ്തു കിട്ടാനുള്ള മേഘമാണ്’എന്ന് ഒരു ജനത കാണുകയുണ്ടായല്ലോ. ഈ മേഘം അത്തരത്തിലുള്ളതാണെങ്കിലോ?”

ആകാശത്തിനു മുകളില്‍ ഒരു മഞ്ഞുമലയുണ്ടെന്നതാണ് ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന മറ്റൊരു ഉപരിലോകരഹസ്യം! ആലിപ്പഴം വീഴുന്നത് ആ മലയില്‍നിന്നാണ്.


أَلَمْ تَرَ أَنَّ ٱللَّهَ يُزْجِي سَحَاباً ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَاماً فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلاَلِهِ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِن بَرَدٍ فَيُصِيبُ بِهِ مَن يَشَآءُ وَيَصْرِفُهُ عَن مَّن يَشَآءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِٱلأَبْصَارِ
“താങ്കള്‍ കണ്ടില്ലേ? അല്ലാഹു മേഘത്തെ പതുക്കെ വലിച്ചുകൊണ്ടു വരുകയും പിന്നീട് അവയെ കൂട്ടിച്ചേര്‍ക്കുകയും അട്ടിയാക്കുകയും ചെയ്യുന്നത്. അങ്ങനെ അതിനടിയില്‍ക്കൂടി മഴ പെയ്യുന്നതും താങ്കള്‍ക്കു കാണാം. ആകാശത്തുള്ള മഞ്ഞുമലയില്‍നിന്ന് അവന്‍ മഞ്ഞുകട്ടകള്‍ വീഴ്ത്തുന്നു. എന്നിട്ടന്വന്‍ ഉദ്ദേശിച്ചവരുടെ മേല്‍ അതു വീഴുന്നു. അവനുദ്ദേശിച്ചവരില്‍നിന്നും അതു ഒഴിഞ്ഞു പോവുകയും ചെയ്യുന്നു.”(24:43)



ഖാഫ് മല!

قۤ وَٱلْقُرْآنِ ٱلْمَجِيدِ
“ഖാഫ്! മഹത്വമേറിയ ഖുര്‍ ആന്‍ !! ” (50:1)


ഈ സൂക്തത്തിനു വിശദീകരണം നല്‍കുന്ന ചില ഗ്രന്ഥങ്ങളില്‍ ഇങ്ങനെ കാണാം: ആകാശത്ത് വളരെ ഉയരത്തില്‍ അല്ലാഹു ഒരു പച്ച നാഗസിലാപര്‍വ്വതം സൃഷ്ടിച്ചു വെച്ചിരിക്കുന്നു. അതാണു ഖാഫ് മല. അബ്ദുല്ലാഹിബ്നു സലാം നബിയോടു ചോദിച്ചു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ്? അദ്ദേഹം പറഞ്ഞു: “അതു ഖാഫ് മലയാണ്. അതു പച്ച നാഗശില കൊണ്ടുള്ളതാണ്. അതുകൊണ്ടാണു‍ ആകാശത്തിനു‍ ഈ പച്ച നിറം. ഖാഫ്മലയുടെ ഉയരമെത്രയാണ്‍? എന്നചോദ്യത്തിനുത്തരമായി അദ്ദേഹം വീണ്ടും പറഞ്ഞു: അത് 500 വര്‍ഷത്തെ വഴിദൂരമാണ്. ഒരാള്‍ക്ക് അതൊന്നു ചുറ്റി വരാന്‍ 2000 കൊല്ലം വേണ്ടി വരും.”

ഒഴിഞ്ഞ നീലാകാശത്ത് ഒരു മഞ്ഞു മേഘം പോലെ കാണപ്പെടുന്ന ആകാശഗംഗയുടെ വിദൂരദൃശ്യം പണ്ടുള്ളവരെ ആശ്ചര്യപ്പെടുത്തിയിരുന്നു. അതെന്താണെന്നു വിവരിക്കാന്‍ ഇതു പോലുള്ള ഭാവനകളെ ആശ്രയിക്കുകയേ അന്നു സാധ്യമായിരുന്നുള്ളു. മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥ അവരുടെ ദൈവങ്ങള്‍ക്കും അനുഭവപ്പെടുക സ്വാഭാവികം മാത്രം!

Saturday, August 9, 2008

സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പിന്നെ പിശാചുക്കളും

സൂര്യനും ചന്ദ്രനും.

أَلَمْ تَرَوْاْ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقاً
وَجَعَلَ ٱلْقَمَرَ فِيهِنَّ نُوراً وَجَعَلَ ٱلشَّمْسَ سِرَاجاً


“ഏഴാകാശങ്ങളെ ഒന്നിനു മേല്‍ ഒന്നായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ചന്ദ്രനെ അതില്‍ ഒരു വെളിച്ചമായും സൂര്യനെ ഒരു വിളക്കായും വെച്ചിരിക്കുന്നു.”(71:15,16)

وَٱلشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَـا ذَلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
وَٱلْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَٱلعُرجُونِ ٱلْقَدِيمِ
لاَ ٱلشَّمْسُ يَنبَغِي لَهَآ أَن تدْرِكَ ٱلقَمَرَ وَلاَ ٱلَّيلُ سَابِقُ ٱلنَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ

“സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു. ചന്ദ്രനും അതിന്റെ ഘട്ടങ്ങള്‍ നാം നിര്‍ണ്ണയിച്ചു. ഉണങ്ങിയ ഈന്തക്കുലത്തണ്ടു പോലെ അതു മടങ്ങിവരും വരെ. സൂര്യനു ചന്ദ്രനെ എത്തിപ്പിടിക്കാവുന്നതല്ല. രാത്രി പകലിനെ കവച്ചു കടക്കുന്നതുമല്ല.”(36:38-40)

وَٱلشَّمْسِ وَضُحَاهَا
وَٱلْقَمَرِ إِذَا تَلاَهَا
“സൂര്യനേയും അതിന്റെ പ്രകാശത്തെയും കൊണ്ട് സത്യം. ചന്ദ്രന്‍ അതിനെ പിന്തുടരുമ്പോള്‍ ചന്ദ്രനെക്കൊണ്ടു സത്യം.”(91:1,2)



ഏഴാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യനു മേലോട്ടു നോക്കിയാല്‍ കാണാവുന്ന കാര്യങ്ങളല്ലാതെ ശാത്രീയമായ എന്തെങ്കിലും വസ്തുതകള്‍ ഈ ഖുര്‍ ആന്‍ വാക്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടോ? സൂര്യന്‍ പകല്‍ സഞ്ചരിക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നു; ചന്ദ്രന്‍ ഒരു വെളിച്ചമാണ്; ചിലപ്പോള്‍ അതു വൃത്താകാരത്തിലും മറ്റു ചിലപ്പോള്‍ ഈന്തക്കുലയുടെ ഉണക്കത്തണ്ടു പോലെ ചുങ്ങി വളഞ്ഞും രൂപം മാറുന്നു; സൂര്യനും ചന്ദ്രനും പരസ്പരം കൂട്ടി മുട്ടാതെയും ഓവര്‍ടേയ്ക്കു ചെയ്യാതെയും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നു എന്നൊക്കെ സര്‍വ്വജ്ഞനായ ഒരു ദൈവമാണു പറയുന്നതെന്ന് ഇക്കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ?
ഇവിടെയും നൂതനവ്യാഖ്യാനം കൊണ്ടു ഉരുണ്ടു മറിയുകയല്ലാതെ മതവക്താക്കള്‍ക്ക് വേറെ വഴിയില്ല. സൂര്യന്‍ സ്വയം കറങ്ങുന്നതായും നക്ഷത്ര സമൂഹങ്ങള്‍ പരസ്പരം അകലുന്നതായുമൊക്കെ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഖുര്‍ ആന്‍ സൂര്യന്‍ സഞ്ചരിക്കുന്നു എന്നു പറഞ്ഞതില്‍ തെറ്റില്ല എന്നുമാണ് പുതിയ വിശദീകരണം. അതേ സമയം സൂര്യന്റെ സഞ്ചാരം ഏതു തരത്തിലുള്ളതാണെന്ന് അല്ലാഹുവുമായി നേരിട്ടു ‘ഓണ്‍ ലൈന്‍ ’ബന്ധമുണ്ടായിരുന്ന പ്രവാചകന്‍ വ്യക്തമായിത്തന്നെ വിശദീകരിച്ചിട്ടുള്ള കാര്യം ഇക്കൂട്ടര്‍ മറച്ചു വെക്കുന്നു. :-


“ഒരിക്കല്‍ സൂര്യന്‍ അസ്തമിച്ചപ്പോള്‍ നബി അബൂ ദര്‍റിനോടു ചോദിച്ചു. “സൂര്യനിപ്പോള്‍ എങ്ങോട്ടാണു പോയതെന്നു നിങ്ങള്‍ക്കറിയാമോ?”. “അല്ലാഹുവിനും അവന്റെ ദൂതനും മാത്രമേ അതേക്കുറിച്ച് അറിവുള്ളു” എന്ന് അബൂദര്‍ മറുപടി പറഞ്ഞു. തുടര്‍ന്നു നബി അരുളി: “ദൈവ സിംഹാസനത്തിന്റെ താഴ്ഭാഗത്തു ചെന്ന് സുജൂദ് ചെയ്യാന്‍ പോയിരിക്കുകയാണത്. സുജൂദ് ചെയ്തു കഴിഞ്ഞാല്‍ രണ്ടാമതും ഉദയം ചെയ്യാന്‍ അത് അല്ലാഹുവിനോട് അനുവാദം ചോദിക്കും. അപ്പോള്‍ അതിന് അനുവാദം ലഭിക്കും. അടുത്തു തന്നെ വീണ്ടും സുജൂദ് ചെയ്യാന്‍ അവസരം വരും. അപ്പോള്‍ ആ സുജൂദ് സ്വീകരിക്കപ്പെടുകയില്ല. പിന്നെയും ഉദിക്കാന്‍ അല്ലാഹുവിനോടു സമ്മതം ചോദിക്കും. അപ്പോള്‍ അതിനു സമ്മതം ലഭിക്കുകയില്ല. നീ വന്നയിടത്തേയ്ക്കുതന്നെ മടങ്ങിക്കൊള്ളുക എന്ന് അതിനു കല്‍പ്പന ലഭിക്കും. അനന്തരം സാധാരണ അസ്തമിക്കാറുള്ള സ്ഥലത്തുനിന്ന് അത് ഉദയം ചെയ്യും...സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു എന്ന ഖുര്‍ ആന്‍ വാക്യത്തിന്റെ പരുള്‍ അതാണ്.”(ബുഖാരി-1314. സി എന്‍ )

ഉദയം മുതല്‍ അസ്തമയം വരെയുള്ള സാധാരണ കാണുന്ന സഞ്ചാരത്തെ ഉദ്ദേശിച്ചു തന്നെയാണു ഖുര്‍ ആന്‍ പറയുന്നതെന്നു നബി ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി സമയത്ത് സൂര്യന്‍ അല്ലാഹുവിന്റെ ഇരിപ്പിടത്തിനു കീഴെ വിശ്രമിക്കുകയാണു ചെയ്യുന്നത്.!
സൂര്യന്‍ ഒരു ചെളിവെള്ളത്തടാകത്തിലാണ് അസ്തമിക്കുന്നതെന്ന് ദുല്‍ഖര്‍ നൈന്‍ ന്റെ ചരിത്രം വിവരിക്കവെ ഖുര്‍ ആന്‍ മറ്റൊരിടത്തും പറയുന്നു:

فَأَتْبَعَ سَبَباً
حَتَّىٰ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْماً قُلْنَا يٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْناً * قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَاباً نُّكْراً

“അങ്ങനെ അദ്ദേഹം ഒരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ അസ്തമിക്കുന്ന സ്ഥാനത്തെത്തിയപ്പോള്‍ കറുത്ത ഒരു ചെളിത്തടാകത്തില്‍ അത് അസ്തമിക്കുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനതയേയും കണ്ടു....”(18:85,86)

ثُمَّ أَتْبَعَ سَبَباً * حَتَّىٰ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُمْ مِّن دُونِهَا سِتْراً

“പിന്നീടദ്ദേഹം മറ്റൊരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ ഉദിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ മറ്റൊരു ജനതയുടെ മേല്‍ അതു ഉദിക്കുന്നതായി അദ്ദേഹം കണ്ടു. അവര്‍ക്കും സൂര്യനും ഇടയില്‍ നാം ഒരു മറ വെച്ചിരുന്നില്ല. (18:89,90)



സൌരയൂഥ സിദ്ധാന്തം തീര്‍ത്തും ഖുര്‍ ആന്‍ വിരുദ്ധമാണെന്നു വ്യക്തം! എന്നിട്ടും വിശ്വാസികള്‍ ഖുര്‍ ആനും ഹദീസും മുഖവിലക്കെടുക്കാതെ ശാസ്ത്രം പറയുന്നതിന്റെ പിന്നാലെ വ്യാഖ്യാനക്കസര്‍ത്തുമായി പരക്കം പായുന്നു. ! ഖുര്‍ ആന്‍ തെറ്റാണെന്നു പറയാന്‍ മാത്രം നിങ്ങളുടെ കയ്യില്‍ എന്തറിവാണുള്ളതെന്നവര്‍ നമ്മളോടു ചോദിക്കുകയും ചെയ്യുന്നു.
ആകാശഗോളങ്ങളുടെ സഞ്ചാരം എന്നത് തികച്ചും ആപേക്ഷികമായ ഒരു സംഗതിയാണ്. ഭൂമിയില്‍നിന്നു സൂര്യന്‍ സഞ്ചരിക്കുന്നു എന്ന് നാം പറയുമ്പോള്‍ ഭൂമിയെ അപേക്ഷിച്ചുള്ള സൂര്യന്റെ സ്ഥാനമാറ്റത്തെയാണര്‍ത്ഥമാക്കുന്നത്. ആ അര്‍ത്ഥത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നില്ല . ഭൂമിയാണു സ്വയം കറങ്ങുകയും സൂര്യനെ വലം വെക്കുകയും ചെയ്യുന്നത്. ഉദയവും അസ്തമയവുമൊക്കെ നമ്മുടെ വെറും ‘കാഴ്ച്ച’ മാത്രമാണ്. അതൊന്നും പക്ഷേ, ആറാം നൂറ്റാണ്ടിലെ മനുഷ്യര്‍ക്കോ അവരുടെ ‘ദൈവ’ങ്ങള്‍ക്കോ അറിയുമായിരുന്നില്ല.

ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമാണ്. അതിനു സ്വയം പ്രകാശമില്ല. പാറയാണതിന്റെ ഉപരിതലം. ഒരു സാധാരണ ടെലസ്കോപ്പില്‍ക്കൂടെ നോക്കിയാല്‍ ഇന്നതാര്‍ക്കും ബോധ്യപ്പെടും. മനുഷ്യന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അവിടെ ഇറങ്ങി പാറക്കല്ലുകള്‍ കൊണ്ടുവന്നു. ഇതിന്റെയൊക്കെ വീഡിയോ ദൃശ്യങ്ങള്‍ സുലഭമാണ്. ഖുര്‍ ആനില്‍ തെറ്റുണ്ടെന്നു പറയാന്‍ നിങ്ങളുടെ കയ്യില്‍ തെളിവെന്ത്? എന്നു ചോദിക്കുന്ന സുഹൃത്തുക്കള്‍ക്കു വേണ്ടിയാണിതൊക്കെ വിശദീകരിക്കുന്നത്. ചന്ദ്രന്‍ ഒരു വെളിച്ചമാണ് എന്ന ഖുര്‍ ആന്‍ വെളിപാട് അക്കാലത്തെ മനുഷ്യന്റെ കാഴ്ച്ചയോ ആകാശത്തിരുന്ന് എല്ലാം കാണുന്ന ഒരു ദൈവത്തിന്റെ വിശദീകരണമോ? സാമാന്യബുദ്ധിക്കു വിടുന്നു ഈ ചോദ്യം.

നക്ഷത്രങ്ങളും പിശാചുക്കളും.

وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ
“ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു.”(67:5)


إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ
وَحِفْظاً مِّن كُلِّ شَيْطَانٍ مَّارِدٍ
لاَّ يَسَّمَّعُونَ إِلَىٰ ٱلْمَلإِ ٱلأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
دُحُوراً وَلَهُمْ عَذابٌ وَاصِبٌ
إِلاَّ مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ

“ധിക്കാരികളായ എല്ലാ പിശാചുക്കളില്‍നിന്നും ആകാശത്തെ സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. ഉന്നത സദസ്സില്‍നിന്ന് ആ പിശാചുക്കള്‍ക്കു കട്ടു കേള്‍ക്കാന്‍ സാധിക്കുകയില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞ് ആട്ടിയോടിക്കപ്പെടും. അവര്‍ക്കാണു ശാശ്വത ശിക്ഷയുള്ളത്. എന്നാല്‍ റാഞ്ചിക്കൊണ്ടു പോകുന്ന ചിലര്‍ ഒഴികെ. തുളച്ചു ചെല്ലുന്ന അഗ്നി അവനെ പിന്തുടരും”(37:6-10)



ആകാശപ്പന്തലിന്റെ അടിഭാഗത്തു പറ്റിച്ചു വെച്ചിട്ടുള്ള മിന്നാമിന്നുഗോളങ്ങളാണു നക്ഷത്രങ്ങള്‍ എന്ന് അക്കാലത്തെ അറബികളെപ്പോലെ അല്ലാഹുവും ധരിച്ചുവെച്ചിരിക്കുന്നു! ലോകാവസാനനാളില്‍ ഈ നക്ഷത്രങ്ങളെല്ലാം തുടച്ചു നീക്കുമെന്നും അവഭൂമിയിലേക്ക് ഉതിര്‍ന്നു വീഴുമെന്നും പറയുന്നുണ്ട്.(81:2, 77:8)وَإِذَا ٱلنُّجُومُ ٱنكَدَرَتْ فَإِذَا ٱلنُّجُومُ طُمِسَتْ


നക്ഷത്രങ്ങളെക്കൊണ്ട് അല്ലാഹു പിശാചുക്കളെ എറിയുന്നതിന്റെ രഹസ്യം നബി വിശദീകരിച്ചിട്ടുള്ളത് ഏറെ രസകരമാണ്. ആകാശത്തു വെച്ച് അല്ലാഹുവും അദ്ദേഹത്തിന്റെ മന്ത്രിമാരായ മലക്കുകളും ഭൂമിയിലെ ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ആ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പിശാചുക്കള്‍ ആകാശത്തിന്റെ ചുവട്ടില്‍ പതുങ്ങിച്ചെന്ന് കാതോര്‍ത്തിരിക്കും. പ്രശ്നം വെച്ച് ഭാവി പ്രവചിക്കുന്ന ജ്യോത്സ്യന്മാര്‍ക്കും മറ്റും വിവരങ്ങള്‍ എത്തിച്ചു കൊടുക്കാനാണതെ പിശാചുക്കള്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോകുന്നത്. ഈ ചാരപ്പണിക്കാരെ ദൃഷ്ടിയില്‍ പെട്ടാല്‍ അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി എറിയും. ഏറു കൊണ്ട് അവചത്തു കരിയും. ഏറു കൊള്ളാതെ രക്ഷപ്പെടുന്നവര്‍ കിട്ടിയ രഹസ്യങ്ങളും റാഞ്ചിക്കൊണ്ട് കണിയാന്മാരുടെ അടുത്തെത്തും. അല്ലാഹു പിശാചുക്കള്‍ക്കു നേരെ നടത്തുന്ന ഈ ‘ചാത്തനേറ്’ ആണു രാത്രിയില്‍ ആകാശത്തു നാം ഇടക്കിടെ കാണുന്ന ഉള്‍ക്കകള്‍ !!

ഖുര്‍ ആന്‍ നമുക്കു വിളമ്പിത്തരുന്ന അദൃശ്യവിജ്ഞാനങ്ങളുടെ ഒരു മോഡലാണിത്. ജ്യോത്സ്യന്മാരും മറ്റും ഭാവി പ്രവചിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടി കിട്ടിയില്ലേ?


ഇ‍ക്കാര്യത്തില്‍ പിശാചുക്കള്‍ നേരിട്ടു നല്‍കുന്ന സാക്ഷ്യപത്രം കൂടി കാണുക:

وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَاهَا مُلِئَتْ حَرَساً شَدِيداً وَشُهُباً
وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ ٱلآنَ يَجِدْ لَهُ شِهَاباً رَّصَداً
“തീര്‍ച്ചയായും ആകാശലോകത്തെ രഹസ്യങ്ങള്‍ തേടി ഞങ്ങള്‍ പോയി. എന്നാല്‍ ശക്തരായ കാവല്‍ക്കാരും അഗ്നി ബോംബുകളും കൊണ്ട് ആകാശം നിറഞ്ഞതായി ഞങ്ങള്‍ കണ്ടു. ഒളിഞ്ഞു കേള്‍ക്കുന്നതിനായി അതില്‍ ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ ഇരിക്കുമായിരുന്നു. എന്നാലിപ്പോള്‍ ആരെങ്കിലും അപ്രകാരം കാതോര്‍ക്കുന്നുവോ അവനെ ലക്ഷ്യം വെക്കുന്ന തീഗോളങ്ങളെ അവന്‍ കാണുകയായി.”(72:8,9)


നക്ഷത്രഗണത്തിലെ ഒരിടത്തരം നക്ഷത്രമായ സൂര്യനു ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടി വലിപ്പമുണ്ട്. അതുപോലുള്ള നക്ഷത്രങ്ങളാണു ആകാശക്കുടയില്‍ പറ്റിച്ചുവെച്ച രത്നക്കല്ലുകളായി നാം നോക്കിക്കാണുന്നത്. ഭൂമിയിലെ കൊച്ചു പിശാചുക്കളെ ഓടിക്കാന്‍ ഭൂമിയെക്കാള്‍ അനേകം മടങ്ങു വലിപ്പമുള്ള ഈ തീ ബോംബുകള്‍ പെറുക്കി എറിയുന്ന ദൈവത്തിന്റെ പാഴ്വേലയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ.!

പിശാചുക്കളുടെ വലിപ്പം മനസ്സിലാക്കാന്‍ ഈ ഹദീസും സഹായകമായിരിക്കും:

“അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍നിന്നുണര്‍ന്നാല്‍ അവന്‍ വുളു എടുക്കുകയും മൂന്നു പ്രാവശ്യം മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യട്ടെ എന്തുകൊണ്ടെന്നാല്‍ അവന്റെ മൂക്കിന്റെ ദ്വാരത്തിലാണു പിശാചു രാത്രി കഴിച്ചുകൂട്ടുക.”(ബുഖാരി: 1352)

ഒരിക്കല്‍ മു ആദുബ്നു ജബല്‍ , സഅലത്തുബ്നു ഗനം എന്നീ സ്വഹാബികള്‍ പ്രവാചകനോട് ഇപ്രകാരം ചോദിച്ചു: “പ്രവാചകരേ! എന്താണു ചന്ദ്രക്കല? അതു നൂലു പോലെ മൃദുവായി പ്രത്യക്ഷപ്പെട്ട് പിന്നെ ക്രമേണ വലുതാകുന്നു. വീണ്ടും പഴയ പടി ആയിത്തീരുന്നു. സൂര്യനെപ്പോലെ എപ്പോഴും ഒരേ നിലക്കല്ലല്ലോ കാണപ്പെടുന്നത്? ഈ ചോദ്യത്തിന് ‍ അല്ലാഹു തന്നെയാണു മറുപടി നല്‍കിയത്.:

يَسْأَلُونَكَ عَنِ ٱلأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَٱلْحَجِّ وَلَيْسَ ٱلْبِرُّ بِأَن تَأْتُواْ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ وَأْتُواْ ٱلْبُيُوتَ مِنْ أَبْوَابِهَا وَٱتَّقُواْ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
“ചന്ദ്രക്കലകളെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനും സമയം കണക്കാക്കാനുള്ളതാകുന്നു”(2:189)


അരിയെത്ര എന്ന ചോദ്യത്തിന് പയറുപ്പേരിക്ക് എന്ന മറുപടിയാണിവിടെ കിട്ടിയത്! ചന്ദ്രനു വൃദ്ധിക്ഷയം സംഭവിക്കുന്നതെന്തുകൊണ്ടാണ് എന്നു വിശദീകരിച്ചു കൊടുക്കാന്‍ അന്ന് മുഹമ്മദിനു സാധിച്ചില്ലെങ്കില്‍ അതിനു നമുക്കദ്ദേഹത്തെ കുറ്റം പറയാനൊക്കില്ല. എന്നാല്‍ പ്രപഞ്ചം മുഴുവനും ഉണ്ടാക്കി പരിപാലിക്കുന്ന ഒരു ‘സ്രഷ്ടാവി’ന് ഈ നിസ്സാര കാര്യം പോലും പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് `ചിന്തിക്കുന്നവര്‍ക്കുള്ള ഒരു ദൃഷ്ടാന്തം` തന്നെയല്ലേ?
മറ്റൊരിടത്തു ഖുര്‍ ആന്‍ പറയുന്നു:

هُوَ ٱلَّذِي جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُوراً وَقَدَّرَهُ مَنَازِلَ لِتَعْلَمُواْ عَدَدَ ٱلسِّنِينَ وَٱلْحِسَابَ مَا خَلَقَ ٱللَّهُ ذٰلِكَ إِلاَّ بِٱلْحَقِّ يُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْلَمُونَ
“സൂര്യനെ ഒരു തിളക്കമായും ചന്ദ്രനെ ഒരു വെളിച്ചമായും ആക്കിയതും അതിനു വിവിധ ഘട്ടങ്ങള്‍ നിര്‍ണയിച്ചതും അവനാകുന്നു. കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കറിയാന്‍ വേണ്ടിയാണത്. ന്യായമായ ആവശ്യത്തിനു‍ വേണ്ടിത്തന്നെയാണു അല്ലാഹു അവയെ സൃഷ്ടിച്ചിട്ടുള്ളത്. അറിയുന്ന ജനതക്കായി ദൃഷ്ടാന്തങ്ങള്‍ അവന്‍ വിവരിച്ചു കൊടുക്കുന്നു.”(10:5)


നക്ഷത്രങ്ങള്‍ മനുഷ്യര്‍ക്കു വഴി കാണിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും പറയുന്നുണ്ട്.
ഭൂമിയെന്ന ഈ കൊച്ചു ഗോളത്തിലെ മനുഷ്യരെന്ന നിസ്സാര ജീവിക്ക് ഒരു വാച്ചിന്റെയോ കലണ്ടറിന്റെയോ പ്രയോജനം ലഭിക്കുന്നതിനായി ഭൂമിയെക്കാള്‍ ദശലക്ഷക്കണക്കിനു മടങ്ങ് വ്യാപ്തവും പിണ്ഡവുമുള്ള പരകോടി നക്ഷത്രഗോളങ്ങളെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രായോഗികബുദ്ധി വിസ്മയകരം തന്നെ!!

മൂക്കും ചെവിയും എന്തിനാണെന്ന ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് , “അതു കണ്ണട താഴെ വീഴാതിരിക്കാനാണ്” എന്നുത്തരം പറയുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ വിവരക്കേടാണിവിടെ നാം കാണുന്നത്. ! ബുദ്ധിമാന്‍ മാരായ വ്യാഖ്യാതാക്കള്‍ ഇല്ലായിരുന്നെങ്കില്‍ അല്ലാഹുവിന്റെ കാര്യം മഹാ കഷ്ടമായേനേ!

തുടരും...

Tuesday, August 5, 2008

അല്ലാഹുവിന്റെ ആകാശം!

ഭൂമിക്ക് ഏഴു തട്ടുകളുണ്ട് എന്ന പ്രസ്താവനയോട് ഖുര്‍ ആന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടവരാരും കാര്യമായി പ്രതികരിച്ചു കാണുന്നില്ല. ഉചിതമായ ഒരു വ്യാഖ്യാനം മെനയാന്‍ പോലും അവര്‍ക്കിതു വരെ സാധ്യമായില്ല എന്നു വേണം കരുതാന്‍ .

ആകാശത്തിന് ഏഴടുക്കുകള്‍ ഒപ്പിക്കാന്‍ പലതരം കസര്‍ത്തുകളും നടത്തിയതായി കാണുന്നു. ഉപരിലോകത്തെ മൊത്തം പ്രപഞ്ചത്തെയാണ് ആകാശം കൊണ്ടുദ്ദേശിക്കുന്നത് എന്നും, ഏഴ് എന്ന സംഖ്യ അനന്തതയെ സൂചിപ്പിക്കക മാത്രമാണെന്നും , അതൊരു അലങ്കാരപ്രയോഗമാണെന്നുമൊക്കെയാണു ഭാഷ്യം. ഇന്നല്ലെങ്കില്‍ നാളെ ആകാശത്തിനു തന്നെ ഏഴു തട്ടുകള്‍ കണ്ടു പിടിക്കപ്പെടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയിലാണു വേറെ ചിലര്‍ . അന്തരീക്ഷവായുവിനെ പഠനസൌകര്യാര്‍ത്ഥം വിവിധ പാളികളായി കണക്കാക്കിയപ്പോള്‍ അതാണ് ഏഴാകാശങ്ങള്‍ എന്ന വ്യാഖ്യാനവുമായി ചിലര്‍ രംഗത്തു വന്നു. ഏഴാകാശങ്ങളെ അടുക്കി വെച്ച ശേഷം ഭൂമിയോടടുത്ത ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചു എന്നാണു ഖുര്‍ ആന്‍ പ്രസ്താവിക്കുന്നത്.وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ (67:5)


ഭൌമാന്തരീക്ഷം എന്ന് ആകാശത്തിന് അര്‍ത്ഥം കണ്ടെത്തി ഏഴു പാളികള്‍ തരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഈ വാക്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരബദ്ധം അവതരിപ്പിക്കുമായിരുന്നില്ല. കാരണം ഈ വ്യാഖ്യാനപ്രകാരം സമുദ്രനിരപ്പില്‍ നിന്നും 12 കിലോമീറ്റര്‍ ഉയരത്തിലുള്ള വായുവിന്റെ ആദ്യ പാളിയെ (troposphere) ഒന്നാം ആകാശമായി കണക്കാക്കേണ്ടി വരും. അതോടെ കോടാനു കോടി നക്ഷത്രങ്ങള്‍ അന്തരീക്ഷവായുവിന്റെ ഒന്നാം തട്ടിലാണെന്ന മറ്റൊരു മഹാ മണ്ടത്തരം കൂടി അല്ലാഹുവിന്റെ തലയില്‍ വീഴും!


ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ പറഞ്ഞാലും ശരി ആകാശം ഉറപ്പുള്ള ഒരു ഖരവസ്തുവാണെന്നു തന്നെയാണ് ഖുര്‍ ആന്‍ ഉറപ്പിച്ചു പറയുന്നത്. ലോകാവസാന നാളില്‍ ആകാശം പൊട്ടിപ്പിളരുമെന്നും അന്നതു ലോലമായിരിക്കുമെന്നും (69:16)وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ആകാശം ഉരിച്ചു മാറ്റപ്പെടുമെന്നും (81:11) കടലാസു ചുരുട്ടുന്നതു പോലെ അല്ലാഹു അതിനെ ചുരുട്റ്റിപ്പിടിക്കുമെന്നും(21:104)يَوْمَ نَطْوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلْكُتُبِ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُ وَعْداً عَلَيْنَآ إِنَّا كُنَّا فَاعِلِينَ ആകാശത്തിനു വിടവുകളൊന്നും കാണാന്‍ സാധ്യമല്ല (50:6)أَفَلَمْ يَنظُرُوۤاْ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ എന്നും ,അതു ഭൂമിയിലേക്കു തകര്‍ന്നു വീഴാതിരിക്കാന്‍ അല്ലാഹു പിടിച്ചു വെച്ചിരിക്കുകയാണ് (22:65)أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلأَرْضِ وَٱلْفُلْكَ تَجْرِي فِي ٱلْبَحْرِ بِأَمْرِهِ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلأَرْضِ إِلاَّ بِإِذْنِهِ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ എന്നും മറ്റുമാണ് ഖുര്‍ ആനില്‍ വിവരിച്ചിട്ടുള്ളത്. ആകാശം തകര്‍ന്നു വീഴുമ്പോള്‍ , സിംഹാസനം താഴെ വീണ് അല്ലാഹുവിനു പരിക്കേല്‍ക്കാതിരിക്കാനിടയുള്ളതിനാലാകാം ലോകാവസാനദിവസം അവന്റെ സിംഹാസനം താങ്ങിപ്പിടിക്കാന്‍ എട്ടു മലക്കുകളെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.(69:17)وَٱلْمَلَكُ عَلَىٰ أَرْجَآئِهَآ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ .[പേര്‍ഷ്യയിലെ രാജ സിംഹാസനങ്ങള്‍ക്ക് എട്ടു ഭുജങ്ങളാണുണ്ടായിരുന്നത്]


സിംഹാസനം വിട്ട് അല്ലാഹു താഴേക്കിറങ്ങുന്ന സന്ദര്‍ഭങ്ങളും ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്.

“അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി: നന്മകളുടെ നാഥനും ഉന്നതനുമായ റബ്ബ് രാത്രിയുടെ മൂന്നിലൊന്ന് ശേഷിക്കുന്ന സമയമായാല്‍ ഒന്നാം ആകാശത്തേക്കിറങ്ങി വരും . എന്നിട്ടു വിളിച്ചു പറയും: “വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ ഉത്തരം നല്‍കും. വല്ലവനും എന്നോടു ചോദിക്കുന്ന പക്ഷം ഞാനവനു കൊടുക്കും. വല്ലവനും എന്നോടു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ പൊറുത്തു കൊടുക്കും.”( ബുഖാരി: 583)

അല്ലാഹുവിന്റെ ഭൂമി പരന്നതല്ലായിരുന്നെങ്കില്‍ രാത്രിയുടെ മൂന്നാം യാമം കഴിഞ്ഞ് സിംഹാസനത്തിലേയ്ക്കു തിരിച്ചു പോകാന്‍ കഴിയാതെ അല്ലാഹു ‘കറങ്ങി’യേനെ! രാവിന്റെ മൂന്നാം യാമം ഉരുണ്ട ഭൂമിക്കു ചുറ്റും കറങ്ങുമ്പോള്‍ അല്ലാഹുവിനു രാവിനൊപ്പം ഒന്നാം ആകാശത്തു തന്നെ കറങ്ങി നടക്കേണ്ടി വരുമായിരുന്നു എന്നര്‍ത്ഥം.